ഐപിഎല്ലിൽ ഫോം നഷ്ടം മൂലം കളിച്ചിരുന്ന ടീമിലെ ക്യാപ്റ്റൻ സ്ഥാനവും പിന്നീട് ടീമിലെ തന്നെ സ്ഥാനവും നഷ്ടപ്പെട്ട വാർണർ പക്ഷെ ലോകകപ്പിലേക്ക് എത്തിയപ്പോൾ തികച്ചും മറ്റൊരാൾ ആകുന്ന കാഴ്ചയാണ് കണ്ടത്. ഐസിസി ടൂർണമെന്റുകളിൽ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി റെക്കോർഡുള്ള വാർണർ, അത്തരം പ്രകടനം അറേബ്യൻ മണ്ണിലും തുടർക്കഥയാക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ക്രിക്കറ്റ് ആരാധകർക്ക് കണ്ടു ശീലമുള്ള ആ വാർണർ വീണ്ടും അവതരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ഓസീസ് താരം ഒടുവിൽ അവർക്ക് കിട്ടാക്കനിയായിരുന്ന ടി20 ലോകകപ്പ് കിരീടം നേടിക്കൊടുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
advertisement
👉 October ➜ Down and out in the IPL
👉 November ➜ Match-winner in a World Cup final
What a comeback from David Warner 🔥
📝 https://t.co/ejaVX07a0O | #T20WorldCup pic.twitter.com/7hwyzEytKr
— ESPNcricinfo (@ESPNcricinfo) November 14, 2021
ടി20 ലോകകപ്പ് കിരീടത്തിൽ ഓസ്‌ട്രേലിയ മുത്തമിട്ടപ്പോൾ ടൂർണമെന്റിലെ മികച്ച കളിക്കാരനായി വാർണറെ തിരഞ്ഞെടുത്തത് അതിന്റെ കാവ്യനീതിയായി. ടൂർണമെന്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈ ഇടം കൈയൻ ഓസീസ് ബാറ്ററുടെ സ്ഥാനം. ഏഴ് മത്സരങ്ങളിൽ നിന്നും 289 റൺസാണ് വാർണർ നേടിയത്. 303 റണ്‍സ് നേടിയ പാകിസ്ഥാന്‍ ഓപ്പണര്‍ ബാബര്‍ അസമാണ് ഒന്നാമത്. ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും വാർണർ ആരാധകർക്ക് വേണ്ടി തന്റെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചിരുന്നു. 38 പന്തിൽ 53 റണ്‍സ് നേടിയ വാർണറുടെ തകർപ്പൻ പ്രകടനം ഓസീസിന് വിജയം അനായാസമാക്കുകയായിരുന്നു. ഓസീസ് വിജയറൺ കുറിക്കുമ്പോൾ ക്രീസിൽ വാർണർ ഉണ്ടായിരുന്നില്ലെങ്കിലും തന്റെ ടീമിന്റെ ജയമുറപ്പിച്ചായിരുന്നു താരം ഇന്നലെ ക്രീസിൽ നിന്നും മടങ്ങിയത്.
ലോകകപ്പിൽ നടത്തിയ തകർപ്പൻ പ്രകടനം വാർണർക്ക് ഒരു റെക്കോർഡ് കൂടിയാണ് സമ്മാനിച്ചത്. ഒരു ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരക്കുകയാണ് വാര്‍ണര്‍. ഇത്തവണത്തെ ലോകകപ്പിൽ 289 റൺസ് നേടിയതോടെ വാർണർക്ക് പുറകിലായത് ഷെയ്ൻ വാട്സണും മാത്യൂ ഹെയ്ഡനും. മാത്യു ഹെയ്ഡനും ഷെയ്ന്‍ വാട്‌സണും. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഹെയ്ഡന്‍ 265 റണ്‍സാണ് നേടിയിരുന്നത്. 2012ലെ ലോകകപ്പില്‍ മുന്‍ ഓള്‍റൗണ്ടറായ വാട്‌സണ്‍ 249 റണ്‍സ് നേടിയിരുന്നു.
ന്യൂസിലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കി നിർത്തിയാണ് ഓസീസ് മറികടന്നത്. സ്കോർ : ന്യൂസിലൻഡ് 20 ഓവറിൽ 172/4, ഓസ്‌ട്രേലിയ 18.5 ഓവറിൽ 173/2
ഡേവിഡ് വാർണർക്ക് പുറമെ 50 പന്തിൽ 77 റൺസ് നേടിയ മിച്ചൽ മാർഷും (Mitchell Marsh)18 പന്തിൽ 28 റൺസെടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലും (Glenn Maxwell) ഓസീസ് ജയത്തിൽ നിർണായക പങ്കുവഹിച്ചു.