TRENDING:

സംരംഭകരെ വളരാൻ അനുവദിക്കാതെ യുവാക്കൾക്ക് എങ്ങനെ തൊഴിൽ നൽകാൻ കേരളത്തിന് കഴിയും?

Last Updated:

'നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സ്വന്തം കീശ നിറയ്ക്കാൻ അവരെ ചൂഷണം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കണം'; സാജന്റെ ആത്മഹത്യക്ക് ശേഷം ചില ചിന്തകൾ പങ്കുവെക്കുകയാണ് ടെക്നോപാർക്കിന്റെ സ്ഥാപക സിഇഒയും മുൻ പ്ലാനിംഗ് ബോർഡ് അംഗവുമായ ജി വിജയരാഘവൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജി വിജയരാഘവൻ
advertisement

തൊണ്ണൂറുകളിൽ ടെക്നോപാർക്ക് കെട്ടിപ്പടുക്കാനുള്ള ചുമതല എന്നെ ഏൽപിച്ച ഘട്ടത്തിൽ കേരളത്തിൽ ഇതൊന്നും സാധ്യമാകാൻ പോകുന്നില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ മികച്ചൊരു ടീമിനെ ലഭിച്ചതും പിന്നീടുവന്ന സർക്കാരുകളുടെ പിന്തുണ ലഭിച്ചതും ഭാഗ്യമായി. നായനാർ- ഗൗരിയമ്മ, കരുണാകരൻ- കുഞ്ഞാലിക്കുട്ടി, ആന്റണി- കുഞ്ഞാലിക്കുട്ടി, നായനാർ- സുശീലാ ഗോപാലൻ എന്നിവർ നൽകിയ സന്ദേശം വളരെ വ്യക്തമായിരുന്നു. ഈ ജോലി പൂർത്തിയാക്കണം.

നിക്ഷേപിക്കുന്നത് എന്റെ പണമല്ല. സർക്കാരിന്റെ പണമാണെന്ന് ഓർമിക്കണം. പുറത്തുള്ള അന്തരീക്ഷത്തിൽ നിന്ന് വ്യത്യസ്തമായ ഒരു പുതിയ സംവിധാനം കെട്ടിപ്പടുക്കുകയാണ്. സർക്കാരുകളുടെ പിന്തുണ വേണം. ഇല്ലെങ്കിൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിയില്ല. അന്നും ഇന്നും ടെക്നോപാർക്ക് നിക്ഷേപകരെ പുറത്തെ പ്രതികൂല ശക്തികളിൽ നിന്ന് സംരക്ഷിച്ചുനിർത്തുന്നു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇവിടെ കടന്നുകയറാൻ പലരും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മിക്ക രാഷ്ട്രീയ പാർട്ടികളും യൂണിയൻ രൂപീകരിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയുമായിരുന്നു. ചിലർ ചാരിറ്റബിൾ, സാമൂഹ്യ-ക ഫോറങ്ങളുണ്ടാക്കി ടെക്നോപാർക്കിലും ജീവനക്കാർക്കിടയിലും സാന്നിധ്യമുറപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കണം.

advertisement

നൈജീരിയയിൽ നിന്ന് കേരളത്തിൽ മടങ്ങി എത്തിയ പ്രവാസി സാജന്റെ ആത്മഹത്യക്ക് പിന്നാലെ ടെക്നോപാർക്കിൽ കമ്പനികൾ തുടങ്ങിയ പലരും എന്നെ വിളിച്ചു. നിക്ഷേപകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിയതിനും പുറത്ത് നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകാത്തവിധം സംരക്ഷണം ഏർപ്പെടുത്തിയതിനും അവർ നന്ദി പറഞ്ഞു.

ആത്മാർഥതയുള്ള സംരംഭകന് വ്യവസായ സംരംഭം ആരംഭിക്കുന്നതിന് സർക്കാർ അനുമതികൾ ലഭ്യമാക്കുന്നത് വളരെ പ്രയാസമാണ്. വികേന്ദ്രീകരണം സാധ്യമായപ്പോൾ ഇത് എളുപ്പമാകുമെന്ന് നമ്മൾ ചിന്തിച്ചു. എന്നാൽ വികേന്ദ്രീകരണം സംരംഭങ്ങൾ ആരംഭിക്കുന്നത് പ്രയാസമേറിയതാക്കി. അഴിമതി വികേന്ദ്രീകരണമായെന്ന് ജനങ്ങൾ പറയുന്നു. യഥാർഥത്തിൽ അഴിമതി വികേന്ദ്രീകരിക്കപ്പെട്ടതല്ല. ഇത് അഴിമതിയുടെ മറ്റൊരു തലമാണ്. ഒരു തലമെന്നാൽ അഴിമതിയുടെ മൂന്ന് ഘട്ടം.

advertisement

പണം കൊടുക്കാത്തതുകൊണ്ടല്ല സാജന് ഇങ്ങനെ സംഭവിച്ചത്. കൊടുത്തുകാണുമെന്ന് എനിക്കുറപ്പുണ്ട്. ഓരോ തലത്തിനും ഓരോഘട്ടത്തിനും പണം നൽകണം. അതുപോലെ തന്നെ ഓരോ തലത്തിലെയും ഘട്ടത്തിലെയും ഈഗോകളെയും തൃപ്തിപ്പെടുത്തണം. സംരംഭകരെ വളരാൻ അനുവദിക്കാതെ യുവാക്കൾക്ക് തൊഴിൽ നൽകാൻ കേരളത്തിന് കഴിയുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും.

എന്തുകൊണ്ടാണ് ഇങ്ങനെ. സംരംഭകരെ പല രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കാണുന്നത് അവർക്ക് വരുമാനം നേടാനുള്ള ഉറവിടമായിട്ടാണ്. അതല്ലാതെ സംസ്ഥാനത്തെ വികസനത്തിന് സഹായിക്കുന്ന ആളായിട്ടല്ല.

നിരവധി ബിസിനസുകൾ ആരംഭിച്ചു. എന്നാൽ പല സംരംഭകരും പറയുന്നത് ഇപ്പോഴും കരകയറാൻ കഴിഞ്ഞിട്ടില്ലെന്നാണ്. എന്നാൽ പ്രദേശത്തെ ചിലർ ഭീഷണിപ്പെടുത്തി വലിയ തുക നേടുകയും ചെയ്തു. ഇക്കാര്യങ്ങൾ പുറത്തുപറയാൻ കഴിയില്ല. പറഞ്ഞാൽ തന്റെ സംരംഭം അവർ പൂട്ടിക്കും. എന്നാൽ മറ്റു പോംവഴികളില്ലാത്തതിനാൽ തുടരുന്നു.

advertisement

അതേസമയം രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ള എന്തും ചെയ്യാൻ മടിയില്ലാത്ത തരത്തിലുള്ള സംരംഭകർക്ക് സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. ഇതിൽ എംഎൽഎമാരും മറ്റും ഉൾപ്പെടുന്നു എന്നുള്ളതാണ് ദുഃഖകരമായ വസ്തുത. നിയമങ്ങളും ചട്ടങ്ങളും പിന്തുടരുന്ന സംരംഭകർ പീഡിപ്പിക്കപ്പെടാൻ പാടില്ല.

സ്വകാര്യമായി ഇങ്ങനെ പരാതി പറയുന്നത് അവസാനിപ്പിക്കണം. രാജ്യദ്രോഹികളെന്ന് ഞാൻ വിളിച്ച ഇത്തരക്കാരെ വെളിച്ചത്ത് കൊണ്ടുവരണം. ഒരു വ്യക്തിക്കോ കുറച്ചുപേർക്കോ അങ്ങനെ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്.

ഒരു ഗ്രൂപ്പിൽ സി ബാലഗോപാലിന്‍റെ (ഐഎഎസ് ഉപേക്ഷിച്ച് ഇപ്പോൾ നിരവധിപേർക്ക് മെന്ററായി മാറിയ പ്രമുഖ സംരംഭകൻ) പോസ്റ്റിനു താഴെ ഞാൻ ഇങ്ങനെ എഴുതി. "...ഉദ്യോഗസ്ഥന്മാരുടെയും രാഷ്ട്രീയക്കാരുടെയും അങ്ങേയറ്റം മോശമായ പ്രവർത്തനങ്ങളിൽ നിന്ന് സംരംഭകരെ സംരക്ഷിക്കാൻ എങ്ങനെ കഴിയും ? ഒരു വഴി ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആണ്, പിന്നെ കാലതാമസവും പീഡനവും നേരിടേണ്ടി വരുന്നുമ്പോൾ പരാതി നൽകാൻ വ്യവസായ അസോസിയേഷനുകൾ ഒരു ഹെൽപ് ഡെസ്ക് തയ്യാറാക്കണം. അങ്ങനെ ചെയ്താൽ പരാതി ലഭിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാനും കാര്യങ്ങൾക്ക് കൃത്യമായ റെക്കോർഡ് ഉണ്ടാക്കാനും കഴിയും. വെളിച്ചം കിട്ടാത്ത മേഖലകളിലും നിഴൽ പരന്ന മേഖലകളിലും ആയിരിക്കും അത്തരത്തിലുള്ള മോശം പ്രവണതകൾ ഉണ്ടാകുക''.

മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ക്ഷണിക്കുകയും അന്തരീക്ഷം എത്രത്തോളം നല്ലതാണെന്ന് അധരവ്യായാമം നടത്തുകയും മാത്രമല്ല, ചെറുതും വലുതുമായ വ്യവസായ സംഘടനകൾ ചെയ്യേണ്ടത്. കോൺഫറൻസുകളും സെഷനുകളും സംഘടിപ്പിക്കുന്നതിന് അപ്പുറം ഹെൽപ് ഡെസ്‌ക്കുകൾ സ്ഥാപിക്കുകയും ചെയ്യണം. ഇത്തരം ഹെൽപ് ഡെസ്കുകൾ സംരംഭകന്‍റെ ന്യായമായ അവകാശങ്ങൾക്കായി പ്രവർത്തിക്കണം.

വ്യവസായ സംഘടനകൾക്ക് ഇത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, സംരംഭകരുടെയും നിക്ഷേപകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ മന്ത്രിമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും ഒപ്പം നിന്ന് ചടങ്ങുകളിൽ ഫോട്ടോ എടുക്കാൻ മാത്രമാണ് കഴിയുന്നതെങ്കിൽ, ഇത്തരത്തിലുള്ള ബോഡികൾ പിരിച്ചുവിടുന്നതാണ് നല്ലത്.

നിങ്ങൾ പോരാടിയില്ലെങ്കിൽ നിങ്ങൾക്ക് വേണ്ടത് ലഭിക്കില്ല. നിങ്ങൾ കഷ്ടപ്പെട്ടു സമ്പാദിച്ച പണവും മനഃസമാധാനവും നഷ്ടപ്പെടും. ഇനി ഒരു സംരംഭകനും സാജന്‍റ പാതയിലേക്ക് തിരിയാൻ പാടില്ല. ഇനിയൊരിക്കലും അങ്ങനെ സംഭവിക്കാൻ പാടില്ല.

മലയാളം വാർത്തകൾ/ വാർത്ത/Opinion/
സംരംഭകരെ വളരാൻ അനുവദിക്കാതെ യുവാക്കൾക്ക് എങ്ങനെ തൊഴിൽ നൽകാൻ കേരളത്തിന് കഴിയും?