''അന്ന് ഞാന്‍ പ്രണയത്തിലായിരുന്നു. അന്ന് എന്റെ ഹോര്‍മോണുകള്‍ എന്നിൽ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു''നാരായണ മൂര്‍ത്തി വിശദീകരിച്ചു. മൂര്‍ത്തിയിത് പറയുമ്പോള്‍ സുധാ മൂര്‍ത്തി നാണം കൊണ്ട് മുഖം മറച്ചിരുന്നു.
അഭിമുഖത്തിനിടെ ഇരുവരുടെയും പ്രണയകഥ വെളിപ്പെടുത്തിയത് സമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. അതേസമയം, ഇത് സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും വഴിവെച്ചു.
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇന്ത്യയിലെ യുവാക്കള്‍ തയ്യാറാകണമെന്ന നാരായണ മൂര്‍ത്തി നടത്തിയ പരാമര്‍ശമാണ് ട്രോളുകള്‍ക്ക് കാരണമായത്. ഈ ഫിലോസഫി ട്രെയിന്‍ യാത്രയ്ക്ക് ബാധകമായിരുന്നില്ലേയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
advertisement
അദ്ദേഹത്തിന്റെ പ്രവര്‍ത്തി റെയില്‍വെയ്ക്ക് വലിയ നഷ്ടമായിപ്പോയെന്ന് ഒരാള്‍ പറഞ്ഞു. എന്നാല്‍, അദ്ദേഹം ആ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്തിരുന്നില്ലേയെന്നാണ് മറ്റൊരാള്‍ ചോദിച്ചത്. ആ ആഴ്ചയില്‍ 59 മണിക്കൂര്‍ മാത്രമാണ് നാരായണ മൂര്‍ത്തി ജോലി ചെയ്തതെന്നും ആ ആഴ്ച അത്രമാത്രം ഉത്പാദനക്ഷമമല്ലായിരുന്നുവെന്നും ഇത് കമ്പനിക്ക് വലിയ സാമ്പത്തിക പ്രശ്‌നമുണ്ടാക്കി കാണുമെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന് യുവാക്കളോട് ആവശ്യപ്പെട്ടതുമുതല്‍ നാരായണമൂര്‍ത്തിയെ വിമര്‍ശിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. അപ്രായോഗികമായ സമീപനമെന്ന് വിലയിരുത്തിയ പലരും മുതലാളിത്ത വ്യവസ്ഥിതിയെ നാരായണ മൂര്‍ത്തി പ്രോത്സാഹിപ്പിച്ചതായും വിമര്‍ശിച്ചു.
ചിത്ര ബാനര്‍ജി ദിവാകരുണി രചിച്ച് ജഗ്ഗര്‍നട്ട് ബുക്സ് പ്രസിദ്ധീകരിച്ച അടുത്തിടെ പുറത്തിറങ്ങിയ ജീവചരിത്രമായ 'An Uncommon Love: The Early Life of Sudha and Narayana Murthy' എന്ന പുസ്തകത്തില്‍ മൂര്‍ത്തി ദമ്പതിമാരുടെ ആഴമേറിയ ബന്ധത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇന്‍ഫോസിസ് സ്ഥാപിക്കുന്നതിനായി നാരായണ മൂര്‍ത്തി തന്റെ ദിവസത്തിന്റെ ഭൂരിഭാഗവും നീക്കിവെച്ചതിനെത്തുടര്‍ന്ന് സുധാ മൂര്‍ത്തിയും മക്കളായ രോഹനും അക്ഷതാ മൂര്‍ത്തിയും അദ്ദേഹത്തിന്റെ സാന്നിധ്യത്തിനായി കാത്തിരുന്നതിനെക്കുറിച്ചും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.