ലഞ്ചിന് ശേഷം ആദ്യ 30 മിനിറ്റിനുള്ളിൽ വിക്കറ്റ് വീഴാതായതോടെ, നായകൻ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജിന് പന്ത് കൈമാറി.അദ്ദേഹം ഇംഗ്ലണ്ട് ബാറ്റിങ് നിരയിലെ കരുത്തനായ ജോ റൂട്ടിനെ പുറത്താക്കി. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ബാറ്റിനെ ചുംബിച്ച പന്തിന്റെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈകളിലെത്തുകയായിരുന്നു. പിന്നീട് നൈറ്റ് വാച്ച്മാനായ ജാക്ക് ലീച്ച് ഷമിക്ക് മുന്നിൽ കീഴടങ്ങി. വിരാട് കോഹ്ലിയാണ് ലീച്ചിനെ പിടികൂടിയത്. ഇംഗ്ലണ്ട് ഇപ്പോഴും 332 റൺസ് പിന്നിലാണ്.
രണ്ടാം ദിനം തുടക്കത്തിൽ ജഡേജയുടെ സെഞ്ച്വറിയു ജസ്പ്രിത് ബുംറ, സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ ഓവറിൽ ലോക റെക്കോർഡിട്ടതുമാണ് ശ്രദ്ധേയമായത്. ബ്രോഡിനെതിരെ ബുംറ നേടിയ 29 റൺസ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ്. ഈ ഓവറിൽ എക്സ്ട്രാസ് ഉൾപ്പടെ 35 റൺസ് വിട്ടുനൽകിയ ബ്രോഡ് ടെസ്റ്റിൽ ഒരോവറിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ താരം എന്ന നാണക്കേടിന്‍റെ റെക്കോർഡും സ്വന്തം പേരിലാക്കി. ഈ ഓവറിൽ ബുംറ നാല് ഫോറും രണ്ട് സിക്സറും അടിച്ചെടുത്തു.
advertisement
ഇതിന് ശേഷം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്‍റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ഓപ്പൺർമാരായ അലക്സ് ലീസ് ആറു റൺസും സാക് ക്രാളി 9 റൺസുമെടുത്ത് പുറത്തായി. പിന്നീടെത്തിയ ഒല്ലി പോപ്പിനും പിടിച്ചുനിൽക്കാനായില്ല. 10 റൺസെടുത്ത പോപ്പിനെ ബുംറ സ്വന്തം പന്തിൽ പിടികൂടുകയായിരുന്നു. ആദ്യ മൂന്നു വിക്കറ്റുമെടുത്ത ബുംറയാണ് ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് തള്ളിവിട്ടത്. ചായയ്ക്ക് പിരിയുമ്പോൾ മൂന്നിന് 60 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ളണ്ട്. ചായയ്ക്കുശേഷം റൂട്ടും ബെയർസ്റ്റോയും ചേർന്നു ഇംഗ്ളണ്ടിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും സിറാജ് ഈ കുട്ടുകെട്ട് തകർക്കുകയായിരുന്നു. ഫോമിലുള്ള റൂട്ടിനെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് നാലിന് 78 റൺസെന്ന നിലയിലായി. കളി നിർത്താനായതോടെ കൂടുതൽ നഷ്ടം വരാതിരിക്കാൻ നൈറ്റ് വാച്ച്മാനെ ഇറക്കിയ ഇംഗ്ലണ്ട് തന്ത്രവും പൊളിഞ്ഞു. നൈറ്റ് വാച്ച്മാനായി എത്തിയ ലീച്ച് പുറത്തായതോടെ, ബെൻ സ്റ്റോക്സിന് രണ്ടാം ദിനം തന്നെ ക്രീസിലെത്തേണ്ടിവന്നു.
