'ബൈജൂസിനെ വിട്ടുപോകേണ്ടിവരുന്നവരോട് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. നിങ്ങള്‍ എനിക്ക് വെറുമൊരു പേരല്ല, സംഖ്യയല്ല. എന്റെ കമ്പനിയുടെ വെറും അഞ്ച് ശതമാനമല്ല, എന്റെ തന്നെ അഞ്ച് ശതമാനമാണ്' -ഒക്ടോബര്‍ 31ന് പിരിഞ്ഞു പോയ ജീവനക്കാര്‍ക്ക് അയച്ച ഇ മെയിലില്‍ ബൈജു രവീന്ദ്രന്‍ കുറിച്ചു.
Also Read-Byju's App Layoff | ബൈജൂസിൽ കൂട്ടപിരിച്ചുവിടൽ; 2500ലധികം ജീവനക്കാരെ പിരിച്ചുവിട്ടു
എന്നാല്‍ പിരിച്ചുവിടുന്ന ജീവനക്കാരെ പുനര്‍ നിയമിക്കുന്നത് കമ്പനിയുടെ ആദ്യ പരിഗണനകളില്‍ ഒന്നായിരിക്കുമെന്നും പുതുതായി നിലവില്‍ വരുന്ന തസ്തികകളില്‍ ഇവരെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
'മറ്റുള്ളവര്‍ പിരിച്ചുവിടല്‍ ആയി കാണുന്നത്, ഞാന്‍ അവധിയായി മാത്രമേ കാണുന്നുള്ളൂ. കമ്പനിയെ സുസ്ഥിരമായ വളര്‍ച്ചയുടെ പാതയില്‍ എത്തിച്ചുകൊണ്ട് നിങ്ങളെ തിരികെ കൊണ്ടുവരിക എന്നതാണ് ഇപ്പോഴത്തെ എന്റെ പ്രഥമ പരിഗണനയെന്നും രവീന്ദ്രന്‍ പറഞ്ഞു. പുതുതായി നിലവില്‍ വരുന്ന തസ്തികകളില്‍ ഇവരെ പരിഗണിക്കാന്‍ എച്ച്.ആര്‍. വിഭാഗത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 2021 സാമ്പത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലെ കാലതാമസം, പിരിച്ചുവിടലുകള്‍, ഫണ്ടിംഗ് റൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ബൈജൂസ് വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ടായിരുന്നു.
കോവിഡ് കേസുകള്‍ കുറയുകയും സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുകയും ചെയ്തതോടെ, ബൈജൂസ് പോലുള്ള എഡ്ടെക് കമ്പനികളുടെ സേവനങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞിരുന്നു. ഇത് അവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. സാമ്പത്തിക ഘടകങ്ങള്‍ പ്രതികൂലമായതിനാല്‍ ചെലവ് ചുരുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതായും രവീന്ദ്രന്‍ മെയിലില്‍ പറയുന്നുണ്ട്.
Also Read-ബൈജൂസിനെതിരെ മന്ത്രി ശിവന്‍കുട്ടിക്ക് ജീവനക്കാരുടെ പരാതി
2011ലാണ് ബൈജു രവീന്ദ്രന്‍ 'തിങ്ക് ആന്‍ഡ് ലേണ്‍' എന്ന പേരില്‍ ഒരു പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത്. 2013ല്‍ ആരിന്‍ ക്യാപിറ്റലില്‍ നിന്ന് സീരീസ് എ റൗണ്ട് ഫണ്ടിംങില്‍ ഏകദേശം 9 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ നേട്ടമാണ് 2015ല്‍ ബൈജൂസ് ആരംഭിക്കുന്നതിന് വഴിയൊരുക്കിയത്.
വിദ്യാഭ്യാസ പ്ലാറ്റ്ഫോം സ്ഥാപിച്ച് വെറും മൂന്ന് മാസത്തിനുള്ളില്‍ തന്നെ 20 ലക്ഷം വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലേക്ക് അംഗത്വ അടിത്തറ വളരുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഫിസിക്സ്, ഗണിത അധ്യാപകരുടെ മകനായ ബൈജു രവീന്ദ്രനും ഒരു ഗണിത അധ്യാപകനായാണ് കരിയര്‍ ആരംഭിച്ചത്.
രാജ്യത്തെ ഭൂരിഭാഗം മത്സരപരീക്ഷകള്‍ക്കും വേണ്ടി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന ഫ്രീമിയം (freemium) മാതൃകയിലാണ് അദ്ദേഹം സ്റ്റാര്‍ട്ട്അപ്പ് ആരംഭിച്ചത്. പിന്നീട് മറ്റു സംരംഭകര്‍ക്ക് മാര്‍ഗദര്‍ശിയായ ഒരു സംരംഭമായി ബൈജൂസ് വളരുകയായിരുന്നു.