നിലവിലെ ഒളിമ്പിക് ചാമ്പ്യനോട് ഒരു മാസത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ടെന്ന് ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു. "ടീം ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് യുഎസിൽ നിന്ന് എന്നെ വിളിച്ചിരുന്നു, ഫിറ്റ്നസ് ആശങ്കകൾ കാരണം 2022 ലെ ബിർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനാകില്ലെ അദ്ദേഹം അറിയിച്ചു," മേത്ത പറഞ്ഞു. "യൂജിനിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതിന് ശേഷം, തിങ്കളാഴ്ച നീരജ് ചോപ്രയ്ക്ക് എംആർഐ സ്കാൻ പരിശോധനയ്ക്ക് വിധേയമാക്കി. അതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തെ വിശ്രമം അദ്ദേഹത്തിന് മെഡിക്കൽ സംഘം നിർദ്ദേശിച്ചു," മേത്ത കൂട്ടിച്ചേർത്തു.
advertisement
2003-ൽ പാരീസിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ വെങ്കലം നേടിയ അഞ്ജു ബോബി ജോർജിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ അത്‌ലറ്റായി 24-കാരനായ നീരജ് മാറിയിരുന്നു.
വ്യാഴാഴ്ച ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ചോപ്ര ഇന്ത്യയുടെ പതാകവാഹകനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. “പുതിയ പതാകവാഹകനെ തീരുമാനിക്കാൻ ഞങ്ങൾ പിന്നീട് ഒരു മീറ്റിംഗ് നടത്തുന്നുണ്ട്,” ഇന്ത്യൻ ടീമിന്റെ ഷെഫ് ഡി മിഷൻ രാജേഷ് ഭണ്ഡാരി പിടിഐയോട് പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന മുൻ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയത് നീരജ് ചോപ്രയായിരുന്നു. 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ്, നീരജ് ജൂനിയർ ലോക ചാമ്പ്യനായിരുന്നു.
ഏതാനും മാസങ്ങൾക്കുശേഷം, ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ നീരജ് സ്വർണം നേടി, സ്വന്തം ദേശീയ റെക്കോർഡ് തിരുത്തിയെഴുതി. അതിനുശേഷം വ്യക്തിഗത റെക്കോർഡും ദേശീയ റെക്കോർഡും നീരജ് ചോപ്ര രണ്ടുതവണ മെച്ചപ്പെടുത്തുകയും 90 മീറ്റർ ദൂരം എന്ന മാന്ത്രിക സംഖ്യയിൽ എത്തുകയും ചെയ്തു. ടോക്കിയോ 2020 ന് ശേഷം നീരജ് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി, പാവോ നൂർമി ഗെയിംസിൽ 89.30 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോർഡ് തകർത്ത് വെള്ളി നേടി, തുടർന്ന് 89.94 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോർഡ് തകർത്ത് 2022 സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനത്തെത്തി.