"പെട്രോളിനും ഡീസലിനും എക്സൈസ് നിരക്ക് രണ്ട് രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഒരു അറിയിപ്പ് നിങ്ങൾ കണ്ടിരിക്കാം. ഇത് ഉപഭോക്താവിലേക്ക് കൈമാറുന്നില്ലെന്ന് ഞാൻ മുൻകൂട്ടി വ്യക്തമാക്കാം."- കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
ഇതിനു മുൻപ് 2024 മാർച്ച് 14നാണ് കേന്ദ്രം എക്സൈസ് ഡ്യൂട്ടിയിൽ മാറ്റം വരുത്തിയത്. അന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം കുറയ്ക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായാണ് ഏറെക്കാലത്തിനു ശേഷം ഇന്ധനവിലയിൽ കുറവുണ്ടായത്. ഇതിനുശേഷം കഴിഞ്ഞ ഒക്ടോബർ 30നും ഇന്ധനവിലയിൽ മാറ്റമുണ്ടായി. പെട്രോൾ പമ്പ് ഉടമകൾക്കുള്ള കമ്മീഷൻ കൂട്ടുകയും ചരക്കുനീക്ക ഫീസ് പരിഷ്കരിക്കുകയും ചെയ്തതോടെയാണിത്. അന്നു കേരളത്തിൽ ചിലയിടങ്ങളിൽ നേരിയ തോതിൽ വില കൂടുകയും കുറയുകയും ചെയ്തു.
പെട്രോളിനും ഡീസലിനും ഒരു രൂപ വീതം വില കുറയുമ്പോൾ കേന്ദ്ര സർക്കാരിനു നികുതി വരുമാനത്തിൽ 15,000– 20,000 കോടി രൂപ വരെ കുറയുമെന്നാണ് കണക്ക്. ഈ നഷ്ടം ഒഴിവാക്കുന്നതിനാണ് ഇപ്പോൾ എക്സൈസ് ഡ്യൂട്ടി കൂട്ടിയതെന്നാണ് നിഗമനം. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിന്റെ ബാധ്യത എണ്ണക്കമ്പനികൾ ഏറ്റെടുക്കുമെന്നും ഇതുവഴി പൊതുജനങ്ങൾക്ക് വിലവർധനയുടെ ഭാരം ഉണ്ടാകില്ലെന്നുമാണു കേന്ദ്ര സർക്കാർ സൂചിപ്പിക്കുന്നത്.
Summary: The Indian government has raised the excise duty on diesel and petrol by Rs 2 per litre on Monday, April 7. The changes will come into effect from Tuesday. However, Union Minister for Petroleum and Natural Gas, Hardeep Singh Puri said this will not be passed on to the consumers.