41 ദിവസത്തെ കഠിനവ്രതത്തിന് സമാപ്തികുറിച്ചുകൊണ്ടാണ് സന്നിധാനത്ത് നാളെ മണ്ഡലപൂജ നടക്കുക. നാളെ 10.30 നും 11.30 നും ഇടയിലാണ് മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നട അടയ്ക്കും.
മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകീട്ട് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13- നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15-നാണ് മകരവിളക്ക്. അതേദിവസം പുലര്‍ച്ചെ 2.46- ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്ന് നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും.
advertisement
15, 16, 17, 18, 19 തീയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19- ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദര്‍ശനം, തുടര്‍ന്നു നട അടയ്ക്കും.
അതേസമയം ശബരിമല നടവരവിൽ 18 കോടി രൂപയുടെ കുറവ് ഉണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത്. മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ നടവരവായി ലഭിച്ചത് 204.30 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 222.98 കോടി രൂപയായിരുന്നു. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്ബോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 25 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവിട്ടത്.
Also Read- ശബരിമല നടവരവിൽ 18 കോടി രൂപയുടെ കുറവ്; മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ നടവരവ് 204.30 കോടി രൂപ
മണ്ഡലകാലം തുടങ്ങി ഡിസംബര്‍ 25 വരെ ശബരിമലയില്‍ 31,43,163 പേരാണ് ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബര്‍ 25 വരെ 7,25,049 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി. ഈ മണ്ഡലകാലത്ത് ശബരിമലയിൽ 63.89 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. അരവണ വില്‍പനയിലൂടെ 96.32 കോടി രൂപ ലഭിച്ചു. 12 കോടിയിൽ ഏറെയാണ് അപ്പം വില്‍പനയിലൂടെ ലഭിച്ചതെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.