ഒരു സത്യം പറയട്ടെ?
പൗരത്വ ഭേദഗതി നിയമം മൂലം സ്വന്തമായതെല്ലാം നഷ്ടപ്പെട്ട് തെരുവിൽ ഇറങ്ങേണ്ട അവസ്ഥ നമ്മുടെ ന്യൂനപക്ഷങ്ങൾക്ക് വരുമെന്ന് പറഞ്ഞ് ഭീതി വിതച്ചവരാണ് കേരളത്തിലെ പല പ്രമുഖ രാഷ്ട്രീയ കക്ഷികളും. എന്നാൽ ആ നിയമം മൂലം ഇന്ത്യക്കാരനായ ഒരാൾക്കു പോലും കുടിയിറക്കൽ ഭീഷണി ഉണ്ടാവില്ലെന്ന് അൻപതിലധികം ടിവി ചർച്ചകളിലും പൊതുവേദികളിലും വാദിച്ചയാളാണ് ഞാൻ. ഇന്നേവരെ ആ നിയമം മൂലം ഒരാൾക്കുപോലും കിടപ്പാടം നഷ്ടപ്പെട്ടു തെരുവിൽ ഇറങ്ങേണ്ടി വന്നിട്ടില്ല എന്നത് നമുക്ക് മുന്നിലുള്ള യാഥാർത്ഥ്യം.
advertisement
എന്നാൽ വഖഫ് നിയമം മൂലം സ്വന്തമെന്ന് കരുതിയ ഭൂമി നഷ്ടപ്പെട്ട് കുടിയിറക്കൽ ഉണ്ടാകുമെന്ന ഭീതിയിൽ കഴിയുന്ന ആയിരക്കണക്കിന് മനുഷ്യരാണ് കേരളത്തിൽ മാത്രം ഇപ്പോഴുള്ളത്. ഇതിൽ ന്യൂനപക്ഷ വിഭാഗങ്ങളും ഉൾപ്പെടുന്നു. പൗരത്വ ഭേദഗതി നിയമത്തെ എതിർത്തു കൊണ്ട് നിങ്ങൾക്കു വേണ്ടി വാദിച്ചവർ ഇപ്പോൾ എവിടെപ്പോയി? വഖഫ് ഭൂമിയിൽ കരമടച്ച് താമസിക്കുന്നവരെ കയ്യേറ്റക്കാർ എന്ന് നിയമസഭയിലടക്കം വിശേഷിപ്പിച്ച, കയ്യേറ്റഭൂമി തിരിച്ചു പിടിക്കണമെന്ന് വാദിച്ച, കരമടയ്ക്കാൻ അനുവദിക്കരുതെന്ന് പറഞ്ഞ അവർക്ക് ഇപ്പോൾ നിങ്ങളെ സംരക്ഷിക്കേണ്ടേ?
ഏതാണ്ട് നാലു കൊല്ലം മുൻപ് കൊല്ലത്ത് എസ്സൻസ് ഗ്ലോബലിന്റെ വേദിയിൽ ഞാൻ കൊടുത്തൊരു വാക്കുണ്ട്. ഇന്ത്യക്കാരനായ ഒരാളെപ്പോലും പൗരത്വ ഭേദഗതി നിയമം അനാഥനാക്കില്ല എന്നും അഥവാ അങ്ങനെ ഉണ്ടായാൽ അവർക്കുവേണ്ടി കേന്ദ്രസർക്കാരിനോട് പ്രതിഷേധിക്കുന്നവരുടെ മുൻനിരയിൽ ഞാനും ഉണ്ടാവുമെന്നും.
ഇന്ന്, ഒരു പരിഷ്കൃത ജനാധിപത്യ മതേതര സമൂഹത്തിന് ചേരാത്ത ഒരു നിയമവ്യവസ്ഥ മൂലം കുടിയിറക്കൽ ഭീഷണി നേരിടുന്ന പാവപ്പെട്ട മുനമ്പം, ചാവക്കാട്, വയനാട് സ്വദേശികൾക്കൊപ്പം നിൽക്കാൻ എനിക്ക് മറ്റൊരു കാരണവും വേണ്ട. എന്നാൽ ഒരിക്കൽ ന്യൂനപക്ഷ സംരക്ഷകർ എന്ന ലേബൽ കെട്ടിയാടിയവരെല്ലാം തനിസ്വഭാവം പുറത്തുകാട്ടി നിൽക്കുന്നതും ഇപ്പോൾ നമുക്കു കാണാം.
ഒരു കാര്യത്തിൽ സമാധാനമുണ്ട്. പണ്ടൊക്കെ എന്നെ വർഗീയവാദിയെന്ന ചാപ്പ കുത്താൻ നിന്നവരാണ് യഥാർത്ഥത്തിൽ അത്തരക്കാരെന്ന് നാട്ടുകാർ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാവും എന്ന സമാധാനം.
തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനു പോലും ഇല്ലാത്ത അധികാരം — ഒരുതരം അമിതാധികാരം — ഏതെങ്കിലും ഒരു ബോർഡിനോ സംഘടനയ്ക്കോ നൽകുന്ന ഏത് നിയമവും അപരിഷ്കൃതവും ഭരണഘടനാ വിരുദ്ധവും റദ്ദാക്കേണ്ടതുമാണ് എന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല.
യോജിക്കുന്നവർക്ക് യോജിക്കാം. വിയോജിക്കുന്നവർക്ക് അങ്ങനെയുമാവാം. പക്ഷേ മേൽപ്പറഞ്ഞ സത്യങ്ങൾ മാഞ്ഞുപോവില്ല. ചുരുങ്ങിയത് കെപിഎസി ലളിത നമ്മളോട് പണ്ടു പറഞ്ഞതെങ്കിലും ഓർത്താൽ നന്ന് — നുണ പറയുന്നവരെ തിരിച്ചറിയുക.
(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)