ന്യൂസിലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കി നിർത്തിയാണ് ഓസീസ് മറികടന്നത്. സ്കോർ : ന്യൂസിലൻഡ് 20 ഓവറിൽ 172/4, ഓസ്‌ട്രേലിയ 18.5 ഓവറിൽ 173/2
50 പന്തിൽ 77 റൺസ് നേടിയ മിച്ചൽ മാർഷിന്റെയും (Mitchell Marsh) 38 പന്തിൽ 53 റൺസ് നേടിയ ഡേവിഡ് വാർണറുടെയും (David Warner) തകർപ്പൻ അർധസെഞ്ചുറി പ്രകടനങ്ങളാണ് ഓസ്‌ട്രേലിയയുടെ ജയം അനായാസമാക്കിയത്. 18 പന്തിൽ 28 റൺസെടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലും (Glenn Maxwell) ഓസീസ് ജയത്തിൽ നിർണായക പങ്കുവഹിച്ചു.
advertisement
ന്യൂസിലൻഡിനായി ബൗളിങ്ങിൽ നാല് ഓവറിൽ 18 റൺസ് വഴങ്ങി ട്രെന്റ് ബോൾട്ട് (Trent Boult) രണ്ട് വിക്കറ്റ് വീഴ്ത്തി. കിവീസ് നിരയിലെ മറ്റ് ബൗളർമാരെല്ലാം നിരാശപ്പെടുത്തി. സ്പിന്നർമാരായ മിച്ചൽ സാന്റ്നർക്കും ഇഷ് സോധിക്കും മധ്യോവറുകളിൽ ഓസ്‌ട്രേലിയൻ സ്കോറിങ്ങിന് തടയിടാൻ കഴിഞ്ഞില്ല.
ന്യൂസിലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ഫിഞ്ചിനെ (ഏഴ് പന്തിൽ അഞ്ച്) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് ന്യൂസിലൻഡ് ബൗളർമാരെ ആക്രമിച്ച് മുന്നേറിയതോടെ ഓസ്‌ട്രേലിയ ലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു. മത്സരത്തിൽ ടോസ് ലഭിച്ചതിന്റെ ആനുകൂല്യം ഓസ്‌ട്രേലിയ ശെരിക്കും മുതലാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കിവീസ് ബൗളർമാരെ കടന്നാക്രമിച്ച് മുന്നേറിയ ഇരുവരും 12-ാം ഓവറിൽ തന്നെ ഓസീസ് സ്കോർ 100 കടത്തി.
ഇതിനിടയിൽ വാർണർ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. ഓസ്‌ട്രേലിയ അനായാസം ജയത്തിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തിൽ ഡേവിഡ് വാർണറെ പുറത്താക്കി ട്രെന്റ് ബോൾട്ട് കിവീസിന് ആശ്വാസം നൽകി. എന്നാൽ പിന്നീട് ക്രീസിലെത്തിയ മാക്‌സ്‌വെല്ലും തകർത്തടിച്ചതോടെ കിവീസിന്റെ ജയ പ്രതീക്ഷകൾ അകലുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി ന്യൂസിലൻഡ് ഇന്നിംഗ്‌സിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ (Kane Williamson) പ്രകടനത്തിന്റെ ബലത്തിലാണ് അവർ മികച്ച സ്കോർ നേടിയത്. ദുബായിലെ പിച്ചിൽ മറ്റ് ന്യൂസിലൻഡ് ബാറ്റർമാർ താളം കണ്ടെത്താൻ വിഷമിച്ച സ്ഥലത്തായിരുന്നു ഓസീസ് ബൗളർമാർക്കെതിരെ വില്യംസൺ സംഹാരതാണ്ഡവമാടിയത്. 48 പന്തിൽ 85 റൺസ് നേടിയ വില്യംസൺ തന്നെയാണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. ഓസ്‌ട്രേലിയയ്ക്കായി ബൗളിങ്ങിൽ ജോഷ് ഹെയ്സൽവുഡ് (Josh Hazlewood) നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
രണ്ടാം വിക്കറ്റിൽ മാർട്ടിൻ ഗപ്റ്റിലുമൊത്ത് (35 പന്തിൽ 28) 48 റൺസിന്റെയും മൂന്നാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്‌സുമൊത്ത് (17 പന്തിൽ 18) 68 റൺസിന്റെയും കൂട്ടുകെട്ട് പടുത്തുയർത്തിയ വില്യംസൺ 18-ാം ഓവറിലാണ് പുറത്തായത്. അവസാന രണ്ട് ഓവറില്‍ 23 റണ്‍സ് ചേര്‍ത്ത് ജിമ്മി നീഷമും ടിം സീഫെര്‍ട്ടും ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ ഉറപ്പാക്കി. ജിമ്മി നിഷാം (7 പന്തിൽ 13), ടിം സീഫെർട്ട് (6 പന്തിൽ 8) റൺസോടെ പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയൻ നിരയിൽ നാല് ഓവറിൽ 60 റൺസ് വഴങ്ങിയ മിച്ചൽ സ്റ്റാർക് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.