എന്നാൽ 2024 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം സർക്കാർ മാറിയാൽ ഈ പ്രവചനങ്ങൾ മാറിമറിയാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം എങ്ങനെ മാറ്റിയെന്നും അദ്ദേഹത്തെ അധികാരത്തിൽ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ പ്രചാരണം നടത്താൻ കേന്ദ്രവും ബിജെപിയും ഈ റിപ്പോർട്ട് ഉയർത്തിക്കാട്ടാനാണ് സാധ്യത.
”ഇന്ത്യയുടെ അടുത്ത ദശകത്തിലെ വളർച്ച 2007-11 വർഷത്തിലെ ചൈനയുടെ വളർച്ചക്ക് സമാനമാകും. ജിഡിപിയും ഉത്പാദന മേഖലയിലെ വളർച്ചയും ഇന്ത്യക്ക് അനുകൂലമാകും”, എന്നും റിപ്പോർട്ടിൽ പറയുന്നു. 2013ൽ ഉണ്ടായിരുന്നതിൽ നിന്ന് ഇന്നത്തെ ഇന്ത്യ വ്യത്യസ്തമാണ് എന്നും ‘ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യ എങ്ങനെ രൂപാന്തരപ്പെട്ടു’ (How India has Transformed in Less Than a Decade) എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
advertisement
ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയിൽ എത്തി നിൽക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Also read: 500 രൂപ കള്ളനോട്ടുകളുടെ എണ്ണത്തിൽ വർധനവ്; 2023 സാമ്പത്തിക വർഷം ഒരു ലക്ഷത്തോളം കണ്ടെത്തിയെന്ന് RBI
പ്രധാനപ്പെട്ട മാറ്റങ്ങൾ
കഴിഞ്ഞ ഒൻപതു വർഷത്തിനിടെ ഇന്ത്യയിൽ ഉണ്ടായ പത്തു വലിയ മാറ്റങ്ങളാണ് റിപ്പോർട്ടിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. ആദ്യത്തേത് രാജ്യത്തെ നയ പരിഷ്‌കാരങ്ങളാണ്. കോർപറേറ്റ് നികുതിയിൽ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപം വർദ്ധിച്ചു. ഒരു ഡസനിലധികം കേന്ദ്ര-സംസ്ഥാന നികുതികളെ ജിഎസ്ടിയുടെ കീഴിലാക്കി ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നു. ദേശീയ പാതകൾ, ബ്രോഡ്‌ബാൻഡ് വരിക്കാർ, പുനരുപയോഗിക്കാവുന്ന വൈദ്യുതി, വൈദ്യുതീകരിച്ച റെയിൽവേ റൂട്ടുകൾ തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ വളർച്ചയുണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചെന്നും മോദി സർക്കാർ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ്) നിയമം നടപ്പിലാക്കിയതിന് ശേഷം പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടുള്ള സബ്‌സിഡി കൈമാറ്റത്തെക്കുറിച്ചും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. കോർപ്പറേറ്റ് കടം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 50 ശതമാനത്തിലെത്തി എന്നും മോർഗൻ സ്റ്റാൻലി റിപ്പോർട്ടിൽ പറയുന്നു. വിദേശനിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടപടികൾ സർക്കാർ സ്വീകരിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
കോർപ്പറേറ്റ് മേഖലയിലെ വളർച്ച സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നും റിപ്പോർട്ട് പറയുന്നു. കയറ്റുമതി വിപണി വിഹിതം 2031 ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും 2032 ആകുമ്പോഴേക്കും ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2,200 യുഎസ് ഡോളറിൽ നിന്ന് 5,200 ഡോളറായി ഉയരും എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.