ക്രിക്കറ്റിൽ തനിക്ക് ഇഷ്ടവും പ്രചോദനവുമായത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളായ സഹീര്‍ ഖാനാണെന്നാണ് അര്‍സാന്‍ നഗ്വാസ്വല്ല തുറന്ന് പറഞ്ഞത്. 'എന്റെ ഇഷ്ടതാരവും പ്രചോദനവും എപ്പോഴും സഹീര്‍ ഖാൻ ആയിരിക്കും. പ്രധാനമായും അദ്ദേഹവും ഇടംകൈയ്യന്‍ പേസറാണ്. അദ്ദേഹം ഇന്ത്യക്കായി കളിക്കുന്നതും മികച്ച പ്രകടനങ്ങൾ നടത്തുന്നതും കണ്ടാണ് ഞാൻ വളര്‍ന്നത്' - ബി സി സി ഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍സാന്‍ നഗ്വാസ്വല്ല പറഞ്ഞു.
അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ പി എസ് ഉദ്യോഗസ്ഥൻ തമിഴ്നാട് വിജിലൻസ് ഡി ജി പി
advertisement
യാതൊരുവിധ ക്രിക്കറ്റ് പശ്ചാത്തലങ്ങളുമില്ലാത്ത കുടുംബത്തില്‍ 1997ലാണ് അർസാൻ ജനിച്ചത്. 2018 ഫെബ്രുവരിയില്‍ രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ കളിച്ചാണ് താരം ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ആദ്യമത്സരത്തില്‍ എട്ട് ഓവറുകളെറിഞ്ഞ താരം 34 റണ്‍സ് വിട്ടു കൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 2018 - 19 സീസണില്‍ ആഭ്യന്തരക്രിക്കറ്റിലെ വമ്പന്മാരായ മുംബൈക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അർസാനെ ക്രിക്കറ്റ് ലോകത്ത് ആദ്യം പ്രശസ്തനാക്കിയത്.
സൂര്യകുമാര്‍ യാദവ്, അര്‍മാന്‍ ജാഫര്‍, ആദിത്യ താരെ, ധ്രുമില്‍ മട്കര്‍, സിദ്ധേഷ് ലഡ്ഡ് എന്നിവരാണ് അന്ന് ഈ ഇടംകൈയ്യന്‍ പേസര്‍ക്ക് മുന്നില്‍ വീണത്. 2019 - 20 സീസണിലെ രഞ്ജി ട്രോഫിയില്‍ മാരക വിക്കറ്റ് വേട്ടയായിരുന്നു അർസാന്റേത്. ഗുജറാത്തിന് വേണ്ടി കളിച്ച എട്ട് മത്സരങ്ങളില്‍ 41 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ഒരു തവണ 10 വിക്കറ്റ് പ്രകടനവും, മൂന്ന് തവണ അഞ്ചു വിക്കറ്റ് പ്രകടനവും കാഴ്ച വെച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 9 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ അർസാൻ, ഈ വര്‍ഷമാദ്യം നടന്ന വിജയ് ഹസാരെ ട്രോഫിയിലും 19 വിക്കറ്റുകളെടുത്ത് തിളങ്ങി. ആഭ്യന്തര ക്രിക്കറ്റിലെ ഇത്തരം തകർപ്പൻ പ്രകടനങ്ങളാണ് അർസാന് ഇന്ത്യൻ ടീമിലേക്ക് ക്ഷണമെത്തിച്ചത്. അതും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ.
'മുസ്തഫ ജാനേ റഹ്മത്ത്': പാക് ഇന്റർനെറ്റ് താരം ദനാനീർ മൊബീന്റെ പുതിയ വൈറൽ വീഡിയോ കാണാം
ഇത്തവണ ഐ പി എല്ലിൽ മുംബൈ ഇന്ത്യന്‍സിന് വേണ്ടി നെറ്റ്‌സ് ബൗളറായി അര്‍സാന്‍ ഉണ്ടായിരുന്നു. തന്റെ കരിയറില്‍ വളര്‍ച്ച കൈവരിക്കാന്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ വഹിച്ച പങ്കിനെക്കുറിച്ചും അര്‍സാന്‍ മനസ് തുറന്നു. ആഭ്യന്തര മത്സരങ്ങളില്‍ കളിക്കവേ അദ്ദേഹം വലിയ പിന്തുണയാണ് നല്‍കിയതെന്നും കരിയറിലെ വളര്‍ച്ചയ്ക്ക് പാര്‍ഥിവ് ഉപദേശങ്ങളുമായി കൂടെയുണ്ടായിരുന്നെന്നും യുവതാരം പറഞ്ഞു. പാര്‍ഥിവ് ഗുജറാത്തിന്റെ നായകനായിരിക്കെയാണ് അര്‍സാന്‍ അരങ്ങേറ്റം നടത്തിയത്.
'2018ലെ വിജയ് ഹസാരെ ട്രോഫിയില്‍ പാര്‍ഥിവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഞാന്‍ അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ അദ്ദേഹം താരങ്ങളെയും ടീമിനെയും നയിച്ചത് തികച്ചും വ്യത്യസ്തമായായിരുന്നു. ടീമിലെ നിന്റെ റോള്‍ എന്താണെന്നതിനെക്കുറിച്ച് നീ കൃത്യമായി മനസിലാക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. മൂന്നാം പേസറാണോ അതോ ന്യൂബോള്‍ ബൗളറാണോയെന്ന് കൃത്യമായി അറിയണം. പദ്ധതികള്‍ക്ക് അദ്ദേഹം എപ്പോഴും മുന്‍തൂക്കം നല്‍കിയിരുന്നു. പദ്ധതികള്‍ നടപ്പിലാക്കാന്‍ സ്വയം ആത്മവിശ്വാസത്തിലേക്കെത്താന്‍ പറയുമായിരുന്നു' - അര്‍സാന്‍ പറഞ്ഞു.
Summary | Arzan Nagwaswalla reveals Zaheer Khan as his role model and inspiration

