വർഷം 1922. കാനഡയിലെ ടൊറന്റോയിലുള്ള ഒരു ആശുപത്രി വാർഡിനുള്ളിൽ ഡയബറ്റിക്ക് കീറ്റോഅസിഡോസിസ് (ഇൻസുലിൻ കുറവ് മൂലമുണ്ടാകുന്ന ഒരു ഗുരുതരമായ പ്രമേഹ സങ്കീർണ്ണത) ബാധിച്ച കുട്ടികൾ മരണ ശയ്യയിൽ കിടക്കുന്നു. തങ്ങളുടെ മക്കളുട അപരിഹാര്യമായ ദുർവിധിയോർത്ത് വിലപിച്ചിരിക്കുന്ന മാതാപിതാക്കളുടെ മുന്നിലേക്ക് നാല് ശാസ്ത്രജ്ഞർ കടന്നുവരുന്നു. ഫ്രെഡറിക് ബാന്റിങ്, ചാൾസ് ബെസ്റ്റ്, ജെയിംസ് കോളിപ്പ്, ജോൺ മക്ലിയോഡ് എന്നിവർ. ഇൻസുലിൻ എന്ന് വിളിക്കുന്ന ശുദ്ധീകരിച്ച സത്തിന്റെ ഒരു ചെറിയ കുപ്പി അവരുടെ കയ്യിലുണ്ടായിരുന്നു. ആശുപത്രി കിടക്കയിലുള്ള ഓരോകുട്ടിയിലും അവർ അത് കുത്തിവച്ചു. കുത്തിവെപ്പ് അവസാനത്തെ കുട്ടിയിൽ എത്തിയപ്പോഴേക്കും ആദ്യം കുത്തിവെപ്പെടുത്ത കുട്ടി അനങ്ങാൻ തുടങ്ങി. മിനിറ്റുകൾക്കുള്ളിൽ, എല്ലാ കുട്ടികളും ഉണർന്നു. നിരാശയുടെ ആ മുറി സന്തോഷത്തിന്റേതായി മാറി. അങ്ങനെ വൈദ്യശാസ്ത്രത്തിലെ ഏറ്റവും നാടകീയമായ അത്ഭുതങ്ങളിലൊന്നായി ആ വർഷത്തെ ഇൻസുലിൻ കണ്ടുപിടുത്തം മാറി.
advertisement
നൂറു വർഷങ്ങൾക്ക് ശേഷം ഇന്നും ഇൻസുലിൻ ജീവൻ രക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് പൂർണമായ രോഗ ശാന്തിയിലേക്ക് നയിക്കുന്നില്ല. ഇന്ന് മികച്ച ചികിത്സകളുണ്ടെങ്കിലും , ടൈപ്പ് 1 പ്രമേഹമുള്ളവർ ജീവിതകാലം മുഴുവൻ രക്തപരിശോധനയും ഇൻസുലിൻ കുത്തിവയ്പ്പുമായി തുടരേണ്ടിവരുന്നു. നല്ല പരിചരണവും ചികിത്സയും ലഭിച്ചാൽ പോലും ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് ഗുരുതരമായ ഹൈപ്പോഗ്ലൈസീമിയ, ഹൃദ്രോഗം, വൃക്ക തകരാറുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പലർക്കും, വെല്ലുവിളികൾ ഇതിലും വലുതാണ്. അവർ സാധാരണ ഇൻസുലിൽ ഉപയോഗിക്കുമ്പോൾ സമ്പന്നർ ഇൻസുലിൻ പേനകളും ഇൻസുലിൻ പമ്പുകളും തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററുകളും ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ടൈപ്പ് 1 പ്രമേഹ ചികിത്സയ്ക്കുള്ള ശാശ്വത പരിഹാരത്തിന്റെ ആവശ്യവും കൂടുകയാണ്.
ഇൻസുലിനപ്പുറം നീങ്ങാൻ ശാസ്ത്രത്തിന് കഴിയുമോ?
സ്വീഡനിൽ നിന്നുള്ള ഒരു ചെറിയ പഠനം പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. ദീർഘകാലമായി ടൈപ്പ് 1 പ്രമേഹമുള്ള ഒരു രോഗിയിൽ, ജനിതകമാറ്റം വരുത്തിയ( ജീൻ എഡിറ്റ്), ഹൈപ്പോഇമ്മ്യൂൺ പ്ലാറ്റ്ഫോം (HIP) ഐലറ്റ്, കോശങ്ങൾ മാറ്റിവെച്ച ഒരു പഠനത്തിലാണ് ഗവേഷകർ പ്രമേഹത്തിന്റെ ശാശ്വത പരിഹാരത്തിലുള്ള സാധ്യതകൾ പങ്കുവച്ചത്. രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളുടെ (ഇമ്മ്യൂണോസപ്രഷൻ) ഉപയോഗമില്ലാതെയാണ് അവർ ഇത് സാധ്യമാക്കിയത്.
37 വർഷമായി പ്രമേഹരോഗിയായിരുന്ന 42 വയസ്സുള്ള ഒരു വ്യക്തിക്ക് ദാതാവിൽ നിന്ന് ഏകദേശം 80 ദശലക്ഷം ഐലറ്റ് കോശങ്ങൾ ലഭിച്ചു. CRISPR–Cas12b എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ കോശങ്ങളിൽ എഡിറ്റിംഗ് നടത്തി. രോഗപ്രതിരോധ സംവിധാനത്തിന് ഈ കോശങ്ങളെ അന്യകോശങ്ങളാണെന്ന് തിരിച്ചറിയാതിരിക്കാനായി ബി2എം (B2M), സിഐഐടിഎ (CIITA) എന്നീ രണ്ട് ജീനുകൾ നിർജ്ജീവമാക്കി. പ്രകൃതിദത്ത കില്ലർ കോശങ്ങളിൽ നിന്നും മാക്രോഫേജുകളിൽ നിന്നും ഈ കോശങ്ങളെ സംരക്ഷിക്കുന്നതിനായി സിഡി47 (CD47) എന്ന മൂന്നാമത്തെ ജീൻ കൂട്ടിച്ചേർത്തു. ഈ എഞ്ചിനീയറിംഗ് ചെയ്ത കോശക്കൂട്ടങ്ങൾ അദ്ദേഹത്തിൻ്റെ കൈത്തണ്ടയിലെ പേശികളിലേക്ക് കുത്തിവെച്ചു.
ജീൻ എഡിറ്റ് ചെയ്ത കോശങ്ങൾക്ക് രോഗപ്രതിരോധ സംവിധാനത്തെ മറികടക്കാൻ കഴിയുമോ?
രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളൊന്നും അദ്ദേഹത്തിന് ലഭ്യമാക്കിയിരുന്നില്ല. എന്നിരുന്നാലും മാറ്റിവെക്കലിന് ശേഷം 12 ആഴ്ചയോളം എഡിറ്റ് ചെയ്ത കോശങ്ങൾക്കെതിരെ ഒരു രോഗപ്രതിരോധ പ്രതികരണവും കണ്ടെത്തിയില്ല. ശരീരത്തിന്റെ സ്വന്തം ഇൻസുലിൻ സ്രവത്തെ അളക്കുന്ന സി-പെപ്റ്റൈഡ് പരിശോധയിൽ എഡിറ്റ് ചെയ്ത് ശരീരത്തിലേക്ക് കടത്തിവിട്ട കോശങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഭക്ഷണം കഴിക്കുമ്പോഴുള്ള പ്രതികരണമായി കോശങ്ങൾ ഇൻസുലിൻ പുറത്തുവിട്ടു. മാറ്റിവെച്ച ഐലറ്റ് കോശങ്ങൾ സജീവവും പ്രവർത്തനക്ഷമവുമാണെന്നും അവയിൽ രക്തക്കുഴലുകൾ രൂപപ്പെട്ടിട്ടുണ്ടെന്നും എംആർഐ (MRI), പിഇടി (PET) സ്കാനുകൾ വെളിപ്പെടുത്തി.
ഏതൊരു അവയവം മാറ്റിവയ്ക്കലിലും പ്രധാന പ്രശ്നം ശരീരം വിദേശ കോശങ്ങളെ നിരസിക്കും എന്നതാണ്. സ്വന്തമല്ലാത്ത എന്തിനെയും നശിപ്പിക്കുക എന്നതാണ് രോഗപ്രതിരോധ സംവിധാനത്തിന്റെ സഹജ വാസന. ഇത്തവണ വളരെ പഴക്കമുള്ള ആ പ്രശ്നം വിജയകരമായി പരിഹരിച്ചതായാണ് കാണപ്പെട്ടത്. മാറ്റിവയ്ക്കപ്പെട്ട ഐലറ്റ് കോശങ്ങൾ രോഗപ്രതിരോധ മരുന്നുകളുടെ ആവശ്യമില്ലാതെ അതിജീവിച്ചു. ഒരുകാലത്ത് അസാധ്യമെന്ന് കരുതിയിരുന്ന ഒരു നാഴികക്കല്ലാണ് അങ്ങനെ പിന്നിട്ടത്.
"അലോജെനിക്, ഹൈപ്പോഇമ്മ്യൂൺ-എഞ്ചിനീയറിംഗ് ചെയ്ത ഐലറ്റ് കോശങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കുന്നതിന് (immune evasion) അനുസൃതമായ ഫലങ്ങളാണ് നൽകുന്നത്," ഗവേഷകർ എഴുതി. "ഈ കോശങ്ങൾ ഒരു രോഗപ്രതിരോധ പ്രതികരണവും ഉണ്ടാക്കിയില്ല, ലളിതമായി പറഞ്ഞാൽ, അവ പ്രവർത്തിക്കുകയും ശരീരം അവയെ ആക്രമിക്കാതിരിക്കുകയും ചെയ്തു.
ടൈപ്പ് 1 പ്രമേഹത്തിനുള്ള പ്രതിവിധിയിലേക്കടുത്തോ?
എന്നാൽ ഇത് പൂർണമായ രോഗശമനത്തിന് കാരണമാകുമോ എന്ന് പറയാറായിട്ടില്ല. ഒരു രോഗി, ഒരു ചെറിയ സെൽ ഡോസ്, വെറും മൂന്ന് മാസത്തെ ഫോളോ-അപ്പ് എന്നിവയെ സാമാന്യവൽക്കരിക്കാൻ കഴിയില്ല. എന്നാൽ ഈ ആശയം പ്രമേഹ ചികിത്സാ രംഗത്തെ ചർച്ചയുടെ ഗതി മാറ്റിമറിച്ചു. ഈ ജീൻ എഡിറ്റ് ചെയ്ത കോശങ്ങൾക്ക് കൂടുതൽ അളവിൽ ഉത്പാദിപ്പിക്കാനും ദീർഘകാലം നിലനിൽക്കാനും കഴിഞ്ഞാൽ, അവ ഇൻസുലിൻ കുത്തിവെപ്പുകളുടെ ആവശ്യം ഇല്ലാതാക്കിയേക്കാം. ജീൻ എഡിറ്റ് ചെയ്ത കോശങ്ങൾ തീർച്ചയായും അവയവമാറ്റത്തിൻ്റെ തടസ്സത്തെ മറികടന്നിരിക്കുന്നു എന്ന് പഠനത്തിന് നേതൃത്വം നൽകിയവരിലൊരാളായ ഡോ. സോഞ്ചാ ഷ്രെപ്ഫർ പറഞ്ഞു.
ഈ പരീക്ഷണം ഒരു പുതിയ ചിന്തയെയാണ് അടയാളപ്പെടുത്തുന്നത്.രോഗപ്രതിരോധ സംവിധാനത്തെ അടിച്ചമർത്തുന്നതിനുപകരം അതിനെ കബളിപ്പിക്കാൻ (outsmart) ഇപ്പോൾ നമുക്ക് സാധിക്കും. ഐലറ്റ് കോശങ്ങളുടെ ട്രാൻസ്പ്ലാൻറേഷന്റെ മുൻകാല ശ്രമങ്ങൾ പ്രതീക്ഷ നൽകുന്നതായിരുന്നു, പക്ഷേ ആജീവനാന്ത രോഗപ്രതിരോധ മരുന്നുകൾ ആവശ്യമായിരുന്നു. ഇവിടെ, കോശങ്ങൾ സ്വയം രോഗപ്രതിരോധ സംവിധാനത്തിൽ നിന്ന് മറഞ്ഞിരിക്കുകയാണ്.
രോഗപ്രതിരോധശേഷി കുറയ്ക്കാതെ തന്നെ ഇൻസുലിൻ പുറത്തുവിടുന്നത് ശരീരത്തിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഒരു കോശ ചികിത്സയുടെ സാധ്യതയാണ് ഈ പഠനം കാണിക്കുന്നതെന്ന് ബ്രേക്ക്ത്രൂ ടി1ഡിയിലെ (Breakthrough T1D) ഡോ. ആരോൺ കൊവാൾസ്കി പറഞ്ഞു. രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളുടെ (chronic immunosuppression) ആവശ്യമില്ലാത്ത ഫലപ്രദമായ ചികിത്സ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന നാഴികക്കല്ലാണിതെന്ന് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ ഡോ. ടിം കീഫർ അഭിപ്രായപ്പെട്ടു.
ഒരു നൂറ്റാണ്ടു മുൻപ് ടൊറന്റോയിലെ ആശുപത്രി വാർഡിനുള്ളിൽ മരണാസന്നരായി കിടന്ന കുട്ടികൾ ജീവിതത്തിലേക്ക് ഉണർന്ന് ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ, ശാസ്ത്രം മറ്റൊരു ഉണർവിന് തയ്യാറായിരിക്കുകയാണ്. ഇത് വിജയിച്ചാൽ, വൈദ്യശാസ്ത്രരംഗത്തെ ഏറ്റവുവലിയ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിലേക്ക് നയിച്ചേക്കാം.
( ശിശുരോഗവിദഗ്ദ്ധനും മെഡിക്കൽ ജനിതകശാസ്ത്ര വിദഗ്ദ്ധനുമാണ് ലേഖകൻ.)
