കോവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ച് തന്റെ കുടുംബത്തില്‍ ചര്‍ച്ച നടന്നിരുന്നതായി 58കാരനായ ജുനേജ പറഞ്ഞു. ''വീട്ടില്‍ ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടന്നു. പണം ഉറപ്പായും നല്‍കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. 21 കോടി രൂപ നല്‍കാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, വലിയൊരു ബിസിനസാണ് ഞങ്ങള്‍ക്കുള്ളതെന്നും കൂടുതല്‍ തുക സംഭാവനയായി നല്‍കണമെന്നും എന്റെ മകന്‍ അഭിപ്രായപ്പെട്ടു. അപ്പോഴാണ് അക്ഷയ് കുമാര്‍ 50 കോടി രൂപ നല്‍കിയ വിവരം പുറത്തുവന്നത്. തുടര്‍ന്ന് മകൻ ഈ വിഷയത്തിൽ എന്റെ മേല്‍ കൂടുതൽ സമ്മര്‍ദം ചെലുത്തി. പെട്ടെന്നുതന്നെ ഞങ്ങള്‍ ആ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു,''അഭിമുഖത്തില്‍ രാജീവ് ജുനേജ പറഞ്ഞു.
advertisement
വലതുകൈ ചെയ്യുന്ന കാര്യം ഇടതുകൈ അറിയാന്‍ പാടില്ലെന്നാണ് പഴമൊഴി. എന്നാല്‍, അറിയണമെന്നാണ് ഞാന്‍ പറയുക. കാരണം ഇത് മറ്റുള്ളവർക്ക് പ്രചോദനം നൽകും. എന്നാല്‍, ഇതേസമയം തന്നെ ഡോക്ടര്‍മാര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. ആദ്യം പിഎം ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും ശേഷം മറ്റ് കാര്യങ്ങള്‍ക്കുവേണ്ടിയും ഓക്‌സിജന്‍ സിലിണ്ടറിനുവേണ്ടിയും നല്‍കാമെന്ന് കരുതി. ഞങ്ങള്‍ ധാരാളം വസ്തുക്കള്‍ സംഭാവന ചെയ്തു. അതൊരു വൈകാരികമായ കാര്യമായിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മരണപ്പെടുന്നതായി ഞങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് സംഭാവന നല്‍കുന്ന തുക സംബന്ധിച്ച് പുതിയ പദ്ധതി തയ്യാറാക്കി. എന്നാല്‍, ഈ കണക്കുകൂട്ടലില്‍ ചെറിയൊരു പിശകുണ്ടായി. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ നല്‍കിയ സംഭാവനയെക്കാള്‍ കണക്കുകൂട്ടിയ തുകയില്‍ ഒരു പൂജ്യത്തിന്റെ കുറവുണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു.
കെമിസ്റ്റുകള്‍, പോലീസ് ഉദ്യോഗസ്ഥര്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന മുന്‍നിര പ്രവര്‍ത്തകര്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തിന് ഒരു നിശ്ചിത തുക സംഭാവന ചെയ്യുമെന്നും മാന്‍കൈന്‍ഡ് ഫാര്‍മ പ്രഖ്യാപിച്ചിരുന്നു. പറഞ്ഞതിനേക്കാള്‍ പത്തിരട്ടി തുക ഞങ്ങള്‍ നല്‍കി. 250 കോടി രൂപയാണ് ആ സമയത്ത് നല്‍കിയത്. എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല അത് നല്‍കിയത്. എന്നാല്‍, അതിന് ഞങ്ങള്‍ക്ക് വളരെയേറെ സ്‌നേഹവും അഭിനന്ദനവും തിരികെ ലഭിച്ചു. അതെല്ലാം അപ്രതീക്ഷിതമായിരുന്നു. ഒരു അബദ്ധത്തില്‍ വലിയ കാര്യങ്ങളാണ് സംഭവിച്ചത്, രാജീവ് ജുനേജ പറഞ്ഞു.
ബില്‍ ഗേറ്റ്‌സിനെയും അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും ചേര്‍ന്നുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിമുഖത്തില്‍ പുകഴ്ത്തി. ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 1145-ാം സ്ഥാനത്തുള്ള രാജീവ് ജുനേജ സഹാനുഭൂതിയുടെയും അനുകമ്പയുടെയും പ്രധാന്യം അഭിമുഖത്തിനിടെ എടുത്തുപറഞ്ഞു.