11 വർഷമായി അരീക്കോട് മാതക്കോട് അംഗൻവാടിയിലെ അധ്യാപികയാണ് ബിന്ദു. 2019 -20 വർഷത്തെ മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ഏഴു വർഷത്തിനുള്ളിൽ രണ്ടുതവണ എൽ.ഡി.സിയും എൽ.ജി.എസ് പരീക്ഷയും എഴുതിയിരുന്നു. അവസാനം എഴുതിയ എൽ.ജി.എസ് പരീക്ഷയുടെ റാങ്ക് പട്ടികയിലാണ് 41കാരിയായ ഇവർ ഇടംനേടിയത്. ഐ.സി.ഡി.സി സൂപ്രണ്ട് പരീക്ഷയും എഴുതിയിട്ടുണ്ട്.
ഹിന്ദു ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 39 വയസ് വരെയാണ് പി.എസ്.സിക്ക് അപേക്ഷിക്കാനാകുന്നത്. 2019ൽ എൽ.ജി.എസ് അപേക്ഷ ക്ഷണിച്ചപ്പോൾ ബിന്ദുവിന് പ്രായം 38 വയസായിരുന്നു. 2021 ഡിസംബറിൽ 40 വയസുള്ളപ്പോഴാണ് പരീക്ഷയെഴുതിയത്. മുൻപ് എൽ.ജി.എസും എൽ.ഡി.സിയും എഴുതിയെങ്കിലും ആയിരത്തിനു മീതെയായിരുന്നു റാങ്ക്. മകനുമൊപ്പം ദിവസേന മുടക്കാതെയുള്ള പഠനമാണ് വിജയം എളുപ്പമാക്കിയതെന്ന് ബിന്ദു പറഞ്ഞു.
advertisement
സർക്കാർ ജോലി ലക്ഷ്യമിട്ടാണ് വിവേകും ബിരുദപഠനത്തിന് ശേഷം പരിശീലനം തുടങ്ങിയത്. കോച്ചിങ് സെന്‍ററിൽ പോകാതെ അമ്മയ്ക്കൊപ്പമാണ് വിവേക് പഠിച്ചുതുടങ്ങിയത്. മുമ്പ് പി.എസ്.സി പരീക്ഷകൾ എഴുതിയിട്ടുള്ള അമ്മയുടെ മാർഗനിർദേശമായിരുന്നു വിവേകിന് കരുത്തായത്. പരസ്പരം ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞുമാണ് ഇരുവരും പഠിച്ചത്. രണ്ടര വർഷത്തോളം നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് 24കാരനായ വിവേക് റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്. അമ്മയാണ് നേട്ടത്തിന് കാരണമെന്ന് വിവേക് പറഞ്ഞു. എടപ്പാൾ കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരനായ ചന്ദ്രനാണ് ബിന്ദുവിന്‍റെ ഭർത്താവ്. വിവേകിന് ഹൃദ്യ എന്ന പേരിൽ ഒരു സഹോദരി കൂടിയുണ്ട്.