ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കായി ഉപയോഗിക്കുന്ന യുപിഐ സംവിധാനം ഏറെ ജനപ്രിയമായി മാറിയിരിക്കുകയാണ്. ആഗോള തലത്തില്‍ പല രാജ്യങ്ങളും ഈ സംവിധാനത്തിന് അംഗീകാരം നല്‍കിയിട്ടുമുണ്ട്.
ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ യുപിഐ സംവിധാനത്തിന് അംഗീകാരം നൽകിയിരുന്നു.
2023 ഫെബ്രുവരിയിലാണ് തങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും സിംഗപ്പൂരും ഒപ്പുവെച്ചത്. ഇതോടെ ഇരുരാജ്യങ്ങളിലും ഉള്ളവര്‍ക്ക് പണകൈമാറ്റം വളരെ എളുപ്പമാകും.
ഈ മാസാമാദ്യമാണ് യുപിഐ സംവിധാനത്തിന് അംഗീകാരം നല്‍കി ഫ്രാന്‍സ് രംഗത്തെത്തിയത്.സമാനമായി യുപിഐ സംവിധാനത്തിന് അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇയും ഇന്ത്യയുടെ കേന്ദ്രബാങ്കായ ആര്‍ബിഐയും ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു.
advertisement
അതേസമയം യുപിഐയുടെ നേട്ടങ്ങൾ ലോകമെമ്പാടും വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അവര്‍ തങ്ങളുടെ രാജ്യത്തായിരിക്കുമ്പോള്‍ മര്‍ച്ചന്റ് പേയ്‌മെന്റുകള്‍ക്കായി യുപിഐ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുത്ത അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലെത്തുന്ന ജി20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ഈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം യുപിഐയ്ക്ക് അംഗീകാരം നല്‍കുന്ന യൂറോപ്പിലെ ആദ്യ രാജ്യമാണ് ഫ്രാന്‍സ്. കഴിഞ്ഞ ആഴ്ച നടന്ന ഫ്രാൻസ് സന്ദർശന വേളയിൽ ഫ്രാന്‍സിന്റെ ഈ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈഫല്‍ ടവര്‍ കാണാനെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇനി രൂപയില്‍ തന്നെ പേയ്മെന്റ് നടത്താനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
മുമ്പ് ഇന്ത്യ-സിംഗപ്പൂര്‍ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേയ്നൗവും ചേര്‍ന്ന് ഒരു സംയുക്ത കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇരു രാജ്യങ്ങളിലേയും ഉപയോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാതെ പണകൈമാറ്റം നടത്താന്‍ സഹായിക്കുന്ന സംവിധാനത്തിനായിരുന്നു ഇരു രാജ്യങ്ങളും തുടക്കം കുറിച്ചത്.
2022ല്‍ യുപിഐ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ ലൈറയുമായി ഒരു ധാരണ പത്രത്തില്‍ ഒപ്പിട്ടിരുന്നു.
യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ യുപിഐ സംവിധാനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ, എന്നിവിടങ്ങളിലേക്ക് കൂടി യുപിഐ സേവനം വ്യാപിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
2022ലെ ഇന്ത്യയിലെ മൊത്തം പണ ഇതര ഇടപാടുകളുടെ 73 ശതമാനമാണ് യുപിഐ ഇടപാടുകള്‍ പ്രതിനിധീകരിക്കുന്നത്. ഇത് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 139.2 ട്രില്യണ്‍ രൂപയായിരുന്നുവെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 2026-27 ആകുമ്പോഴേക്കും പ്രതിദിന യുപിഐ ഇടപാടുകള്‍ 1 ബില്യണ്‍ ആകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പണരഹിത ഇടപാടുകളുടെ 90 ശതമാനം വരുമിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.