താന്‍ അമിതമായി ചിന്തിക്കുന്ന ഒരാളാണെന്നും ഗെയിമിനെ കുറിച്ച് താന്‍ തുറന്ന് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്നും അശ്വിന്‍ ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
”എനിക്ക് സഹപ്രവര്‍ത്തകരുമായോ മറ്റുള്ളവരുമായോ പ്രശ്നങ്ങളൊന്നും ഇല്ല. ഇത് ഞാന്‍ വായിച്ച ചില ലേഖനങ്ങളോടുള്ള പ്രതികരണം മാത്രമാണ്. അമിതമായ ചിന്ത എനിക്ക് ഒരു ഭീഷണിയായി നിലനില്‍ക്കുമെന്ന് മനസിലാക്കാന്‍ ഞാന്‍ 13 വര്‍ഷമെടുത്തു”, അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ, താന്‍ അമിതമായി ചിന്തിക്കുന്ന ആളാണെന്നും തന്റെ സ്വഭാവം മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
”ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത് മുതല്‍ എന്നെ പിന്തുടരുന്ന ഒരു പ്രശ്‌നമാണ് ‘അമിതമായ ചിന്ത”, എന്നും അശ്വിന്‍ പറഞ്ഞു.
അതേസമയം , ധാക്കയില്‍ നടന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യ തോല്‍വി ഉറപ്പിച്ചിടത്ത് നിന്നാണ് അശ്വിന്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 145 റണ്‍സ് ലക്ഷ്യം വെച്ചിറങ്ങിയ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടമാകുമ്പോള്‍ 74 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇവിടുന്നാണ് രവിചന്ദ്ര അശ്വിനും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
2018 ലെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നതായി രവിചന്ദ്രന്‍ അശ്വിന്‍ നേരത്തെ പറഞ്ഞിരുന്നു. മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ട് കൂടി വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നത് കൊണ്ടാണ് വിരമിക്കലിനെ കുറിച്ച് ചിന്തിച്ചതെന്ന് താരം വ്യക്തമാക്കിയത്.
ഇന്ത്യന്‍ ടീമിന് വേണ്ടി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നിര്‍ണായക സംഭാവനകള്‍ നല്‍കിയ താരമാണ് അശ്വിന്‍. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരിക്കെ 2018ല്‍ താന്‍ കടന്നുപോയ സാഹചര്യത്തെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു.
Also read- ലോകകപ്പിൽ ബ്രസീൽ പരിശീലകനായിരുന്ന ടിറ്റേയ്ക്ക് നേരെ ആക്രമണം; മാല കവർന്നു
”2018 നും 2020 നും ഇടയ്ക്കുള്ള സമയം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇക്കാലയളവില്‍ ഒരുപാട് തവണ കളി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. ആയിടയ്ക്ക് ആറ് പന്തുകള്‍ എറിഞ്ഞ ശേഷം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്”,ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു.
”ഇക്കാലയളവില്‍ ഞാന്‍ ശരിക്കും വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. പരിക്കേറ്റപ്പോള്‍ എനിക്ക് വലിയ പിന്തുണ ലഭിച്ചില്ല. മറ്റു പല താരങ്ങള്‍ക്കും പിന്തുണ ലഭിച്ചു. എന്നാല്‍ എനിക്കതുണ്ടായില്ല. എന്റെ പ്രകടനം അത്ര മോശമൊന്നും അല്ലായിരുന്നു. ടീമിനായി ഒരുപാട് കളികള്‍ ജയിപ്പിക്കുകയും വിജയങ്ങളില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ എനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നതായി തോന്നിയില്ല. സാധാരണ സഹായത്തിനായി നോക്കാത്ത വ്യക്തിയാണ് ഞാന്‍. മറ്റെന്തെങ്കിലും പരീക്ഷിച്ച് അതില്‍ മികവ് കാണിക്കാം എന്ന ചിന്തയിലേക്ക് പിന്നീടാണ് എത്തിയത്”, അശ്വിന്‍ പറഞ്ഞു.