11 വര്‍ഷത്തിലേറെയായി സാന്‍ഡ്ര ബേബി സിറ്റിംഗ് ചെയ്യുന്നു. 2024-ലെ ഒരു ചെറിയ പരിപാടിയാണ് അവളുടെ ജീവിതം തന്നെ മാറ്റി മറിച്ചത്. ഒരു വിവാഹ പാര്‍ട്ടിക്കിടെ നാല് കുട്ടികളെ നോക്കാന്‍ അവളെ നിയോഗിച്ചു. അന്ന് രാത്രി വിവാഹത്തിനെത്തിയ അതിഥികളെല്ലാം അവളോട് ആ സര്‍വീസിനെ കുറിച്ച് ചോദിച്ചു. ഇത്തരം ആഘോഷങ്ങള്‍ക്കിടെ കുട്ടികളെ നോക്കാനായി പ്രത്യേക ശിശുപരിപാലന സേവനം വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് എല്ലവരും തിരക്കി. അങ്ങനെയാണ് വെഡ്ഡിംഗ് നാനി എന്‍വൈസി എന്ന സംരംഭം പിറവിയെടുത്തത്.
advertisement
ഇപ്പോള്‍ സാന്‍ഡ്രയും സംഘവും ബ്രാന്‍ഡ് ലോഗോയുള്ള കറുത്ത ടീ-ഷര്‍ട്ടുകള്‍ ധരിച്ച് മാതാപിതാക്കള്‍ ആഘോഷം സമ്മര്‍ദ്ദമില്ലാതെ ആസ്വദിക്കുമ്പോള്‍ അവരുടെ കൊച്ചു അതിഥികളെ രസിപ്പിച്ചും കളിപ്പിച്ചും സര്‍വീസ് നല്‍കുന്നു. മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാനും പാര്‍ട്ടി നടത്താനും കഴിയുന്ന തരത്തിൽ കുട്ടികൾക്കായി കരകൗശല വസ്തുക്കള്‍, ഗെയിം, ഉറക്കസമയം തുടങ്ങിയവ ഉള്‍പ്പെടുത്തി ശിശുപരിപാലന സേവനം. അവര്‍ എല്ലാം കൈകാര്യം ചെയ്യുന്നു.
12 മണിക്കൂര്‍ നേരത്തെ ഓണ്‍സൈറ്റ് ചൈല്‍ഡ് കെയറിന് പാക്കേജ് പ്രതിദിനം 88,000 രൂപയിലധികമാണ്. ഒരു ഡസന്‍ കുട്ടികള്‍ക്ക് ചിലപ്പോള്‍ നാല് നാനിമാര്‍ വരെ സേവനം നല്‍കും. ഒന്നിലധികം സിറ്ററുകള്‍ ആശ്യമുള്ള ഗ്രൂപ്പ് ആണെങ്കില്‍ ഒരാള്‍ക്ക് മണിക്കൂറിന് ഏകദേശം 5,800 രൂപ ചെലവാകും.
ഓരോ സര്‍വീസിനും മുമ്പ് ആ കുടുംബവുമായി വിശദമായി സംസാരിക്കും. ഓരോ കുട്ടിയുടെയും വ്യക്തിത്വം, സുരക്ഷ, അലര്‍ജി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ചോദിച്ചറിയുമെന്ന് സാന്‍ഡ്ര പറയുന്നു.
ഇന്ത്യയില്‍ ഇത്തരമൊരു ആശയം പുതിയതല്ല. ആയമാരാണ് ഇത്തരം ജോലികള്‍ നിര്‍വഹിച്ചിരുന്നത്. ഇന്ന് സമ്പന്നരായ ഇന്ത്യന്‍ വീടുകളിലും സെലിബ്രിറ്റികളും കുട്ടികളുടെ ഉത്തരവാദിത്തം ആയമാരെ ഏല്‍പ്പിക്കുന്നു. അവര്‍ പലപ്പോഴും കുടുംബത്തോടൊപ്പം ജീവിക്കുകയും കുട്ടികളെ സ്വന്തമെന്ന പോലെ പരിപാലിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ ആ രീതി മാറി. ഇപ്പോള്‍ മാതാപിതാക്കളുടെ ജോലി തിരക്കുകള്‍ക്കിടയില്‍ കുട്ടികളെ നോക്കാന്‍ പരിശീലനം ലഭിച്ചതും വിശ്വസനീയവുമായ നാനിമാര്‍ കടന്നുവരുന്നു.
പ്രത്യേകിച്ച് നഗരത്തില്‍ ജീവിക്കുന്ന കുടുംബങ്ങളില്‍ ഒരു നാനി അത്യാവശ്യമായി മാറിയിരിക്കുന്നു. പ്രൊഫഷണല്‍ ആയിട്ടുള്ള ഒരാളെയാണ് മാതാപിതാക്കള്‍ ആശ്രയിക്കുന്നത്. മുംബൈ, ഡല്‍ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഇപ്പോള്‍ നാനിമാര്‍ക്കുള്ള ആവശ്യകത വര്‍ദ്ധിച്ചിട്ടുണ്ട്.
നാനിമാര്‍, ആയകള്‍, ബേബി സിറ്റര്‍മാര്‍, ഡേകെയര്‍ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ശിശുസംരക്ഷണ വിപണി 2024-ല്‍ ഏകദേശം 83,600 കോടി രൂപ മൂല്യമുള്ളതായിരുന്നു. 2033 ആകുമ്പോഴേക്കും ഈ വിപണി മൂല്യം 1.21 ലക്ഷം കോടി രൂപ കടക്കുമെന്നും 4 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വളരുമെന്നുമാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
