മെക്കാനിക്കല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച രണ്ട് റോബോട്ടുകളാണ് പൂജാചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്. വിദഗ്ധ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് ആറ് ആക്സിലുകളുള്ളഒരു റോബോട്ടും മറ്റൊരു മൊബൈല്‍ റോബോട്ടും നിര്‍മ്മിച്ചത്. ഒരു റോബോട്ട് പൂജാചടങ്ങുകളും ആരതി ഉഴിയലും മറ്റും കൃത്യമായി ചെയ്തു. ഈ സമയം രണ്ടാമത്തെ റോബോട്ട് എല്ലാവര്‍ക്കും പ്രസാദം വിതരണം ചെയ്തു.
ഭക്തിയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് സംഘടിപ്പിച്ച പരിപാടി ചടങ്ങില്‍ സന്നിഹിതരായവരുടെ മനംകവര്‍ന്നു. ആഘോഷത്തിനപ്പുറം ഇത് വിദ്യാഭ്യാസ രംഗത്ത് മികച്ച അടയാളപ്പെടുത്തലായിരിക്കും. വളര്‍ന്നുവരുന്ന മെക്കാനിക്കല്‍ എന്‍ജീനിയര്‍മാര്‍ക്ക് പ്രയോഗിക അറിവ് നല്‍കുന്ന ഉപകരണങ്ങളായി റോബോട്ടുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കണ്ടുപിടിത്തങ്ങള്‍ നമ്മുടെ കഴിവുകളെ മാത്രമല്ല നമ്മുടെ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. പാരമ്പര്യവും സാങ്കേിതകതയും ഒത്തുച്ചേരുന്ന കാഴ്ചയ്ക്കാണ് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സാക്ഷ്യം വഹിച്ചത്. ഭാവിതലമുറയ്ക്ക് വലിയൊരു സന്ദേശമാണ് ഇതിലൂടെ വിഐടി നല്‍കുന്നത്.
advertisement
നേരത്തെ റോബോട്ടുകളെ നിര്‍മ്മിച്ച ബംഗാള്‍ സ്വദേശിയും വാര്‍ത്തകളിലിടം നേടിയിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കും, ഡെങ്കിപ്പനിപോലുള്ള രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും, ഹോട്ടലുകളില്‍ വെയിറ്ററായി ജോലി നോക്കും. ഇതെല്ലാം ചെയ്യുന്ന റോബോട്ടിനെയാണ് ആശുപത്രി ജീവനക്കാരനായിരുന്ന ബംഗാള്‍ സ്വദേശി അതാനു ഘോഷ് നിര്‍മ്മിച്ചത്.
പിതാവ് നൃപേന്ദ്ര നാഥ് ഘോഷില്‍നിന്നാണ് താന്‍ റോബോട്ടുകള്‍ നിർമിക്കാൻ പഠിച്ചതെന്ന് അതാനു ഘോഷ് പറയുന്നു. കല്‍ക്കത്ത യൂണിവേഴ്സിറ്റിയിലെ ഫിസിയോളജി വിഭാഗത്തില്‍ ഗവേഷണ ഉപകരണങ്ങള്‍ക്ക് രൂപകല്പ്പന നല്‍കുന്ന ജോലിയായിരുന്നു നൃപേന്ദ്ര നാഥിന്. 1979-ല്‍ തന്റെ 18-ാമത്തെ വയസ്സിലാണ് അതാനു ഘോഷ് റിമോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ റോബോട്ട് നിര്‍മിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.
കോവിഡ് കാലത്ത് കോവിഡ് രോഗികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യാന്‍ അതാനു റോബോട്ട് നിര്‍മിച്ചിരുന്നു, കൃതി എന്നാണ് അതിന് പേര് നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
2023ല്‍ അടുത്ത റോബോട്ടിന് രൂപം നല്‍കി. ”ബ്രാവോ എന്ന് പേരിട്ട ഈ റോബോട്ടിനെ ഓട്ടിസം ബാധിച്ച കുട്ടികളെ പഠിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ട്. കുട്ടികളെ വാക്കുകള്‍ പഠിപ്പിക്കുന്നതിനും നിറങ്ങളെയും രൂപങ്ങളെയും പരിചയപ്പെടുത്തുന്നതിനും ഇത് ഉപയോഗിക്കുന്നു. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഡെങ്കിപ്പനി പോലുള്ള രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനും ഹോട്ടലുകളില്‍ വെയിറ്ററായും ഇത് ഉപയോഗിക്കാം”, അതാനു പറഞ്ഞു.
തന്റെ സ്വന്തം ചെലവിലാണ് ഈ റോബോട്ടുകള്‍ നിര്‍മിച്ചതെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരോ മറ്റ് സംരംഭകരോ സാമ്പത്തികമായി സഹായിക്കുകയാണെങ്കില്‍ പൊതുജനങ്ങളെ സഹായിക്കുന്നതിന് ഇത്തരം റോബോട്ടുകള്‍ കൂടുതലായി നിര്‍മിക്കാന്‍ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു.