ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ഇന്ത്യൻ ഓഹരി വിപണിയുടെ വിപണി മൂല്യം ആദ്യമായി നാല് ട്രില്യൺ ഡോളർ കടന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ, ഈ മേഖലയിൽ ഉണ്ടായ ശ്രദ്ധേയമായ നാഴികക്കല്ലാണ് ഇത്.
റീടെയിൽ നിക്ഷപകർ ഓഹരി വിപണിയിൽ കൂടുതലായി പണമിറക്കുന്നതും വിദേശ നിക്ഷേപകരിൽ നിന്നുള്ള പണമൊഴുക്കുമാണ് ഇന്ത്യൻ വിപണിക്ക് കൂടുതൽ ഉണർവേകിയത്. ചൈനക്ക് ബദലെന്ന നിലയിൽ ഇന്ത്യ ഉയർന്നു വന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതുമൂലം വൻകിട കമ്പനികൾ ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യയിലെ സുസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷവും അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടരുന്നതും ഈ വളർച്ചക്ക് കരുത്തേകിയെന്ന വിലയിരുത്തലുകളും ഉണ്ട്.
advertisement
ചൈനയിലെ പല പ്രമുഖ കമ്പനികളും ഹോങ്കോങ്ങിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇടക്കാലത്ത് ഹോങ്കോങ്ങിലെ വിപണികളിൽ ഉണ്ടായ ഇടിവും ഇന്ത്യൻ ഓഹരികളിലെ തുടർച്ചയായ കുതിച്ചുചാട്ടത്തിന് കാരണമായെന്ന് വിദഗ്ധർ പറയുന്നു.
കോവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയ കർശനമായ നിയന്ത്രണങ്ങൾ, കോർപ്പറേറ്റുകൾക്കെതിരായ നിയന്ത്രണ നടപടികൾ, പ്രോപ്പർട്ടി മേഖലയിലെ പ്രതിസന്ധി, പാശ്ചാത്യ രാജ്യങ്ങളുമായുള്ള ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളെല്ലാമാണ് ചൈനക്ക് തിരിച്ചടിയായത്.