ഇന്ത്യ കുറിച്ച 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ബാബർ അസമിന്റെയും (Babar Azam) (52 പന്തിൽ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തിൽ 72) അർധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്. ടി20യിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.
152 റൺസ് വിജയലക്ഷ്യം വെച്ചിറങ്ങിയ പാകിസ്ഥാന് വേണ്ടി ബാബറും റിസ്വാനും മികച്ച തുടക്കമാണ് നൽകിയത്. ഇന്ത്യൻ ബൗളർമാരെ ആത്മവിശ്വാസത്തോടെ നേരിട്ട ഇരുവരും പാകിസ്ഥാന്റെ സ്കോർബോർഡിലേക്ക് വേഗത്തിൽ റൺസ് ചേർത്തു. ഇരുവരും മികച്ച രീതിയിൽ മുന്നേറിയതോടെ ഇന്ത്യൻ ബൗളർമാർ പ്രതിരോധത്തിൽ ആവുകയായിരുന്നു. ഒരു ഘട്ടത്തിൽ പോലും പാക് ബാറ്റർമാർക്ക് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞില്ല.
advertisement
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തിരുന്നു. തുടക്കത്തിലേ തകർച്ചയ്ക്ക് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (Virat Kohli) അർധസെഞ്ചുറിയും (49 പന്തിൽ 57) ഋഷഭ് പന്തിന്റെ (Rishabh Pant) (39) പ്രകടനവുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
തുടക്കത്തിൽ പാക് പേസർ ഷഹീൻ അഫ്രീദിയുടെ (Shaheen Afridi) പേസ് ബൗളിങ്ങിന് മുന്നിൽ പതറി തകർച്ച മുന്നിൽക്കണ്ട ഇന്ത്യയെ നാലാം വിക്കറ്റിൽ കോഹ്‌ലിയും പന്തും കൂടി ചേർന്നാണ് കരകയറ്റിയത്. നാലാം വിക്കറ്റിൽ ഇരുവരും കുറിച്ച 53 റൺസാണ് ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിച്ചത്. സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ രോഹിത് ശർമ (0), കെ എൽ രാഹുൽ (3), സൂര്യകുമാർ യാദവ് (11) എന്നിവർക്ക് തിളങ്ങാനാവാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിങ്ങനെ ഇന്ത്യയുടെ പ്രധാന താരങ്ങളുടെ വിക്കറ്റുകൾ വീഴ്ത്തിയ പാക് പേസർ ഷഹീൻ അഫ്രീദിയുടെ പ്രകടനമാണ് ഇന്ത്യയുടെ മുന്നേറ്റത്തെ ബാധിച്ചത്. നാല് ഓവറിൽ 31 റൺസ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.
പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹസൻ അലി രണ്ട്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.