ഇതുവരെ 14 വട്ടം കളിച്ചതിൽ എട്ട് ഫൈനലുകൾ. അതിൽ അഞ്ചിലും കിരീടം. അണ്ടർ 19 ലോകകപ്പിൽ ഏറ്റവും നേട്ടം കൈവരിച്ച ടീമാണ് നമ്മുടേത്. 2000ത്തിൽ കൈഫും യുവരാജും. 2008ൽ വിരാട് കോലി, 2012ൽ ഉൻമുക്ത് ചന്ദ്, 2018ൽ പ്രിഥ്വി ഷോ, ഇത്തവണ യഷ് ദുള്ളും കൂട്ടരും.
Also Read-Under 19 ഇന്ത്യ ലോകകപ്പ് ചാമ്പ്യൻമാർ;അഞ്ചാം കിരീടം ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തകർത്ത്
ലോകകപ്പിനിടെ കോവിഡ് പിടിയിൽ പകച്ചുപോയവരുടെ സംഘമാണിത്. ദക്ഷിണാഫ്രിക്കയേയുംഅയർലന്റിനെയും ഉഗാണ്ടയെയും കീഴടക്കി ക്വാർട്ടറിലെത്തി. അവിടെ കഴിഞ്ഞവട്ടം ഫൈനലിൽ തോൽപ്പിച്ച ബംഗ്ലാദേശിനെ തകർത്തെറിഞ്ഞു. സെമിയിൽ കംഗാരുപ്പടയുടെ കഴുത്തുഞെരിച്ച് കലാശത്തിലെത്തി. ഇംഗ്ലണ്ടിനെയും മറികടന്ന് അഞ്ചാം കിരീടമുയർത്തി യഷ് ദുൾ പട. എടുത്തുപറയേണ്ട പല പേരുകളുണ്ട്. അതിലൊന്നാമൻ യഷ് ദുൾ എന്ന സമർത്ഥനായ നായകൻ തന്നെ.
advertisement
സെമിയിലെ നിർണായക സെഞ്ച്വറിയടക്കം 4 കളികളിൽ 229 റൺസാണ് യഷിന്റെ സമ്പാദ്യം. ആറ് കളികളിൽ ഒരു സെഞ്ചുറിയുൾപ്പെടെ 252 റൺസും ഫൈനലിലെ അഞ്ചെണ്ണമടക്കം ആകെ 9 വിക്കറ്റുകളും നേടിയ രാജ് ബാവ. ആറ് കളികളിൽ ഓരോ സെഞ്ചുറിയും ഫിഫ്റ്റിയുമടക്കം 278 റൺസെടുത്ത ആംഗ്രിഷ് രഘുവാൻഷി, പിന്നെ ഉപനായകൻ ഷെയ്ക് റഷീദ്, രവികുമാർ, വിക്കി ഓസ്വാൾ, നിശാന്ത് സിന്ധു അങ്ങനെയങ്ങനെ പാകപ്പെടുത്തിയാൽ പൊട്ടിത്തെറിക്കുന്ന ഒരുപിടി കൗമാര താരങ്ങൾ.
നാളെയുടെ പ്രതീക്ഷകൾ. ടീമിനെ ഈവിധം പരുവപ്പെടുത്തിയ കോച്ച് ഋഷികേഷ് കനിത്കറിനും ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടർ വി വി എസ് ലക്ഷ്മണിനും കൊടുക്കണം ഒരു ബിഗ് സല്യൂട്ട്.