ഇപ്പോൾ വീണ്ടും ഇത്തരം വാർത്തകൾ സജീവ ചർച്ചയാകുകയാണ്. ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ ഫാബ്രിസ്യോ റോമനോയുടെ ട്വീറ്റാണ് ഇതിനു കാരണം. സൗദി ക്ലബ്ബായ അൽ ഹിലാൽ മെസ്സിയെ ഔദ്യോഗികമായി ക്ഷണിച്ചുവെന്നും പ്രതിമാസം 400 മില്യൺ യൂറോ പ്രതിഫലം വാഗ്ദാനം ചെയ്തെന്നുമാണ് ട്വീറ്റ്.
എന്നാൽ, യൂറോപ്പിൽ തന്നെ തുടരാനാണ് മെസ്സിയുടെ പ്രഥമ പരിഗണനയെന്നും ട്വീറ്റിൽ പറയുന്നു.
പിഎസ്ജിയിൽ തന്നെ മെസ്സി തുടരുമോ അതോ റൊണാൾഡോയ്ക്ക് പിന്നാലെ സൗദിയിലേക്ക് പറക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. റൊണാൾഡോയുടെ ക്ലബ്ബായ അൽ നസറിന്റെ എതിരാളിയാണ് അൽ ഹിലാൽ. മെസ്സി ഈ ക്ലബ്ബിലേക്ക് വന്നാൽ തീപാറുന്ന പോരാട്ടം കാണാം എന്ന് പ്രതീക്ഷിക്കുന്ന ഫുട്ബോൾ ആരാധകരും ചുരുക്കമല്ല.
ഇതിനിടയിൽ, മെസ്സിയെ വീണ്ടും തിരികെയെത്തിക്കാൻ ബാഴ്സലോണയും ശ്രമിക്കുന്നതായി വാർത്തകളുണ്ട്. ദിവസങ്ങൾക്കു മുമ്പാണ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് റാഫേൽ യുസ്റ്റെ മെസ്സിയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതായി വ്യക്തമാക്കിയത്.