ഇന്ത്യ ആതിഥേയത്വം വഹിച്ച 2017 ഫിഫ അണ്ടര്‍ 17 ലോകകപപ്പ് ടീമിലും കളിച്ചിട്ടുണ്ട്. ഇരുകാലുകള്‍ കൊണ്ടും മികവ് പുലര്‍ത്തുന്ന താരം സെറ്റ് പീസുകൾ എടുക്കുന്നതിലും മിടുക്കനാണ്. അണ്ടർ 17 ലോകകപ്പിലെ കൊളംബിയക്കെതിരായ മത്സരത്തില്‍ കോര്‍ണറില്‍ നിന്നുള്ള സ്റ്റാലിന്റെ പന്തിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പുതിയ സഹതാരം കൂടിയായ ജീക്‌സണ്‍ സിങിന്റെ ഒരു ഇന്ത്യക്കാരന്‍റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്.
തന്റെ കരിയറിലെ സ്വപ്ന സാക്ഷാൽക്കാരം എന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള കരാര്‍ ഒപ്പിടലിനെ സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. സീസണ്‍ തുടങ്ങാനും ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനും വേണ്ടി താൻ കാത്തിരിക്കുകയാണെന്ന് താരം പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായി തന്‍റെ ഫുട്‌ബോള്‍ യാത്ര തുടരുന്നതിലും, യൂറോപ്പിലെ പരിശീലനത്തിന് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് മടങ്ങിവരുന്നതിലും സന്തോഷമുണ്ടെന്ന് സഞ്ജീവ് സ്റ്റാലിന്‍ പ്രതികരിച്ചു.
advertisement
"ഫുട്ബോൾ എനിക്ക് അഭിനിവേശത്തിനും അപ്പുറമാണ്. ദൈനംദിന ജീവിതം കഴിയുന്നത്ര അവിസ്മരണീയവും സന്തോഷകരമാക്കുന്നതിനും, സാധ്യമായ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ എത്തുന്നതിനും ഞാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ടീമിനൊപ്പം പരിശീലനം തുടങ്ങാനും മഞ്ഞപ്പടക്ക് മുന്നില്‍ കളിക്കാനും ഞാൻ കാത്തിരിക്കുകയാണ്"-സഞ്ജീവ് സ്റ്റാലിന്‍ പറഞ്ഞു.
സ്റ്റാലിനെപ്പോലുള്ള ഒരു യുവ പ്രതിഭയുടെ സാന്നിധ്യം, അടുത്ത സീസണിലേക്ക് കടക്കുന്ന ടീമിന് ആത്മവിശ്വാസം നല്‍കുന്നുവെന്ന് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറയുന്നു. സ്റ്റാലിന്റെ കഴിവും വിദേശ ലീഗിൽ കളിച്ച അനുഭവ സമ്പത്തും കണക്കിലെടുക്കുമ്പോൾ താരത്തിന്റെ സംഭാവനയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് തനിക്കുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. സഞ്ജീവ് സ്റ്റാലിനെപ്പോലുള്ള പ്രതിഭാശാലിയായ താരം കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങളുടെ ടീമില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരു യുവ കളിക്കാരനാണ് അദ്ദേഹം. കൂടുതല്‍ പക്വത നേടുകയും ഉയര്‍ന്ന തലത്തില്‍ കളിക്കാന്‍ തയ്യാറായി എന്നുമാണ് പോര്‍ച്ചുഗലില്‍ രണ്ടു വര്‍ഷം കളിച്ചതിലൂടെ അദ്ദേഹം നേടിയ അനുഭവം വ്യക്തമാക്കുന്നത്. താരത്തിന് എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം, അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് തന്‍റെ മുഴുവന്‍ പിന്തുണയും ഉണ്ടാവുമെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.