ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ സോഭിക് സാഹു തന്നെയാണ് താന്‍ ഭാരം കുറച്ച വൈകാരികമായ കഥ പങ്കുവെച്ചിരിക്കുന്നത്. അമിതഭാരം കാരണം മരിച്ചുപോയ അമ്മയുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയാതെ വന്ന സാഹചര്യത്തെ കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് അദ്ദേഹം വീഡിയോയില്‍ പങ്കുവെക്കുന്നത്. ആ സമയത്ത് ശരീരത്തേക്കാള്‍ കൂടുതല്‍ ഭാരം വഹിച്ചത് മനസ്സിനായിരുന്നുവെന്ന് വീഡിയോയില്‍ അദ്ദേഹം പറയുന്നു.
ഭാരം കൂടുതലായിരുന്ന സമയം തന്റെ ഭക്ഷണ രീതി അനാരോഗ്യകരമായിരുന്നുവെന്നും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ടൈപ്പ് 1 പ്രമേഹം, ആസ്ത്മ, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗാവസ്ഥകളോട് മല്ലിട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
advertisement
ജീവിതത്തെ മാറ്റിമറിച്ച സംഭവം അമ്മയുടെ മരണമാണെന്ന് സോഭിക് പറയുന്നു. അമ്മ മരിച്ചപ്പോള്‍ തനിക്ക് ശരീര ഭാരം കൂടുതല്‍ ആയിരുന്ന കാരണത്താൽ പിപിഇ സ്യൂട്ട് പാകമായില്ലെന്നും അത് ധരിക്കാതെ അന്ത്യ കര്‍മ്മങ്ങള്‍ നടത്താന്‍ അനുവദിച്ചില്ലെന്നും ഹൃദയം നുറുങ്ങുന്ന വേദനയോടെ അദ്ദേഹം പങ്കുവെച്ചു. പിപിഇ സ്യൂട്ട് ചെറുതും ഇറുകിയതും ആയിരുന്നു. വളരെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇത് ധരിക്കാതെ കര്‍മ്മം ചെയ്യാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സോഭിക് അവിടെ തളര്‍ന്നില്ല. അമ്മയോടുള്ള തന്റെ കടമ നിറവേറ്റാനായി രണ്ട് പിപിഇ കിറ്റുകള്‍ ധരിച്ചു. ആ ദിവസം അമ്മയ്ക്കുവേണ്ടി അവന്‍ ആ തീരുമാനം എടുക്കുകയായിരുന്നു. തന്നെ വിശ്വസിച്ച അമ്മയ്ക്കുവേണ്ടി ഇനി ഒരിക്കലും ഇങ്ങനെ ജീവിക്കില്ലെന്ന് സോഭിക് വാഗ്ദാനം ചെയ്തു.
ഈ സംഭവത്തോടെ സോഭിക് തന്റെ ഭാരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ പടിപടിയായി ആരംഭിച്ചു. കഠിനമായ ശ്രമത്തിലൂടെ ശരീര ഭാരം കുറച്ചു. 160 കിലോ ഉണ്ടായിരുന്ന സോഭിക്കിന്റെ ഭാരം 85 കിലോ കുറഞ്ഞു. ഇപ്പോള്‍ 75 കിലോയാണ് ഭാരം.
ഈ ഘട്ടം ഒരു ഫിനിഷിംഗ് ലൈന്‍ അല്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. ഒരു പോരാളിയെ വളര്‍ത്തിയ തന്റെ അമ്മയ്ക്കുള്ള സമര്‍പ്പണമാണെന്നും ഇത് ശരീര ഭാരം കുറയ്ക്കലല്ല തന്റെ പുനര്‍ജന്മമാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ശാരീരികമായി ഫിറ്റായി കാണണമെന്നത് ആയിരുന്നു അമ്മയുടെ അവസാന നാളുകളിലെ ആഗ്രഹങ്ങളിലൊന്ന് എന്നും അദ്ദേഹം വീഡിയോയുടെ അടിക്കുറിപ്പില്‍ കുറിച്ചു.
തന്റെ അമ്മ തന്നെ കാണുന്നുണ്ടെങ്കില്‍ ഇപ്പോള്‍ അമ്മയുടെ മകന് ഒന്നിലധികം തവണ രക്തസമ്മര്‍ദ്ദം പരിശോധിക്കേണ്ടെന്നും ഭക്ഷണത്തോടൊപ്പം ഒന്നിലധികം മരുന്നുകള്‍ കഴിക്കേണ്ടെന്നും പോസ്റ്റില്‍ സോഭിക് പറയുന്നു. അമ്മയ്ക്ക് ഇത് കാണാന്‍ കഴിഞ്ഞില്ലെന്ന വിഷമം മാത്രമാണുള്ളതെന്നും അദ്ദേഹം കറിച്ചു. ഈ ജീവിതത്തെ പുതിയ തുടക്കം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ യാത്രയില്‍ അമ്മയ്ക്ക് അഭിമാനം തോന്നുമെന്നും സന്തോഷിക്കുമെന്നും സോഭിക് പ്രതീക്ഷ പ്രകടിപ്പിച്ചു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അമ്മ തീര്‍ച്ചയായും അദ്ദേഹത്തെ കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും പലരും പറഞ്ഞു. അവര്‍ ഒരു പോരാളിയെ വളര്‍ത്തിയെന്നായിരുന്നു ഒരു പ്രതികരണം. ഇത് അമ്മയുടെ വിജയം കൂടിയാണെന്നും അദ്ദേഹം കുറിച്ചു. വളരെ പ്രചോദനം നല്‍കുന്നതാണ് സോഭിക്കിന്റെ കഥയെന്ന് ഒരാള്‍ പറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെയെന്ന് മറ്റൊരാള്‍ അനുഗ്രഹിച്ചു.
