ചലഞ്ചർ, ഗ്രേ ആൻഡ് ക്രിസ്മസ് ഇൻകോർപ്പറേഷനെ ഉദ്ധരിച്ച് ബിസിനസ് ഇൻസൈഡർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മെയ് മാസത്തിൽ നിരവധി പേർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്. ഏകദേശം 4,000ത്തോളം പേരുടെ ജോലി നഷ്ടപ്പെട്ടത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണമാണ്. മെയ് മാസത്തിൽ മൊത്തം 80,000ത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടെങ്കിലും അതിൽ 3,900ത്തോളം പേരുടെ ജോലി നഷ്ടപ്പെടാൻ കാരണം എഐ ആണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കമ്പനികളുടെ സാമ്പത്തിക സാഹചര്യങ്ങൾ, ചെലവ് ചുരുക്കൽ നടപടികൾ, പുനഃസംഘടിപ്പിക്കൽ, ലയനങ്ങളും ഏറ്റെടുക്കലുകളും തുടങ്ങിയ ഘടകങ്ങളാണ് ശേഷിക്കുന്ന ജോലി വെട്ടിക്കുറയ്ക്കാൻ കാരണമായത്.
advertisement
2023ൽ ഇതുവരെ മൊത്തത്തിൽ നടന്ന തൊഴിൽ വെട്ടിക്കുറയ്ക്കലുകളെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്. ജനുവരി മുതൽ മെയ് വരെ ഏകദേശം നാല് ലക്ഷത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ കാരണം എഐ ആണെന്ന് വ്യക്തമാക്കുന്ന ആദ്യ റിപ്പോർട്ടാണിതെന്ന് കമ്പനി വക്താവ് അറിയിച്ചു. കൂടാതെ എഐ കാരണം റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ പിരിച്ചുവിടലുകളും ടെക് മേഖലയിൽ നിന്ന് തന്നെയാണെന്നും വക്താവ് വ്യക്തമാക്കി. എഐ അനുദിനം മനുഷ്യരുടെ ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് ഈ വർഷം ഫെബ്രുവരിയിൽ ജോബ് അഡ്വൈസ് പ്ലാറ്റ്ഫോമായ റെസ്യൂം ബിൽഡർ ഡോട്ട് കോം (Resumebuilder.com) നടത്തിയ ഒരു സർവേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അമേരിക്കയിലെ ചില കമ്പനികൾ ജീവനക്കാർക്ക് പകരം ചാറ്റ്ജിപിടി സേവനം ഉപയോഗപ്പെടുത്താൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.1,000ത്തോളം ബിസിനസ് ലീഡേഴ്സിനിനിടയിൽ നടത്തിയ സർവേയാണിത്. സർവേയിൽ പങ്കെടുത്ത യുഎസ് കമ്പനികളിൽ പകുതിയോളവും ചാറ്റ്ജിപിടി ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്തു. ചാറ്റ്ബോട്ട് സ്ഥാപനത്തിലെ ജീവനക്കാർക്ക് പകരമായി ഉപയോഗിക്കുന്നതായും ചില കമ്പനികൾ വ്യക്തമാക്കി.ചാറ്റ്ബോട്ടിന്റെ പ്രകടനത്തിൽ മിക്ക ബിസിനസ് സ്ഥാപനങ്ങളും സംതൃപ്തി പ്രകടിപ്പിക്കുന്നതായി സർവേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ചാറ്റ്ജിപിടി ചെയ്യുന്ന ജോലിയുടെ ഗുണനിലവാരം വളരെ മികച്ചതാണെന്ന അഭിപ്രായമാണ് 55 ശതമാനം പേർക്കുമുള്ളതെന്നും സർവേ ഫലം വ്യക്തമാക്കുന്നു.