വരും സീസണിൽ വാസ്‌കസ് ബ്ലാസ്റ്റേഴ്സിനായി മഞ്ഞക്കുപ്പായമണിയില്ല എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ബ്ലാസ്റ്റേഴ്‌സ് വിടുന്ന താരം ഐഎസ്എല്ലിലെ തന്നെ മറ്റൊരു ക്ലബായ എഫ് സി ഗോവയുമായി കരാറിലെത്തിയതായാണ് ലഭിക്കുന്ന വിവരം. പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാര്‍കസ് മെർഗുലാവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
advertisement
ബ്ലാസ്‌റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറായിരുന്നു താരം ഒപ്പിട്ടിരുന്നത്. ഇത് പ്രകാരം മെയ് അവസാനം വരെ താരത്തിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടായിരുന്നു. ഐഎസ്എൽ തീർന്നതിന് ശേഷം നാട്ടിലേക്ക് മടങ്ങിയ താരം ബ്ലാസ്റ്റേഴ്‌സുമായി തന്നെ കരാർ പുതുക്കുമെന്ന് കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് ഇതോടെ അവസാനമായിരിക്കുകയാണ്.
വാസ്കസുമായി എഫ്‌സി ഗോവ രണ്ട് വര്‍ഷത്തെ കരാറിലെത്താനാണ് ഒരുങ്ങുന്നത്. കരാർ സംബന്ധിച്ച കാര്യങ്ങളെല്ലാം വാക്കാല്‍ സംസാരിച്ച് ധാരണയായതായും ഇനി ഔദ്യോഗിക തീരുമാനം മാത്രം പുറത്തുവരാനുള്ളുവെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
താരത്തെ നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. നേരത്തെ വാസ്‌കസിന് ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ഉണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. താരത്തെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബുകളായ ചെന്നൈയിന്‍ എഫ്‌സി, എടികെ മോഹന്‍ ബഗാന്‍ എന്നിവരും ശ്രമിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ രഹസ്യ നീക്കത്തിലൂടെ സ്പാനിഷ് താരത്തെ ഗോവ റാഞ്ചുകയായിരുന്നു.
ലാലിഗയിലും പ്രീമിയര്‍ ലീഗിലും കളിച്ചതിന്റെ അനുഭവസമ്പത്തുള്ള താരമാണ് വാസ്‌കസ്. ലാ ലിഗയില്‍ ഗെറ്റാഫെയ്‌ക്കൊപ്പം മൂന്ന് സീസണില്‍ കളിച്ച താരം പ്രീമിയർ ലീഗിൽ സ്വാന്‍സീ സിറ്റിക്ക് ഒപ്പവും കളിച്ചിട്ടുണ്ട്. എസ്പാന്യോൾ, സരഗോസ, ജിമ്‌നാസ്റ്റിക് എന്നീ ക്ലബുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.
ഗോളടിക്കുന്നതിനോടൊപ്പം എതിരാളിയുടെ നീക്കവും കളിയും വായിച്ചെടുക്കാനും നിർണായക പാസുകൾ നൽകാൻ കഴിയാവുന്ന താരം ടീം വിടുമ്പോൾ ആ വിടവ് എങ്ങനെയാകും ബ്ലാസ്റ്റേഴ്‌സ് നികത്തുകയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.