യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങൾ തടയുന്നത് ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വിദ്വേഷകരമായ ഉള്ളടക്കം തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ 24 മണിക്കൂറും തങ്ങളുടെ ടീം ജാഗ്രതയോയെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
ഗൂഗിൾ ജീവനക്കാർക്ക് സുന്ദർ പിച്ചൈ അയച്ച കത്താണ് ചുവടെ:
”ഇസ്രായേലിലെ ഭീകരമായ ആക്രമണങ്ങളെത്തുടർന്ന്, ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇപ്പോഴത്തെ അടിയന്തിര ശ്രദ്ധ. ഞങ്ങൾ അവിടുത്തെ എല്ലാ പ്രാദേശിക ജീവനക്കാരുമായും ബന്ധപ്പെട്ടിരുന്നു. അവരെ പിന്തുണയ്ക്കുന്നതും സുരക്ഷ ഉറപ്പാക്കുന്നതും തുടരും.
advertisement
ഞങ്ങളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന ആളുകൾക്ക് വിശ്വസനീയവും കൃത്യവുമായ വിവരങ്ങൾ നൽകാനും ഞങ്ങൾ പ്രവർത്തിച്ചു വരികയാണ്. ഗൂഗിളിലും യൂട്യൂബിലും ഉടനീളമുള്ള ഞങ്ങളുടെ ടീം, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലും ബ്രേക്കിംഗ് ന്യൂസുകൾ ഉണ്ടാകുന്ന സന്ദർഭങ്ങളിലും ആധികാരിക വിവരങ്ങൾ മാത്രമാണ് നൽകുന്നതെന്ന് ഉറപ്പാക്കുന്നതിന് മുൻഗണന നൽകുന്നു. ഇത് ഉറപ്പാക്കാനും അക്രമവും വിദ്വേഷവും ഭീകരതയും നിറഞ്ഞ വിവരങ്ങളും തെറ്റായ വിവരങ്ങളും പ്രചാരണങ്ങളും കണ്ടെത്താനും നീക്കം ചെയ്യാനും ഞങ്ങളുടെ ടീം മുഴുവൻ സമയവും പ്രവർത്തിക്കുന്നു.
ഞങ്ങളുടെ സൈബർ സുരക്ഷാ വിദഗ്ധരും അവരുടെ കണ്ടെത്തലുകൾ കൃത്യസമയത്ത് ഞങ്ങളുടെ സുരക്ഷാ കമ്മ്യൂണിറ്റിയുമായി പങ്കിടുന്നുണ്ട്. ഞങ്ങളുടെ സുരക്ഷാ യൂണിറ്റായ മാൻഡിയന്റ് (Mandiant), ഇറാനുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യാജ അക്കൗണ്ടുകൾ നിരീക്ഷിച്ചിരുന്നു. ഇസ്രായേൽ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നവയാണ് ഈ അക്കൗണ്ടുകൾ. ഇരകളോടും അവരുടെ പ്രിയപ്പെട്ടവരോടും ഒപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്”.
ഇസ്രായേലിലെ രണ്ട് ഓഫീസുകളിലുമായി 2,000 ജീവനക്കാരുണ്ടെന്നും സുന്ദർ പിച്ചെ അറിയിച്ചു. ഇവരും ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നവരും സുരക്ഷിതരാണെന്ന് പിച്ച ഉറപ്പു നൽകി. ഇറാനുമായി ബന്ധിപ്പിച്ചിട്ടുള്ള ചില വ്യാജ അക്കൗണ്ടുകൾ തെറ്റായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുന്ന ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പുകളെ ട്രാക്ക് ചെയ്തിട്ടുണ്ടെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി.