വിഐപി പ്രവേശന തട്ടിപ്പ്
പ്രാണ പ്രതിഷ്ഠാ ദിവസം ക്ഷേത്രം കാണാനും ദര്‍ശനം നടത്താനും താത്പര്യപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഏറ്റവും പുതിയ തട്ടിപ്പ്. ഇതിനായിരാമ ജന്മഭൂമി ഗൃഹസമ്പര്‍ക്ക അഭിയാന്‍.എപികെ എന്ന പേരില്‍ ആളുകള്‍ക്ക് ആന്‍ഡ്രോയിഡ് ആപ്പിക്കേഷന്‍ പാക്കേജ് ഫയല്‍ ഫോണിൽ ലഭിക്കും. തുടര്‍ന്ന് ഫോണിന്റെ സ്‌ക്രീനില്‍ ഒരു പോപ്പ്-അപ്പ് വിന്‍ഡോ ദൃശ്യമാകും. വിഐപി പ്രവേശനം ലഭിക്കാനും ഈ സന്ദേശം ഹിന്ദുക്കളുമായി പങ്കിടാനുമായി രാമ ജന്മഭൂമി ഗൃഹ സമ്പര്‍ക്ക അഭിയാന്‍ ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള സന്ദേശമാണ് വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.
advertisement
അയോധ്യ ക്ഷേത്ര മാനേജ്‌മെന്റിന്റെയോ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കോ രാമക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ സംഘാടകര്‍ക്കോ ക്ഷേത്ര ട്രസ്റ്റിനോ ഇതുമായി യാതൊരു ബന്ധവുമില്ല. ചിലപ്പോള്‍ ഇതൊരു വൈറസ് ആക്രമണമായേക്കാമെന്നും മുന്നറിയിപ്പ് ഉണ്ട്. ഇത്തരത്തിലുള്ള എപികെ ഫയലുകള്‍ക്ക് എവിടെയിരുന്നു വേണമെങ്കിലും ഉപയോക്തക്കളെ ട്രാക്ക് ചെയ്യാനും സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഇവരുടെ വ്യക്തിഗത വിവരങ്ങള്‍ നേടാനും കഴിയും.
ക്യുആര്‍ കോഡ് ഉപയോഗിച്ച് ഫണ്ട് ശേഖരണം
രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് പണം സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വ്യാജ സമൂഹ മാധ്യമ പേജ് ഉണ്ടെന്ന് വിശ്വ ഹിന്ദു പരിഷത് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ ഫസ്റ്റ്‌പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ക്യൂആര്‍ കോഡ് നല്‍കിയും രാമക്ഷേത്ര നിര്‍മാണത്തിന് പണം സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ടും തട്ടിപ്പുകാര്‍ പണം തട്ടുന്നുണ്ട്.
സൗജന്യ പ്രസാദം
ഉദ്ഘാടന ദിവസത്തോട് അനുബന്ധിച്ച് വിതരണം ചെയ്യുന്ന പ്രസാദം സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് മറ്റൊരു തട്ടിപ്പ് നടക്കുന്നത്. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ പേരിലാണ് തട്ടിപ്പ്. ഉത്പന്നത്തില്‍ നല്‍കിയ വിവരണത്തില്‍ അത് രാം മന്ദിര്‍ ജന്മഭൂമി ട്രസ്റ്റ് അംഗീകരിച്ചതായി അവകാശപ്പെടുന്നു. എങ്കിലും കൂടുതല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ആധികാരികതയില്ലെന്ന് മനസ്സിലാകും.
ഫ്രീ റാം മന്ദിര്‍ പ്രസാദ്, ശ്രീരാമ ജന്മഭൂമി അയോധ്യ പ്രസാദ് എന്നിങ്ങനെ പേരുകളില്‍ അറിയപ്പെടുന്ന ഒട്ടേറെ വെബ്‌സൈറ്റുകള്‍ രാമക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദം സൗജന്യമായി അയക്കാമെന്നും ഷിപ്പിങ് ചെലവുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വിപണന തന്ത്രം മാത്രമാണന്നും 50 രൂപാ ചെലവില്‍ നല്‍കുന്ന പ്രസാദം യഥാര്‍ത്ഥത്തില്‍ രാമക്ഷേത്രത്തില്‍ നിന്നുള്ളതല്ലെന്നും സാമൂഹികമാധ്യമത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ പറയുന്നുണ്ട്.
അതിനാല്‍ ഭക്തരോട് ജാഗ്രത പാലിക്കാനും കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രമിക്കാനും അധികൃതര്‍ ആവശ്യപ്പെടുന്നു.
രാമക്ഷേത്ര പ്രവേശനവും പ്രസാദവും
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22-ന് സാധുവായ ക്ഷണം ലഭിച്ചവര്‍ക്കും സര്‍ക്കാര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചവര്‍ക്കും മാത്രമാണ് പ്രവേശനം. പ്രാദേശിക ഹോട്ടലുകളോട് മുന്‍കൂട്ടിയുള്ള റിസര്‍വേഷനുകള്‍ റദ്ദാക്കാനും ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചവര്‍ക്ക് മുന്‍ഗണന നല്‍കാനും ആവശ്യപ്പെടാന്‍ ബന്ധപ്പെട്ട അധികൃതർക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചടങ്ങിന് ശേഷമായിരിക്കും തീര്‍ഥാടകര്‍ക്കായി ക്ഷേത്രം തുറന്ന് നല്‍കുക. ഓണ്‍ലൈനായും ഓഫ് ലൈനായും ആരതി നടത്തുന്നതിന് പാസുകള്‍ ലഭിക്കും. ''ഒരു ദിവസം മൂന്ന് തവണയാണ് ആരതി നടത്തുക. പാസ് ലഭിച്ചവര്‍ക്ക് മാത്രമെ അതില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. നിലവില്‍ 30 പേര്‍ക്ക് മാത്രമേ പാസ് ഉപയോഗിച്ച് ആരതി നടത്താന്‍ കഴിയുകയുള്ളൂ. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് പാസുകളുടെ എണ്ണം കൂട്ടും. ഈ സേവനം തികച്ചും സൗജന്യമായിരിക്കും, ''ആരതി പാസ് വിഭാഗം മാനേജര്‍ ധരുവേഷ് മിശ്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചവർക്ക് മാത്രമാകും പ്രസാദം ലഭിക്കുക.