ക്ഷേത്രങ്ങളിലെ 540 കിലോഗ്രാം സ്വർണം 16 സ്‌ട്രോങ് റൂമുകളിലായി ഉപയോഗിക്കാതെ കിടക്കുന്നതായി ഒരുവർഷം മുമ്പ് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. ഭക്തർ കാണിക്കയായും നടയ്ക്കുവെച്ചതുമായ ആഭരണങ്ങൾ, പൊട്ടുകൾ, വേൽ, വാൾ തുടങ്ങിയവയാണിത്. ഇതൊന്നും ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ല. 540 കിലോയിൽ 40 കിലോ സ്വർണം മാറ്റിവെക്കും. വെള്ളി ആഭരണങ്ങളുടെ കണക്കെടുത്തിട്ടില്ല. വെള്ളിയുടെ വിപണിവില കണക്കാക്കി സ്വർണ നിക്ഷേപ പദ്ധതിയിൽ ചേർക്കും.
ലേലത്തിന് കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ പ്രമുഖപത്രങ്ങളിൽ പരസ്യം നൽകണമെന്നാണ് കോടതിയുടെ നിർദേശം. കൊച്ചി, ഗുരുവായൂർ ദേവസ്വം ബോർഡുകൾ ഇത്തരം നിക്ഷേപപദ്ധതി നടപ്പാക്കിയിട്ടുണ്ട്.
advertisement
ശുദ്ധീകരിച്ച് 24 കാരറ്റ് സ്വർണക്കട്ടയാക്കിയാണ് നിക്ഷേപിക്കുക. ആവശ്യമുള്ളപ്പോൾ തിരിച്ചെടുക്കാം. സുരക്ഷിതമായിരിക്കുന്നതിനൊപ്പം പലിശയും കിട്ടും. ശുദ്ധീകരിക്കുമ്പോൾ നിലവിലെ തൂക്കത്തിൽ കുറവുണ്ടാകും. 500 കിലോ അതായത് 62,500 പവൻ സ്വർണമായിരിക്കും ബാങ്കുകളിൽ നിക്ഷേപിക്കുക. പവന് 46,640 രൂപ (വെള്ളിയാഴ്ചത്തെ വിപണി വില) അനുസരിച്ച് ആകെ സ്വർണത്തിന്റെ വില 291.5 കോടി രൂപയാണ്. നിക്ഷേപത്തിലൂടെ പലിശയായി ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത് 7,28,75,000 രൂപയാണ്.