ഫല പ്രഖ്യാപനത്തിന് പിന്നാലെ ഭാഗ്യം തുണയ്ക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചും തിരുവോണം ബംപർ വിജയി അനൂപിന്റെ അവസ്ഥകൾ ചൂണ്ടിക്കാട്ടിയും നിരവധി പേരാണ് രംഗത്തെത്തുന്നത്. കഴിഞ്ഞ വർഷത്തെ തിരുവോണം ബംപറിന്റെ 25 കോടിയുടെ ഉടമ തിരുവനന്തപുരം സ്വദേശിയായ അനൂപ് ആയിരുന്നു.
അപ്രതീക്ഷിത സൗഭാഗ്യത്തിൽ അനൂപിനെ സന്തോഷത്തിലാഴ്ത്തിയെങ്കിലും പിന്നാലെ മനസ്സമധാനം കൂടിയായിരുന്നു നഷ്ടപ്പെടുത്തിയത്. സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം അനൂപ് പൊറുതിമുട്ടിയിരുന്നു. വീടിന് പുറത്തേക്ക് ഇറങ്ങാനോ ഒരിടത്ത് പോകാനോ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അനൂപ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.
advertisement
പിന്നാലെ നറുക്കെടുത്ത പൂജ ബംപർ വിജയി ഇതുവരെയും രംഗത്തെത്തിയിട്ടുമില്ല. അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് ആ ഭാഗ്യശാലി മുൻനിരയിലേക്ക് വരാത്തതെന്ന ചർച്ചകൾ അന്നും നടന്നിരുന്നു. അതിനാൽ ക്രിസ്മസ്- ന്യൂഇയർ ബംപർ ഭാഗ്യശാലിയും വരാതിരിക്കുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച.
കേരള ലോട്ടറി ചരിത്രത്തിലെ ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്മസ് പുതുവത്സര ബമ്പറിന്റേത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റിന്റെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. പത്ത് പരമ്പരകളിലായാണ് ക്രിസ്മസ് ബമ്പർ അച്ചടിച്ചിരുന്നത്. കഴിഞ്ഞതവണ 43 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.