ലോകമെമ്പാടുമുള്ള മുസ്‌ലീങ്ങളുടെ ഹൃദയത്തിൽ അമൂല്യമായ സ്ഥാനമാണ് വിശുദ്ധ കഅ്ബയ്ക്ക് ഉള്ളത്. ഈ ആരാധനാലയത്തിൻെറ മനോഹാരിതയും പ്രത്യേകതകളുമെല്ലാം കോർത്തിണക്കിയാണ് ചിത്രീകരണം നടന്നിരിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രീകരണവും എഡിറ്റിങ്ങുമെല്ലാം നടന്നിരിക്കുന്നത്. അതിനാൽ തന്നെ ചിത്രം വിശ്വാസികൾക്കും മറ്റുള്ളവർക്കും മനോഹരമായ അനുഭവം തന്നെ സമ്മാനിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. മികച്ച ഷോട്ടുകളിലൂടെ കഅ്ബയുടെ മനോഹരമായ ഇടങ്ങളിലൂടെയുള്ള ഒരു യാത്രയായി ഇത് മാറും.
advertisement
ഇതുവരെ കഅ്ബ സന്ദർശിക്കാൻ സാധിക്കാത്തവർക്ക് ക്യാമറക്കണ്ണിലൂടെയുടെ കാഴ്ചകളിലൂടെ സന്ദർശനം നടത്താനും സാധിക്കും. ചിത്രത്തിൻെറ ചിത്രീകരണവും മറ്റ് പ്രവൃത്തികളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും ചെറു വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അഞ്ച് മിനിറ്റും 34 സെക്കൻറുമുള്ള വീഡിയോ ചിത്രം യൂ ട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. ഇതുവരെ കഅ്ബ സന്ദർശിച്ചവർക്ക് പോലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ വരെ ഈ വീഡിയോയിലുണ്ട്. വിശുദ്ധ കഅ്ബയിൽ നിന്ന് ഇതുവരെ ഇത്തരത്തിലുള്ള ഒരു വീഡിയോ എടുത്തിട്ടില്ല.
ഏകദേശം മൂന്ന് മാസം എടുത്താണ് വീഡിയോയുടെ ചിത്രീകരണം നടന്നത്. അതിനൂതനമായ ക്യാമറയും സാങ്കേതിക സംവിധാനങ്ങളുമാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കഅ്ബയുടെ മനോഹാരിത ഒപ്പിയെടുക്കുന്ന നിരവധി ക്ലോസ് ഷോട്ടുകളും ഈ വീഡിയോയിലുണ്ട്.
കഅ്ബയുടെ പവിത്രതയും പുണ്യവും ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോചിത്രം എടുത്തിരിക്കുന്നത്. വിശുദ്ധ കഅ്ബയ്ക്ക് ചരിത്രപരമായി തന്നെ വലിയ പ്രാധാന്യമുണ്ട്. സമാധാനത്തിൻെറ സന്ദേശവും മതസാഹോദര്യത്തിൻെറ പ്രാധാന്യവുമൊക്കെ ഉയർത്തിപ്പിടിക്കുന്ന ആരാധനാ കേന്ദ്രമാണ് കഅ്ബ. ലോകത്തിൻെറ നാനാഭാഗങ്ങളിൽ നിന്നും ഇസ്ലാം മതവിശ്വാസികൾ ഈ വിശുദ്ധകേന്ദ്രത്തിലേക്ക് തീർഥാടനം നടത്താറുണ്ട്.
കഅ്ബയിലെ കിസ്‌വ
മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണ് കഅ്ബ. ഓരോ വര്‍ഷവും അറഫാദിനത്തിൽ കഅ്ബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയതു സ്ഥാപിക്കാറുണ്ട്. കറുത്ത നിറത്തിലുള്ള പട്ടാണിത്. ഇതിൽ ഖുറാൻ വചനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഹജ് തീര്‍ഥാടനത്തിലെ പ്രധാന കര്‍മമായ അറഫാ സംഗമ ദിനത്തിൽ പ്രഭാത നമസ്കാരത്തോടെയാണ് കഅ്ബയ്ക്ക് പുതിയ കിസ്‌വ അണിയിക്കാൻ തുടങ്ങുന്നത്. അതി സൂക്ഷ്മമായ കരവിരുതോടെയാണ് ഓരോ കിസ്‌വയും നിർമിക്കാറുള്ളത്.
കഅ്ബയെ ആദ്യമായി മൂടിയത് യെമൻ രാജാവായിരുന്ന തുബ്ബാ അൽ ഹുമൈരിയാണെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ ആയിരുന്നു അത്. ഒന്നിലധികം തവണ കിസ്‌വയുടെ മോഡൽ മാറ്റിയിട്ടുണ്ട്. പള്ളി മൂടാൻ വ്യത്യസ്ത നിറങ്ങളിലുള്ള തുണികളും ഉപയോഗിച്ചിട്ടുണ്ട്.