ജിയോ-ബിപി എന്ന ബ്രാൻഡിൽ പ്രവർത്തിക്കുന്ന റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡ് ഇന്ത്യയിലെ മുൻനിര ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാകാനുള്ള ശ്രമത്തിലാണ്. ഇക്കാര്യം കഴിഞ്ഞ ആഴ്ച മൂന്നാം പാദ വരുമാന റിപ്പോർട്ട് പ്രഖ്യാപിക്കുന്നതിനിടെ റിലയൻസ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
"ജിയോ - ബിപി രാജ്യത്തെ ഏറ്റവും വലിയ ഇവി ചാർജിംഗ് ഹബ്ബുകളിലൊന്ന് ഡൽഹിയിലെ ദ്വാരകയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു" പ്രാഥമിക ഉപഭോക്താവായ ബ്ലൂസ്മാർട്ട് (BluSmart) പറഞ്ഞു.
ആർബിഎംഎൽ (RBML) ആദ്യത്തെ ജിയോ-ബിപി ബ്രാൻഡഡ് മൊബിലിറ്റി സ്റ്റേഷൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ നവി മുംബൈയിലെ നവദേയിൽ ആരംഭിച്ചിരുന്നു.
advertisement
2019ൽ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള 1400 പെട്രോൾ പമ്പുകളിലും 31 ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) സ്റ്റേഷനുകളിലും 49 ശതമാനം ഓഹരി ബിപി 1 ബില്യൺ ഡോളറിന് വാങ്ങിയിരുന്നു. റിലയൻസിന്റെ നിലവിലുള്ള പെട്രോൾ പമ്പുകൾ സംയുക്ത സംരംഭത്തിന് കീഴിൽ കൊണ്ടുവരികയും 2025 ഓടെ 5,500 പെട്രോൾ പമ്പുകളായി ഉയർത്താനുമാണ് ഇരു കമ്പനികളും ചേർന്ന് പദ്ധതിയിടുന്നത്.
റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡിന്റെ (ആർബിഎംഎൽ) ശേഷിക്കുന്ന 51 ശതമാനം ഓഹരികളും റിലയൻസിനാണ്. ഗതാഗത ഇന്ധനങ്ങളുടെ വിപണന അനുമതി ആർബിഎംഎല്ലിന് ഇതിനകം ലഭിച്ചിട്ടുണ്ട്.
പെട്രോളിയം മന്ത്രാലയത്തിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ആർബിഎംഎൽ പെട്രോൾ പമ്പുകളുടെ എണ്ണം 1,448 ആയി ഉയർന്നു. 2021 സെപ്തംബർ അവസാനത്തിൽ ആർബിഎംഎല്ലിന് 1,427 ഔട്ട്‌ലെറ്റുകളാണ് ഉണ്ടായിരുന്നത്. രാജ്യത്തെ 81,099 പെട്രോൾ പമ്പുകളിൽ ഭൂരിഭാഗവും പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉടമസ്ഥതയിലാണുള്ളത്. 6,496 പമ്പുകളുള്ള റോസ്‌നെഫ്റ്റിന്റെ പിന്തുണയുള്ള നയാര എനർജിയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർ. ഷെല്ലിന് 310 പെട്രോൾ പമ്പുകളുണ്ട്.
പെട്രോൾ പമ്പുകളിലും മറ്റും 'മൊബിലിറ്റി സ്റ്റേഷനുകൾ' എന്ന് വിളിക്കുന്ന ഇവി ചാർജിംഗ് സ്റ്റേഷനുകളുടെയും ബാറ്ററി സ്വാപ്പ് സ്റ്റേഷനുകളുടെയും ഒരു ശൃംഖല സ്ഥാപിക്കാനാണ് ജിയോ-ബിപി ശ്രമിക്കുന്നത്. ഇന്ത്യയിലെ മുൻനിര ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാകാനാണ് ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്.
33,546 പെട്രോൾ പമ്പുകളുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ആണ് രാജ്യത്തെ ഏറ്റവും വലിയ ഇന്ധന ചില്ലറ വിൽപനക്കാർ. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (ബിപിസിഎൽ) 19,668 ഔട്ട്‌ലെറ്റുകളും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്പിസിഎല്ലിന്) 19,602 പെട്രോൾ പമ്പുകളുമുണ്ട്.
"നിലവിലുള്ള 1,400ലധികം ഇന്ധന പമ്പുകളുടെ ശൃംഖല ജിയോ-ബിപി ആയി പുനർനാമകരണം ചെയ്യുമെന്ന്" റിലയൻസ്-ബിപി കഴിഞ്ഞ വർഷം ഒക്ടോബറിൽ ആദ്യ ജിയോ-ബിപി ഔട്ട്ലെറ്റ് ആരംഭിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ഇന്ധന - മൊബിലിറ്റി വിപണി അതിവേഗം വളരുകയാണ്. അടുത്ത 20 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ധന വിപണിയായി ഇന്ത്യ വളരുമെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.