CERT-In റിപ്പോർട്ട് അനുസരിച്ച് ഗൂഗിൾ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം എൽടിഎസിൽ (Google ChromeOS LTS) ഒന്നിലധികം പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വിദൂര സ്ഥലങ്ങളിലിരുന്ന് തന്നെ സൈബർ ആക്രമണകാരികൾക്ക് ഉപയോക്താക്കളുടെ സിസ്റ്റം ദുരുപയോഗം ചെയ്യാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ടാർഗറ്റു ചെയ്‌ത സിസ്റ്റത്തിലേക്ക് പ്രത്യേകം തയ്യാറാക്കിയ ഒരു റിക്വസ്റ്റ് അയച്ചുകൊണ്ട് സൈബർ ആക്രമണകാരികൾക്ക് കടന്നു കയറാൻ സാധിക്കും. സുരക്ഷാ വീഴ്ച തടയാൻ ഉപയോക്താക്കൾ അവരുടെ ക്രോം ബ്രൗസർ ഉടൻ അപ്‌ഡേറ്റ് ചെയ്യാനും ഏജൻസി നിർദ്ദേശിക്കുന്നു. ഈ സുരക്ഷാ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ അടങ്ങിയ അപ്‌ഡേറ്റ് ഗൂഗിൾ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.
advertisement
“ഈ അപ്‌ഡേറ്റിൽ ഒന്നിലധികം സുരക്ഷാ പരിഹാരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് യുഎസ് ടെക് ഭീമനായ ഗൂഗിൾ ഒരു ബ്ലോഗ്‌പോസ്റ്റിൽ കുറിച്ചു. ഗൂഗിൾ ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാൻ മുകളിൽ ഇടത് കോണിലുള്ള ത്രീ ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘Help’ ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ‘About Google Chrome’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. അതിന് ശേഷം ഗൂഗിൾ ക്രോം ഓട്ടോമാറ്റിക്കായി അപ്ഡേറ്റുകൾ പരിശോധിക്കുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും. നിങ്ങളുടെ ബ്രൗസർ അപ് ടു ഡേറ്റാണെങ്കിൽ “Google Chrome is up to date” എന്ന സന്ദേശം ലഭിക്കും.
നിരവധി ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ഗൂഗിൾ ക്രോമിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. അതു കൊണ്ടു തന്നെ ക്രോമിനെതിരെ നിരവധി സുരക്ഷാ ഭീഷണികളും ഇടയ്ക്ക് ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഗൂഗിൾ ക്രോമിലുള്ള സുരക്ഷാ ഭീഷണി സംബന്ധിച്ച് കഴിഞ്ഞ വർഷവും രാജ്യത്തെ സൈബർ ക്രൈം ബോഡിയായ സേർട്ട് ഇൻ (CERT-In) മുന്നറിയിപ്പ് നൽകിയിരുന്നു. ഗൂഗിൾ ക്രോം100 വേർഷൻ (Google Chrome version 100) ഉയർന്ന സുരക്ഷാ ഭീഷണി നേരിടുന്നുവെന്നും എല്ലാവരോടും അവരുടെ ഗൂഗിൾ ക്രോം ബ്രൗസർ ഉടൻ തന്നെ 101 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനുമായിരുന്നു അന്ന് സേർട്ട് ഇൻ ആവശ്യപ്പെട്ടിരുന്നത്. ലിനക്സ് (Linux), മാക് ഒഎസ് (MacOS) ഉപയോക്താക്കൾ ഉൾപ്പെടെയുള്ള ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കളാണ് അന്ന് പ്രധാനമായും ഭീഷണി നേരിട്ടിരുന്നത്. മുന്നറിയിപ്പ് അനുസരിച്ച്, തട്ടിപ്പുകാർക്ക് ഉപയോക്താക്കളുടെ സിസ്റ്റത്തിലേക്ക് നുഴഞ്ഞു കയറാൻ സാധിക്കുകയും കംപ്യൂട്ടറിലെ സുപ്രധാന വിവരങ്ങൾ അവർക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു. സിസ്റ്റത്തിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകളെ ആക്രമണകാരികൾക്ക് എളുപ്പത്തിൽ മറികടക്കാൻ കഴിയും എന്നതായിരുന്നു വലിയ ആശങ്ക.