ജീവനെടുത്തു പകവീട്ടുന്ന കണ്ണൂരിലെ രാഷ്ട്രീയ കുടിപ്പകയ്ക്ക് ഏഴു പതിറ്റാണ്ടിന്റെ ചരിത്രം. സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന മൊയ്യാരത്ത് ശങ്കരനെ 1948 ൽ ഇതു പോലൊരു മെയ് മാസം കോൺഗ്രസുകാർ തല്ലിച്ചതച്ച് കൊന്നതിൽ തുടങ്ങും ആ ചരിത്രം. ബി ജെ പിയും ആർ എസ് എസും, സി പി എമ്മും കോൺഗ്രസും മുസ്ലീം ലീഗും, എസ് ഡി പി ഐയുമൊക്കെയടങ്ങുന്ന കണ്ണൂരിലെ മിക്ക കക്ഷികളും ആ ചോരയിൽ ഓരോ ഘട്ടങ്ങളിൽ പങ്കാളിയായി. മേധാവിത്വം തെളിയിക്കുന്നതിനായി ഈ പാർട്ടികളെല്ലാം ബോംബുകളും വടിവാളും കത്തിയുമൊക്കെ ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ കേരളത്തിലെ 14 ജില്ലകളില്‍, രാഷ്ട്രീയ അസമാധാനം നിലനില്‍ക്കുന്ന ജില്ലയായി കണ്ണൂര്‍ മാറി.
advertisement
കണ്ണൂരിൽ കൊല്ലപ്പെട്ടവരിൽ ഏറിയ പങ്കും സിപിഎമ്മുകാരാണ്. തൊട്ടുപിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്.1968-ൽ മാവൂർ ഗ്വാളിയോർ റയോൺസിലെ ജീവനക്കാരനും സിപിഎം നേതാവുമായിരുന്ന സുലൈമാനെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആർ എസ് എസുകാർ വെട്ടിക്കൊലപ്പെടുത്തി. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രവർത്തകർ തമ്മിലായിരുന്നു ആദ്യകാല ഏറ്റുമുട്ടലുകൾ. പിന്നീട് പ്രജാ സോഷ്യലിസ്റ്റുകൾ ജനസംഘത്തിലെത്തി. 1969 ഏപ്രിൽ 28 ന് ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനെ സിപിഎമ്മുകാർ കൊലപ്പെടുത്തി.. ഒരു വർഷത്തിനിപ്പുറം തലശേരിയിൽ സിപിഎമ്മുകാരനായ യു കെ കുഞ്ഞിരാമനെ ആർഎസ്എസുകാർ വകവരുത്തി.
70കളിൽ ഏറ്റുമുട്ടലുകൾ കോൺഗ്രസും സിപിഎമ്മും തമ്മിലായി. 90 കളിൽ വീണ്ടും എതിരാളികൾ സിപിഎമ്മും ആർഎസ്എസുമായി. ചോരയ്ക്കു ചോര എന്ന രീതിയിലേക്കു കാര്യങ്ങൾക്കു മാറിയതോടെ ഒന്നിനു പിന്നാലെ ഒന്നെന്ന നിലയിൽ കൊലപാതകങ്ങളുണ്ടായി. അത്രയും കാലം അണികളെ കൊന്നുതീർത്തിരുന്ന വാൾമുനകൾ നേതാക്കൾക്കു നേരെ നീണ്ടുതുടങ്ങി. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കണ്ണൂർ ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കെ വി സുധീഷിനെ മാതാപിതാക്കളുടെ മുന്നിൽവച്ചു വെട്ടിനുറുക്കി. കെ ടി ജയകൃഷ്ണനെ ഈസ്റ്റ് മൊകേരി സ്കൂളിൽ പിഞ്ചു കുട്ടികളുടെ മുന്നിലിട്ടു വകവരുത്തി. സിപിഎമ്മിന്‍റെ കണ്ണൂരിലെ അക്കാലത്തെ യുവനേതാക്കളായിരുന്ന പി ജയരാജനും ഇ പി ജയരാജനും നേരെ വധശ്രമമുണ്ടായതും ഇക്കാലത്തുതന്നെ.
അരിയിൽ ഷുക്കൂർ, ധനരാജ്, കതിരൂർ മനോജ്, സി അഷ്റഫ്, ഷുഹൈബ്, ഫസൽ-വ്യത്യസ്ത രാഷ്ട്രീയകക്ഷികളിൽപ്പെട്ട കൊല്ലപ്പെട്ടവരുടെ പേരുകൾ എണ്ണിയാലൊടുങ്ങില്ല. ചോരയുടെ ആ ചരിത്രത്തിലെ ഒടുവിലത്തെ ഇരകളുടെ വാർത്തകളാണ് ഇന്നലെ കണ്ണൂരിൽ നിന്നെത്തിയത്.