ശ്രീരാമന്റെയും ഹനുമാന്റെയും പ്രധാന ആയുധമാണ് വില്ലും ഗദയും എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമ രഥത്തിലാണ് ഇവ അയോധ്യയിലേക്ക് അയച്ചത്. രാമക്ഷേത്രത്തില്‍ ശ്രീരാമന്റെയും ഹനുമാന്റെയും വിഗ്രഹത്തിനടുത്ത് ഇവ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അയോധ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വില്ലും ഗദയും പൂജിച്ചിരുന്നു. ഷിയോഗഞ്ചിലെ മഹാരാജ മൈതാനത്ത് വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായ ചമ്പത് റായിയും ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയിരുന്നു.
500 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീരാമന്‍ ജനിച്ച സ്ഥലത്ത് രാമക്ഷേത്രമുയര്‍ന്നതെന്ന് ചമ്പത് റായ് പറഞ്ഞു. രാമഭക്തരായ ശബരി, കേവത്, അഹല്യ എന്നിവര്‍ക്കുള്ള ക്ഷേത്രങ്ങളും രാമക്ഷേത്രത്തിന് പുറത്ത് ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
മതപരമായ ചടങ്ങിനൊടുവില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത ഗദയാണ് ആദ്യം അയോധ്യയിലേക്ക് അയച്ചത്. അതേ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഘോഷയാത്രയുടെ സാന്നിദ്ധ്യത്തില്‍ വില്ല് അയോധ്യയിലേക്ക് അയച്ചത്. കൈലാഷ് കുമാര്‍ സുതര്‍, ഹിതേഷ് സോണി എന്നിവരുടെ നേതൃത്വത്തിലാണ് ഇവ നിര്‍മ്മിച്ചത്. 18ഓളം കരകൗശല വിദഗ്ധരാണ് ഗദയുടെയും വില്ലിന്റെ നിർമാണത്തിൽ പങ്കാളിയായത്.
ജയ്പൂര്‍, ആഗ്ര, ലക്‌നൗ വഴിയാണ് ഗദയും വില്ലുമേറ്റിയ രാമ രഥ യാത്ര അയോധ്യയിലേക്ക് കടന്നുപോയത്. ഇവ രാമക്ഷേത്രത്തിലെത്തിച്ച് പൂജിയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.