TRENDING:

ഗുരുവായൂരപ്പന് പാൽപ്പായസമുണ്ടാക്കാൻ രണ്ടായിരം കിലോയിലേറെ ഭാരമുള്ള വാർപ്പ് സമർപ്പിച്ച് പ്രവാസി; ക്ഷേത്രത്തിനുള്ളിലെത്തിച്ചത് ക്രെയിൻ ഉപയോഗിച്ച്

Last Updated:

1500 ലിറ്റർ പാൽപ്പായസം ഒരുമിച്ച് തയ്യാറാക്കാനാകുന്ന വാർപ്പ് ഏകദേശം നാലുമാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നിർമാണം പൂർത്തിയാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: ഗുരുവായൂരപ്പന് പാൽപ്പായസമുണ്ടാക്കാൻ രണ്ടായിരം കിലോയിലേറെ ഭാരമുള്ള വാർപ്പ് സമർപ്പിച്ച് പ്രവാസി. മാന്നാറിലെ വിശ്വകർമജരുടെ കരവിരുതിലാണ് ഭീമാകാരമായ വാർപ്പ് തയ്യാറാക്കിയത്. രണ്ടേകാൽ ടൺ ഭാരത്തിൽ നിർമിച്ച വാർപ്പിൽ 1500 ലിറ്റർ പാൽപ്പായസം ഒരുമിച്ച് തയ്യാറാക്കാനാകും. പരുമലയിൽനിന്ന്‌ വാഹനത്തിൽ ഗുരുവായൂരിലെത്തിച്ച വാർപ്പ് ക്രെയിൻ ഉപയോഗിച്ചാണ് ക്ഷേത്രത്തിനുള്ളിൽ എത്തിച്ചത്.
advertisement

പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അനന്തൻ ആചാരിയുടെയും (67) മകൻ അനു അനന്തന്റെയും മേൽനോട്ടത്തിൽ ജഗന്നാഥൻ, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതോളം തൊഴിലാളികളാണ് ഭീമൻ വാർപ്പ് നിർമ്മിച്ചത്. ഏകദേശം നാലുമാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വാർപ്പ് നിർമാണം പൂർത്തിയാക്കിയത്. പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ഗുരുവായൂരിൽ വഴിപാടായി വാർപ്പ് സമർപ്പിച്ചത്.

രണ്ടായിരത്തിലേറെ കിലോ തൂക്കവും 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവും 22 അടി ചുറ്റളവുമുണ്ട് ഈ ഭീമൻ വാർപ്പിന്. തൃശൂർ ചേറ്റുവ സ്വദേശി എൻ ബി പ്രശാന്താണ് ശുദ്ധമായ വെങ്കല പഴയോടിൽ നിർമിച്ച ഈ ഭീമൻ നാലുകാതൻ വാർപ്പ് ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചത്.

advertisement

വെങ്കലം, പഴഓട്, ചെമ്പ്, വെളുത്തീയം, എന്നിവ ഉപയോഗിച്ച് ചുറ്റിലും ഗജലക്ഷ്‌മി, ഗൗളി എന്നീ ചിത്രങ്ങളും വഴിപാടുകാരന്റെ പേരും ഉൾപ്പടുത്തിയാണ് വാർപ്പ് നിർമാണം പൂർത്തിയാക്കിയത്. ശബരിമല, ഏറ്റുമാനൂർ, പാറമേക്കാവ്, മലയാലപ്പുഴ തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരങ്ങൾ നിർമിച്ച അനുഭവസമ്പത്തുമായാണ് അനന്തൻ ആചാരി ഭീമൻ വാർപ്പ് നിർമാണത്തിനുള്ള ദൌത്യം ഏറ്റെടുത്തത്.

നിവേദ്യ പാത്രങ്ങളും വിളക്കുകളും ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികളും ചെയ്യുന്നതിൽ വിദഗ്ദ്ധനാണ് അനന്തൻ ആചാരി. മുമ്പ് 1000 ലിറ്റർ പാൽപ്പായസം തയാറാക്കാൻ കഴിയുന്ന രണ്ടു ടൺ ഭാരമുള്ള വാർപ്പ് ഇദ്ദേഹം നിർമിച്ചിട്ടുണ്ട്‌.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
ഗുരുവായൂരപ്പന് പാൽപ്പായസമുണ്ടാക്കാൻ രണ്ടായിരം കിലോയിലേറെ ഭാരമുള്ള വാർപ്പ് സമർപ്പിച്ച് പ്രവാസി; ക്ഷേത്രത്തിനുള്ളിലെത്തിച്ചത് ക്രെയിൻ ഉപയോഗിച്ച്
Open in App
Home
Video
Impact Shorts
Web Stories