വളര്‍ത്തു പൂച്ചയ്ക്ക് തന്റെ ഭർത്താവ് തന്നേക്കാൾ മുന്‍ഗണന നല്‍കുന്നുവെന്ന് ആരോപിച്ച് ഒരു ഭാര്യ കേസ് കൊടുത്തിരിക്കുന്നു. ബെംഗളൂരുവില്‍ നിന്നുള്ള ദമ്പതികളാണ് വളര്‍ത്തു പൂച്ചയുടെ പേരില്‍ തമ്മില്‍ തല്ലുന്നത്. 2024 ഡിസംബറില്‍ ആരംഭിച്ച കേസ് കര്‍ണാടക ഹൈക്കോടതി പരിഗണിച്ചു.
ഒരു സാധാരണ ദാമ്പത്യ പ്രശ്‌നമായി തുടങ്ങിയ കേസ് നിയമ യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. ക്രൂരമായ ദേഹോപദ്രവവും സ്ത്രീധന ആവശ്യങ്ങളും കൈകാര്യം ചെയ്യുന്ന ഐപിസി 498 എ വകുപ്പ് പ്രകാരം ഭാര്യ ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയായിരുന്നു. പൂച്ചയും ഭര്‍ത്താവും തമ്മിലുള്ള അടുപ്പത്തെ കുറിച്ചാണ് കേസില്‍ ഭാര്യ ആരോപിക്കുന്നത്. പൂച്ചയെ ചൊല്ലിയുള്ള തര്‍ക്കം ഇവര്‍ക്കിടയില്‍ പതിവായ വഴക്കിനും, യുവതിയെ പൂച്ച മാന്താനും കാരണമായി.
advertisement
എന്നാല്‍, സ്ത്രീധന ആവശ്യമോ അക്രമമോ അല്ല ദമ്പതികള്‍ക്കിടയിലെ പ്രശ്‌നമെന്നും പൂച്ച കാരണമുള്ള കുടുംബ വഴക്കാണ് കാരണമെന്നും വാദം കേള്‍ക്കുന്നതിനിടയില്‍ കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് തന്നെ അവഗണിക്കുന്നതായും ശ്രദ്ധിക്കുന്നില്ലെന്നും തോന്നിയതാണ് ഭാര്യയെ നിയമ പോരാട്ടത്തിലേക്ക് നയിച്ചതെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വിശദീകരിച്ചു.
പൂച്ച അവരെ പലതവണ ആക്രമിക്കുകയും മാന്തുകയും ചെയ്തിട്ടുണ്ടെന്നാണ് യുവതി പറയുന്നത്. ഇത് ഭര്‍ത്താവുമായുള്ള പ്രശ്‌നത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, യുവതിയുടെ ആരോപണങ്ങള്‍ കോടതി തള്ളി. കുറ്റം ചുമത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ല അവരുടെ ആരോപണങ്ങളെന്നും കോടതി വ്യക്തമാക്കി.
കേസില്‍ കോടതി വാദം കേള്‍ക്കുന്നതിന്റെ ഒരു ദൃശ്യം ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. പ്രശ്‌നത്തില്‍ ജഡ്ജിയുടെ നിരീക്ഷണങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. കേസില്‍ പൂച്ചയെ പറ്റി പരാമര്‍ശിച്ചതിനെ ജഡ്ജി ആദ്യം തെറ്റിദ്ധരിച്ചതായി പോസ്റ്റില്‍ പറയുന്നു. ഭര്‍ത്താവിന്റെ കാമുകിക്കെതിരെയാണ് ഭാര്യയുടെ ആരോപണങ്ങള്‍ എന്നാണ് കരുതിയത്. പിന്നീടാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് വളര്‍ത്തുപൂച്ചയെ കുറിച്ചാണെന്ന് ജഡ്ജി മനസ്സിലാക്കിയത്. പ്രശ്‌നത്തിന് ഹേതുവായ പൂച്ചയുടെ ചിത്രവും കുറ്റപത്രത്തിലുണ്ടെന്നാണ് പോസ്റ്റ് വ്യക്തമാക്കുന്നത്. ഈ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
പോസ്റ്റിന് താഴെ ധാരാളം പ്രതികരണങ്ങളും വന്നിട്ടുണ്ട്. ചിലര്‍ അദ്ഭുതം പ്രകടിപ്പിച്ചപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുകയും ചെയ്തു. തന്റെ പൂച്ചകളെ വളരെ ഇഷ്ടമാണെന്നും മറ്റാരെയും ആ സ്ഥാനത്ത് സങ്കല്‍പിക്കാന്‍ കഴിയില്ലെന്നും ഒരാള്‍ കുറിച്ചു. 498 എ വകുപ്പില്‍ നിന്നും പൂച്ചകള്‍ക്കും രക്ഷയില്ലെന്നായിരുന്നു മറ്റൊരു പ്രതികരണം.
ഇത്തരം കേസുകൾക്കായി കോടതിയുടെയും ജഡ്ജിമാരുടെയും സമയം പാഴാക്കുന്നതായി നിരവധിയാളുകള്‍ പ്രതികരിച്ചു. 2023-ന്റെ തുടക്കത്തിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാര്യക്ക് വളര്‍ത്തുനായ്ക്കളോടുള്ള അമിത സ്‌നേഹം കാരണം വിവാഹമോചനത്തിലേക്ക് എത്തിയ ദമ്പതികളുടെ കഥ റിപ്പോര്‍ട്ട് ചെയ്തത് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നാണ്. 30 വര്‍ഷത്തെ ദാമ്പത്യജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്.