'ബോണ്‍ 02' ബോണ്‍ ഗ്ലൂ എന്ന് പേരിട്ടിരിക്കുന്ന ഉത്പന്നം കിഴക്കന്‍ ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലെ ഒരു ഗവേഷണ സംഘം സെപ്റ്റംബര്‍ 10ന് പുറത്തിറക്കിയതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു പാലത്തിന്റെ വെള്ളത്തിനടയിലുള്ള ഭാഗത്ത് മുത്തുച്ചിപ്പി പറ്റിപ്പിടിച്ചിരിക്കുന്നത് നിരീക്ഷിച്ചതായും ഇതാണ് ബോണ്‍ ഗ്ലൂ വികസിപ്പിക്കാന്‍ പ്രചോദനമായതെന്നും സര്‍ റണ്‍ റണ്‍ ഷോ ഹോസ്പിറ്റല്‍ മേധാവിയും അസോസിയേറ്റ് ചീഫ് ഓര്‍ത്തോപീഡിക് സര്‍ജനുമായ ലിന്‍ സിയാന്‍ഫംഗ് പറഞ്ഞു.
രക്തം നിറഞ്ഞിരിക്കുന്ന ചുറ്റുപാടില്‍ പോലും രണ്ടോ മൂന്നോ മിനിറ്റിനുള്ളില്‍ എല്ലുകള്‍ കൃത്യമായി ഒട്ടുമെന്ന് അവര്‍ അറിയിച്ചു. എല്ലുകള്‍ പൂര്‍വസ്ഥിതിയിലാകുമ്പോള്‍ ഈ പശ സ്വാഭാവികമായി തന്നെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. എല്ലുകള്‍ പൂര്‍വസ്ഥിതിയായതിന് ശേഷം ഉള്ളില്‍ ഘടിപ്പിച്ച കമ്പിയും സ്‌ക്രൂവും ഉൾപ്പെടെയുള്ള ഇംപ്ലാന്റുകൾ നീക്കം ചെയ്യുന്നതിനുള്ള സര്‍ജറി ഇതിലൂടെ ഒഴിവാക്കി കിട്ടും.
advertisement
ലോഹത്തില്‍ നിര്‍മിച്ച ഇംപ്ലാന്റുകള്‍ക്ക് പകരമാകുമോ?
ബോണ്‍ 02 സുരക്ഷയും ഫലപ്രാപ്തിയും നല്‍കുന്നതായി ലാബ് ടെസ്റ്റുകള്‍ വ്യക്തമാക്കുന്നു. ഒരു പരീക്ഷണത്തില്‍ 180 സെക്കന്‍ഡിനുള്ളില്‍ എല്ലുകള്‍ ഒട്ടിയതായി കണ്ടെത്തി. എല്ലിന് പൊട്ടലുണ്ടാകുന്ന കേസുകളില്‍ പരമ്പരാഗത രീതിയിലുള്ള ചികിത്സകള്‍ക്ക് വലിയ സര്‍ജറികളും സ്റ്റീലില്‍ നിര്‍മിച്ച കമ്പനികളും സ്‌ക്രൂവുകളും ഘടിപ്പിക്കേണ്ടതായും വരും. എന്നാല്‍ 150 പേരില്‍ ബോണ്‍ ഗ്ലൂ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
ബോണ്‍ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ച അസ്ഥികള്‍ക്ക് പരമാവധി 400 പൗണ്ടിലധികം ബോണ്ടിംഗ് ബലവും ഏകദേശം 0.5എംപിഎ ശക്തിയും(Shear strength) 10 എംപിഎ കംപ്രസീവ് ശക്തിയും ഉള്ളതായി തിരിച്ചറിഞ്ഞു. ഇത് പരമ്പരാഗത ലോക ഇംപ്ലാന്റുകള്‍ക്ക് പകരമായി ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് എടുത്തുകാണിക്കുന്നു. കൂടാതെ, ശരീരം ഇതിനെതിരേ പ്രതികരിക്കാനുള്ള സാധ്യത കുറവാണെന്നും അണുബാധകള്‍ പോലെയുള്ള അപകടസാധ്യതകള്‍ കുറയ്ക്കാന്‍ ഈ പശയ്ക്ക് കഴിയുമെന്നും ഗവേഷകര് അവകാശപ്പെട്ടു.
നിലവില്‍ ഒടിവുകള്‍ പരിഹരിക്കുന്നതനായി വിപണിയില്‍ നിരവധി ബോണ്‍ സിമന്റുകളും ബോണ്‍ വോയിഡ് ഫില്ലറുകളും ലഭ്യമാണ്. എന്നാല്‍ അവയ്‌ക്കൊന്നും എല്ലുകള്‍ ഒട്ടിച്ചെടുക്കാനുള്ള(പശയുടെ) ഗുണങ്ങള്‍ ഇല്ല. ജെലാറ്റിന്‍, എപ്പോക്‌സി റെസിനുകള്‍, അക്രിലേറ്റുകള്‍ എന്നിവ സംയോജിപ്പിച്ച് 1940ലാണ് ആദ്യത്തെ ബോണ്‍ ഗ്ലൂ നിര്‍മിച്ചത്. എന്നാല്‍ അത് അനുയോജ്യമല്ലെന്ന് കണ്ടെത്തുകയും ഉപേക്ഷിക്കുകയുമായിരുന്നു.