'ടെക് ഭീമന്മാര്‍ക്ക് രക്ഷപ്പെടാൻ പഴുതുകളുണ്ടാകില്ല'
അതേസമയം, കുട്ടികള്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനം ഉടനടി നടപ്പാക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനായുള്ള നിയമങ്ങള്‍ പാസാക്കുന്നതിന് മാസങ്ങള്‍ സമയമെടുത്തേക്കാമെന്നാണ് കരുതുന്നത്. എല്ലാ ജനപ്രതിനിധികളുടെയും പിന്തുണ ഇതിനായി ലഭിക്കുമെന്ന് കരുതുന്നതായും അവർ പറഞ്ഞു. "നിയമം ഉറപ്പായും നടപ്പാക്കുമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. എന്നാല്‍ ഉടനടി ഉണ്ടാകില്ല. ടെക്ഭീമന്മാര്‍ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലെന്ന് ഉറപ്പാക്കിക്കൊണ്ടുള്ള ഒരു നിയമമായിരിക്കും ഉണ്ടാക്കുക," അവര്‍ പറഞ്ഞു.
ടെക് കമ്പനികളില്‍ നിന്നുള്ള സമ്മര്‍ദം വളരെ വലുതാണെന്ന് അവര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ നിരോധനം നടപ്പിലാക്കുന്നതിന് ഡെന്‍മാര്‍ക്ക് തങ്ങളുടെ ദേശീയ ഇലക്ട്രോണിക് ഐഡി സംവിധാനം ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. ഡെന്മാർക്കിലെ 13 വയസ്സിന് മുകളില്‍ പ്രായമുള്ള ഭൂരിഭാഗം ആളുകള്‍ക്കും അത്തരമൊരു ഐഡി ഉണ്ട്. പ്രായം കൃത്യമായി പരിശോധിക്കുന്നതിനുള്ള ഒരു ആപ്പും പുറത്തിറക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ സമാനമായ ആപ്പുകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
advertisement
"ഞങ്ങളുടെ ആപ്പ് ഉപയോഗിക്കാന്‍ ടെക് കമ്പനികളെ നമുക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ല. എന്നാൽ, ശരിയായ വിധത്തില്‍ പ്രായം പരിശോധിക്കാന്‍ നമുക്ക് അവരെ നിര്‍ബന്ധിക്കാന്‍ കഴിയും. അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ വഴി അത് നടപ്പിലാക്കാന്‍ കഴിയും. കൂടാതെ അവരുടെ ആഗോള വരുമാനത്തിന്റെ ആറ് ശതമാനം പിഴയായി ഈടാക്കാനും തീരുമാനമുണ്ട്," മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചിരുന്നു. 16 വയസ്സും അതിന് താഴെയുമുള്ള കുട്ടികള്‍ക്കാണ് സോഷ്യല്‍ മീഡിയ നിരോധിച്ചത്. നിയമം പാലിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് 33 മില്ല്യണ്‍ ഡോളര്‍ പിഴയായി ഇടയാക്കാനും നിയമം അനുശാസിക്കുന്നു.
