ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് ഇന്നിംഗ്സ് തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിൽ മാറ്റം വേണമെന്ന വാദം ശക്തമായി ഉയർന്നിരുന്നു. ഇതിൽ കൂടുതൽ പേരും ആവശ്യപ്പെട്ടത് സ്പിന്നറായ അശ്വിനെ കളിപ്പിക്കാൻ ഇന്ത്യ തയാറാവണം എന്നാണ്. ആദ്യ മൂന്ന് ടെസ്റ്റുകളിലും ഇതേ ആവശ്യം ആരാധകർ ഉന്നയിച്ചിരുന്നെങ്കിലും, പേസിനെ പിന്തുണക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളിൽ ഒരു സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിച്ചിരുന്നത്. രവീന്ദ്ര ജഡേജയായിരുന്നു അശ്വിന് പകരം ടീമിൽ സ്ഥാനം നേടിയത്. മൂന്നാം ടെസ്റ്റിലെ തോൽവിയും നാലാം ടെസ്റ്റ് സ്പിന്നിനെ തുണയ്ക്കുന്ന ഓവലിലാണ് നടക്കുന്നത് എന്നതിനാലും അശ്വിനെ ടീമിൽ ഉൾപ്പെടുത്തണം എന്ന വാദം വീണ്ടും ശക്തി നേടുകയായിരുന്നു. എന്നാൽ, ടോസ് സമയത്ത് കോഹ്ലി ടീം പ്രഖ്യാപിച്ചപ്പോൾ ഇഷാന്ത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും പകരം ഉമേഷ് യാദവും ഷാര്‍ദുല്‍ ഠാക്കൂറുമാണ് ടീമിലിടം നേടിയത്. ഇതില്‍ രോഷമറിയിച്ചാണ് തരൂരിന്‍റെ പോസ്റ്റ്. മികച്ച ഫോമിലായിട്ടും പരമ്പരയില്‍ ഇതുവരെ അശ്വിന് അവസരം ലഭിച്ചിട്ടില്ല.
advertisement
'ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സ്പിന്‍ സൗഹൃദ മൈതാനത്ത് അവര്‍ അശ്വിനെ മാറ്റിനിര്‍ത്തിയത് വിശ്വസിക്കാനാകുന്നില്ല. ഈ ടീം അവിശ്വസനീയം. ഏറ്റവും മികച്ച അഞ്ച് ബൗളർമാരെ തിരഞ്ഞെടുക്കുമ്പോൾ, അതില്‍ ഒന്നാമനോ രണ്ടാമനോ ആയി അശ്വിനുണ്ടാകും. ഓവലില്‍ അശ്വിനെയും ഷമിയെയും ഒഴിവാക്കിയത് തോല്‍വി ആഗ്രഹിക്കുന്നതുപോലെയായി' എന്നായിരുന്നു ട്വീറ്റ്.
ഇതിനു താഴെ പ്രതികരണവുമായി എത്തിയവര്‍ കോഹ്ലിയെ മാറ്റി ഇന്ത്യയെ രക്ഷിക്കണമെന്നു വരെ ട്വീറ്റിട്ടു. എന്നാല്‍, ഇംഗ്ലണ്ടും നാലു ഫാസ്റ്റ് ബൗളര്‍മാരെ വെച്ചാണ് കളിക്കുന്നതെന്നും അശ്വിനെ ടീമിലെടുക്കാത്തത് വിഷയമാക്കേണ്ടതില്ലെന്ന് പ്രതികരിച്ചവരുമുണ്ട്.
ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിംഗ് പുരോഗമിക്കുകയാണ്. നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ തകർച്ച ഒഴിവാക്കാൻ പൊരുതുകയാണ്. അവസാനം വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ വിരാട് കോഹ്‌ലി (57 പന്തിൽ 26) അജിങ്ക്യ രഹാനെ (മൂന്ന് പന്തിൽ ഒന്ന്) എന്നിവരാണ് ക്രീസിൽ. രോഹിത് ശർമ (11), കെ.എല്‍ രാഹുൽ (17), ചേതേശ്വർ പൂജാര (4), രവീന്ദ്ര ജഡേജ (10) എന്നിവരാണ് പുറത്തായത്.
