ഈ ഫീസ് പുതിയ വിസ അപേക്ഷകര്‍ക്ക് മാത്രമാണെന്നും ഒറ്റത്തവണ അടയ്‌ക്കേണ്ടി വരുമെന്നും വാര്‍ഷിക ഫീസായിരിക്കില്ലെന്നും വൈറ്റ്ഹൗസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പിന്നീട് അറിയിച്ചെങ്കിലും നയം പലരെയും ആശങ്കയിലാക്കി. ഏറ്റവും വൈദഗ്ദ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ മാത്രമേ അമേരിക്കയില്‍ ജോലി എടുക്കുന്നുള്ളു എന്ന് ഉറപ്പാക്കാനാണ് ഇതുവഴി ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
സെപ്റ്റംബര്‍ 21 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. എന്നാൽ ഇത് പലരെയും ഭാവിയെ കുറിച്ചുള്ള ആശങ്കയിലേക്ക് നയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിചിത്രമായൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. യുഎസില്‍ നിന്നുള്ള ഒരു ഇന്ത്യൻ യുവതി എഴുതിയതായി അവകാശപ്പെടുന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.
advertisement
എച്ച്-1ബി വിസയുള്ള ഭര്‍ത്താവിനൊപ്പം ജീവിക്കണോ അതോ ഗ്രീന്‍ കാര്‍ഡുള്ള സഹപ്രവര്‍ത്തകനുവേണ്ടി വിവാഹമോചനം നേടണോ എന്ന് തീരുമാനിക്കാന്‍ താന്‍ പാടുപെടുകയാണെന്നാണ് യുവതിയുടെ പോസ്റ്റ്. തനിക്ക് ഇനി ഒരിക്കലും ഇന്ത്യ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമില്ലെന്നും അവര്‍ കുറിപ്പിൽ പറയുന്നുണ്ട്.
ദയാവായി തീരുമാനമെടുക്കാന്‍ തന്നെ സഹായിക്കൂ എന്ന് അഭ്യര്‍ത്ഥിച്ചാണ് പോസ്റ്റ് തുടങ്ങുന്നത്. "എന്റെ ഭര്‍ത്താവ് പ്രതിവര്‍ഷം 1,40,000 ഡോളര്‍ സമ്പാദിക്കുന്ന എച്ച്-1ബി വിസയുള്ള ആളാണ്. ഞാന്‍ എച്ച്-4 വിസയിലാണ് ജോലി ചെയ്യുന്നതത്. എച്ച്-1ബി വിസയിലെ ഈ അനിശ്ചിതത്വം കാരണം തങ്ങള്‍ക്ക് കുട്ടികളില്ല", അവര്‍ പോസ്റ്റില്‍ പറയുന്നു.
തന്റെ ഓഫീസില്‍ ഗ്രീന്‍ കാര്‍ഡുള്ള ഒരാള്‍ സാമ്പത്തികമായി നല്ല നിലയിലാണെന്നും അയാള്‍ക്ക് തന്നെയും തനിക്ക് അയാളെയും ഒരുപാടിഷ്ടമാണെന്നും അവര്‍ പറയുന്നുണ്ട്. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി സഹപ്രവര്‍ത്തകനെ വിവാഹം കഴിക്കാമോ എന്നും പോസ്റ്റില്‍ യുവതി ചോദിക്കുന്നുണ്ട്. ഭാവിയില്‍ വിസയുടെ കാര്യത്തിനായി സമ്മര്‍ദ്ദത്തിലാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇനി ഒരിക്കലും ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറയുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ട പോസ്റ്റ് വളരെ പെട്ടെന്ന് ആളുകളുടെ ശ്രദ്ധനേടി. പല തരത്തിലുള്ള പ്രതികരണങ്ങള്‍ അവരെ അനുകൂലിച്ചും പ്രതികൂലിച്ചും ഉയര്‍ന്നുവന്നു. ഒരു വിഭാഗം ആളുകള്‍ ഭര്‍ത്താവിനോട് അനുഭാവം പ്രകടിപ്പിച്ചു. വിസ സ്റ്റാറ്റസുമായി ബന്ധപ്പെട്ട ഒരു സൗകര്യമായി വിവാഹത്തെ കണക്കാക്കുന്നതിനെ ചിലര്‍ വിമര്‍ശിച്ചു. ചിലര്‍ ഇത് തമാശരൂപേണയെടുത്തു.
ഇത്തരം പോസ്റ്റുകളേക്കാള്‍ ഗുണനിലവാരമുള്ള ഉള്ളടക്കത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഒരാള്‍ നിര്‍ദ്ദേശിച്ചു. എച്ച്-1ബി വിസയുള്ള 1,40,000 ഡോളര്‍ സമ്പാദിക്കുന്ന ഭര്‍ത്താവിനും ഗ്രീന്‍ കാര്‍ഡുള്ള സഹപ്രവര്‍ത്തകനുമിടയില്‍ മാഡം കുടുങ്ങിയിരിക്കുന്നുവെന്ന് മറ്റൊരാള്‍ പ്രതികരിച്ചു. സമ്മര്‍ദ്ദമില്ലാത്ത വിസയോടാണ് പ്രണയമെങ്കില്‍ അഭിനന്ദനങ്ങള്‍, ഗ്രീന്‍ കാര്‍ഡ് നിങ്ങളുടെ ആത്മമിത്രമാണ് എന്നായിരുന്നു മറ്റൊരു കുറിപ്പ്.
ജാതകപൊരുത്തമല്ല മറിച്ച് വിസാ പൊരുത്തമാണ് ഇനി എല്ലാമെന്ന് ഒരാള്‍ പരിഹസിച്ചു.

