സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ലാപ്‌ടോപ്, ടാബ്ലെറ്റ് തുടങ്ങിയവയുടെ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ തന്നെ ഐടി-ഹാര്‍ഡ് വെയര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയ്ക്കാണ് ഇതോടെ തുടക്കം കുറിക്കുക. 17000 കോടി വകയിരുത്തിയ പിഎല്‍ഐ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 30 ആണ്.
2023 ജൂണ്‍ ആദ്യപാദം വരെയുള്ള കണക്കുകള്‍ പ്രകാരം ഡെല്‍, ഏസര്‍, ആപ്പിള്‍, എച്ച്പി, ലെനോവോ, എന്നിവയായിരുന്നു ഇന്ത്യയിലെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ നിര്‍മ്മാണ മേഖലയിലെ മികച്ച അഞ്ച് കമ്പനികള്‍. ഒരു റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിലെ ലാപ്‌ടോപ്, പേഴ്‌സണല്‍ കംപ്യൂട്ടര്‍ എന്നിവയുടെ വിപണി മൂല്യം പ്രതിവര്‍ഷം ഏകദേശം 8 ബില്യണ്‍ ഡോളറാണ്. ഇതില്‍ 65 ശതമാനം യൂണിറ്റുകളും ഇറക്കുമതി ചെയ്യുന്നതാണെന്ന് റിസര്‍ച്ച് ഡയറക്ടര്‍ തരുണ്‍ പഥക് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഐടി-ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ രംഗത്ത് പിഎല്‍ഐ സ്‌കീം അവതരിപ്പിക്കുന്നത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
Also read-5G സ്മാര്‍ട്ട് ഫോൺ 11000 രൂപയ്ക്ക് Poco; കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മറ്റ് 5G സ്മാര്‍ട്ട് ഫോണുകള്‍
അതേസമയം ലാപ്‌ടോപ്, ടാബ്ലറ്റ്, ഓള്‍ ഇന്‍ വണ്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ ഇറക്കുമതി നിയന്ത്രണങ്ങളെപ്പറ്റി ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇക്കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം നവംബര്‍ 1 ഓടെ നടപ്പാക്കുമെന്ന് കാണിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഒക്ടോബര്‍ 31 വരെ ഇറക്കുമതി വസ്തുക്കള്‍ക്ക് ലൈസന്‍സ് ആവശ്യമായി വരില്ല.
സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇറക്കുമതി ചെയ്യുന്ന ഐടി-ഹാര്‍ഡ് വെയര്‍ വസ്തുക്കള്‍ക്ക് മേല്‍ ലൈസന്‍സിംഗ് ഏര്‍പ്പെടുത്തിയത്. അതേസമയം ഇവ നടപ്പാക്കുന്നതിലെ കാലതാമസം പുതിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി തയ്യാറെടുക്കുന്നതിന് കമ്പനികള്‍ക്ക് സമയം നല്‍കുന്നു.
ലാപ്‌ടോപ്, സെര്‍വറുകള്‍ എന്നിവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ഹബ്ബായി ഇന്ത്യയെ മാറ്റാന്‍ പുതിയ നയം സഹായിക്കുമെന്നാണ് കരുതുന്നത്. ലാപ്‌ടോപും സെര്‍വറും നിര്‍മ്മിക്കുന്നതിന് അനുകൂലമായ സംവിധാനം നിലവില്‍ ഇന്ത്യയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ 44 കമ്പനികളാണ് പിഎല്‍ഐ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവയില്‍ പലതും ഉടന്‍ തന്നെ ഉല്‍പ്പാദനം ആരംഭിക്കാന്‍ തയ്യാറാണ്. ഇതെല്ലാം ഐടി-ഹാര്‍ഡ് വെയര്‍ രംഗത്ത് ഒരു കയറ്റുമതി രാജ്യമായി ഇന്ത്യയെ മാറ്റാന്‍ സഹായിക്കും. അതേസമയം രണ്ട് പ്രമുഖ സെര്‍വര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജ്യത്തെ ഐടി-ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.