ഇന്ത്യൻ നിരയിൽ സൂര്യകുമാർ യാദവ് (51) അർധസെഞ്ചുറി നേടി തിളങ്ങി. ക്യാപ്റ്റൻ ശിഖർ ധവാൻ (46) മലയാളി താരം (27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്കായി ചമിക കരുണരത്നെ മൂന്നും ദുഷ്മന്ത ചമീര രണ്ട് വിക്കറ്റും വീഴ്ത്തി. അതേസമയം ഇന്ത്യക്കായി ടി20യിൽ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ ഗോൾഡൻ ഡക്കായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ടി20യിൽ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ ഗോൾഡൻ ഡക്കായി. ഏകദിന പരമ്പരയിലെ പ്രകടനം തുടരാൻ ലക്ഷ്യം വച്ചിറങ്ങിയ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താവുകയായിരുന്നു. ദുഷ്മന്ത ചമീരയുടെ പന്തിൽ ശ്രീലങ്കൻ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് പൃഥ്വി മടങ്ങിയത്.
advertisement
ആദ്യ വിക്കറ്റ് വീണ് തുടക്കത്തിൽ തന്നെ പ്രതിരോധത്തിലായ ഇന്ത്യയെ മുന്നോട്ട് നയിച്ചത് പിന്നീട് ക്രീസിൽ ഒന്നിച്ച സഞ്ജു - ധവാൻ സഖ്യമായിരുന്നു. പെട്ടെന്ന് തന്നെ താളത്തിലെത്തിയ ഇരുവരും ശ്രീലങ്കൻ ബൗളർമാരെ അനായാസം നേരിട്ടു. പവർപ്ലെ ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യൻ സ്കോർ 50 കടന്നിരുന്നു. ഒന്നാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. 20 പന്തിൽ 27 റൺസെടുത്ത സഞ്ജുവിനെ വാനിന്ദു ഹസരംഗ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.
പിന്നീട് ഇന്ത്യൻ ക്യാപ്ചറ്യാനൊപ്പം ക്രീസിൽ ഒന്നിച്ച സൂര്യകുമാർ യാദവ് സഞ്ജു നിർത്തിയിടത്ത് നിന്നാണ് തുടങ്ങിയത്. മികച്ച രീതിയിൽ കളിക്കുകയായിരുന്ന ധവാനൊപ്പം ചേർന്ന സൂര്യകുമാർ യാദവ് തുടക്കം മുതൽ തന്നെ അടിച്ചുതകർക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ മുന്നോട്ട് കുതിച്ചു. 12ആം ഓവറിൽ തന്നെ ഇന്ത്യൻ സ്കോർ 100 കടന്നു.
മഴയുടെ സൂചനകൾ പ്രകടമായിരുന്നതിനാൽ ഇരുവരും അതിവേഗം സ്കോർ ഉയർത്താനുള്ള ലക്ഷ്യത്തിലായിരുന്നു. ഇതിനിടെയാണ് ധവാന്റെ വിക്കറ്റ് വീണത്. അർധസെഞ്ചുറിക്ക് കേവലം നാല് റൺസകലെ കരുണരത്നെയുടെ പന്തിൽ അഷെൻ ഭണ്ടാരയ്ക്ക് ക്യാച്ച് നൽകി ധവാൻ മടങ്ങി. മറുവശത്ത് പക്ഷെ സൂര്യകുമാർ യാദവ് തന്റെ മികച്ച ഫോം തുടരുകയായിരുന്നു. ഹസരംഗയുടെ പന്തിൽ ലോങ്ങ് ഓണിലേക്ക് സിക്സ് പറത്തി അർധസെഞ്ചുറിയിൽ എത്തിയ താരത്തിന് പക്ഷെ അടുത്ത പന്തിൽ പിഴച്ചു. ഇത്തവണ ലോങ്ങ് ഓഫിലൂടെ സിക്സ് നേടാൻ ശ്രമിച്ച താരത്തിന്റെ രമേഷ് മെൻഡിസിന്റെ കൈകളിലാണ് അവസാനിച്ചത്.
പിന്നീട് ക്രീസിൽ ഒന്നിച്ച ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. എന്നാൽ അതുവരെ ഇന്ത്യൻ ഇന്നിങ്സിന് ഉണ്ടായിരുന്ന വേഗം നിലനിർത്താൻ ഇരുവർക്കും കഴിഞ്ഞില്ല. ഇടയ്ക്ക് ചില ബൗണ്ടറി നേടിയും സ്ട്രൈക്ക് കൈമാറിയും ഇരുവരും സ്കോറിനെ മുന്നോട്ട് നയിച്ചു. എന്നാൽ ഇസുരു ഉഡാന എറിഞ്ഞ 19ആം ഓവറിൽ വലിയ ഷോട്ട് കളിക്കാൻ ശ്രമിച്ച ഹാർദിക് പാണ്ഡ്യ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. അവസാന ഓവറിൽ ക്രീസിലെത്തിയ ക്രുനാൽ പാണ്ഡ്യയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മികച്ച രീതിയിൽ അവസാന ഓവർ എറിഞ്ഞ കരുണരത്നെ ഇഷാനെയും ക്രുനാലിനെയും വമ്പൻ ഷോട്ടുകൾ കളിക്കാൻ അനുവദിക്കാതെ ഓവർ തീർത്തതോടെ ഇന്ത്യൻ സ്കോർ 164ൽ ഒതുങ്ങി.
നേരത്തെ, ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസുൻ ഷനക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ പൃഥ്വി ഷായ്ക്കു പുറമെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും ഇന്ന് അരങ്ങേറ്റം കുറിച്ചു. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പർ.