രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെൻഷൻകാരുടെയും അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കുക ലക്ഷ്യമിട്ടാണ് ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത്.
1947 മുതൽ ഏഴ് ശമ്പള കമ്മീഷനുകളാണ് രൂപീകരിച്ചിട്ടുള്ളത്. സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനകൾ, ആനുകൂല്യങ്ങൾ, അലവൻസുകൾ എന്നിവ തീരുമാനിക്കുന്നതിൽ ശമ്പള കമ്മീഷനാണ് പ്രധാന പങ്ക് വഹിക്കുന്നത്. മിക്ക സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കമ്മീഷന്റെ ശുപാർശകൾ പാലിക്കുന്നു.
2025 ഡിസംബർ 31 വരെ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ബാക്കിനിൽക്കെയാണ് എട്ടാം കമ്മീഷന് അനുമതി നൽകിയിരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതിയ കമ്മീഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങള്‍ സര്‍ക്കാര്‍ പിന്നീട് അറിയിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പുതിയ പാനൽ രൂപീകരിക്കുന്നത് സംബന്ധിച്ച് ജീവനക്കാരുടെ പ്രതിനിധികളും വിവിധ ട്രേഡ് യൂണിയനുകളും കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാരുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു. 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകൾ അടുത്തിടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുപിഎ സർക്കാരിന്റെ കാലത്ത് 2014 ഫെബ്രുവരിയിലായിരുന്നു ഏഴാം ശമ്പള കമ്മീഷന് രൂപം നൽകിയത്. 2016 ജനുവരിയിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ശുപാർശകൾ നടപ്പാക്കിയത്.
Summary: Union government decided to set up the 8th Pay Commission to revise salaries of central government employees and allowances of pensioners. The decision to set up the 8th Pay Commission was taken by Prime Minister Narendra Modi, I&B Minister Ashwini Vaishnaw said.