തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെ.എസ്.എഫ്.ഇ) 2025-26 സാമ്പത്തിക വർഷത്തെ ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡു സർക്കാരിന് കൈമാറി. 81.39 കോടി രൂപ ആണ് കെ.എസ്.എഫ്.ഇ സർക്കാരിന് കൈമാറിയത്.
വെള്ളിയാഴ്ച നടന്ന ചടങ്ങിൽ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന് കെ.എസ്.എഫ്.ഇയുടെ ചെയർമാൻ കെ. വരദരാജനും മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിലും ചേർന്നാണ് ചെക്ക് കൈമാറിയത്.
advertisement
പൊതുമേഖലാ സ്ഥാപനത്തിന്റെ നേട്ടത്തെ അഭിനന്ദിച്ച് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ സംസാരിച്ചു. ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇതൊരു വലിയ നേട്ടമാണ്. ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഒരു തനതായ കേരളാ മോഡൽ സൃഷ്ടിക്കാൻ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ പിന്തുണയും സ്ഥാപനത്തിന്റെ കാര്യക്ഷമതയും ഇതിന് പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു.
1 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് കൈവരിച്ച കെ.എസ്.എഫ്.ഇ, ഇപ്പോൾ വളർച്ചയുടെ പാതയിലാണെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. കൂടുതൽ ജനകീയവും ഉപഭോക്തൃസൗഹൃദപരവുമായ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും ചെയർമാൻ പറഞ്ഞു.
ഇതൊരു വ്യക്തിഗത നേട്ടമല്ല, മറിച്ച് കെ.എസ്.എഫ്.ഇ ടീമിന്റെ കൂട്ടായ പരിശ്രമമാണെന്ന് മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ പ്രതികരിച്ചു. ഉപഭോക്താക്കൾ സ്ഥാപനത്തിൽ അർപ്പിച്ച വിശ്വാസമാണ് ഈ ചരിത്രപരമായ നേട്ടങ്ങളിലേക്ക് നയിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചെക്ക് കൈമാറിയ ചടങ്ങിൽ കെ.എസ്.എഫ്.ഇ ഫിനാൻസ് ജനറൽ മാനേജർ എസ്. ശരത്ചന്ദ്രൻ,തിരുവനന്തപുരം അർബൻ അസിസ്റ്റൻ്റ് ജനറൽ മാനേജർ രാജു ആർ,ലെയ്സൺ ഓഫീസർ ഗോപകുമാർ ജി.,കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. മുരളി കൃഷ്ണപിള്ള, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി അരുൺ ബോസ് എസ്., കെഎസ്എഫ്ഇ എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിനോദ് എസ്.കെഎസ്എഫ്ഇ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുശീലൻ എസ്. തുടങ്ങിയവർ പങ്കെടുത്തു.