കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ചെന്നൈ കൊൽക്കത്തയിലെ പ്രതിരോധത്തിലാക്കിയപ്പോൾ അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് പ്രകടനത്തിലൂടെ ദിനേശ് കാർത്തിക്കും(11 പന്തിൽ 26) നിതീഷ് റാണയുമാണ് (27 പന്തിൽ 37) കൊൽക്കത്തയെ 170 കടത്തിയത്. 45 റൺസ് നേടിയ ത്രിപാഠിയാണ് കൊൽക്കത്ത നിരയിലെ ടോപ് സ്‌കോറർ. ചെന്നൈയ്ക്ക് വേണ്ടി നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും 20 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്ത ശാര്‍ദുല്‍ ഠാക്കൂര്‍ ബൗളിങ്ങിൽ തിളങ്ങി
ടോസ് നേടി ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് വേണ്ടി ഗില്ലും വെങ്കടേഷ് അയ്യരും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിക്കൊണ്ട് ഗില്‍ നന്നായി തുടങ്ങിയെങ്കിലും ഓവറിലെ അവസാന പന്തില്‍ താരം റണ്‍ ഔട്ടായി. അനാവശ്യ റണ്ണിന് ശ്രമിച്ച ഗില്ലിനെ റായുഡു തന്റെ ഡയറക്ട് ത്രോയിലൂടെയാണ് ഔട്ട് ആക്കിയത്.
advertisement
ഗിൽ പുറത്തായതിന് ശേഷം ക്രീസിൽ എത്തിയത് കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് തീർത്ത രാഹുൽ ത്രിപാഠി ആയിരുന്നു. ഗിൽ പുറത്തായതിന് പിന്നാലെ തന്നെ വെങ്കടേഷ് അയ്യരെ പുറത്താക്കാൻ ചെന്നൈക്ക് അവസരം ലഭിച്ചെങ്കിലും അയ്യർ നൽകിയ ക്യാച്ച് ഡുപ്ലെസിസ് നിലത്തിട്ടു. കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യത്യസ്തമായി ഇരുവരും കരുതലോടെയാണ് കളിച്ചത്. റൺ റേറ്റ് താഴാതെ കാത്ത് സ്കോർബോർഡിലേക്ക് റൺ ചേർത്ത ഇവർ അഞ്ചോവറിൽ തന്നെ ടീം സ്കോർ 50 കടത്തി.
എന്നാൽ ശാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ ആറാം ഓവറിൽ ക്യാപ്റ്റൻ ധോണിക്ക് വിക്കറ്റ് നൽകി അയ്യർ മടങ്ങി. നിർണായക സമയത്ത് വിക്കറ്റ് തന്റെ മികവ് ശാര്‍ദുല്‍ വീണ്ടും തെളിയിക്കുകയായിരുന്നു. അയ്യരെ പുറത്താക്കിയ താരം ആ ഓവർ മെയ്ഡനാക്കുകയും ചെയ്തു. അയ്യർക്ക് പകരം കൊൽക്കത്ത ക്യാപ്റ്റൻ മോർഗൻ ക്രീസിലെത്തിയെങ്കിലും, കൊൽക്കത്ത ക്യാപ്റ്റന് അധികം ആയുസ്സുണ്ടായിരുന്നില്ല. 14 പന്തുകളില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുത്ത മോര്‍ഗനെ ഹെയ്‌സല്‍വുഡ് പുറത്താക്കുകയായിരുന്നു. ബൗണ്ടറിക്ക് അരികിൽ നിന്നും ഡുപ്ലെസിസ് എടുത്ത ഒരു തകർപ്പൻ കാച്ചിലാണ് മോർഗൻ പുറത്തായത്. ഇതോടെ കൊൽക്കത്ത മൂന്ന് വിക്കറ്റിന് 70 റൺസ് എന്ന നിലയിലായി.
പിന്നാലെ ഫോമിലുള്ള രാഹുലിനെയും മടക്കി ചെന്നൈ കൊല്‍ക്കത്തയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 33 പന്തുകളില്‍ നിന്ന് 45 റണ്‍സെടുത്ത രാഹുലിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിച്ചു.
പിന്നീട് ക്രീസിലൊന്നിച്ച നിതീഷ് റാണയും ആന്ദ്രെ റസ്സലും ചേര്‍ന്ന് 13.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. പതിയേ തുടങ്ങിയ റസ്സല്‍ പിന്നീട് ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ സ്‌കോര്‍ ഉയര്‍ന്നു. സാം കറന്‍ എറിഞ്ഞ 15-ാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സും റസ്സല്‍ നേടി. എന്നാല്‍ റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ച റസ്സല്‍ ശാര്‍ദുലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി, 20 റണ്‍സെടുത്ത താരത്തെ ശാര്‍ദുല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
റസ്സല്‍ പുറത്തായശേഷം ആക്രമണച്ചുമതല ഏറ്റെടുത്ത നിതീഷ് റാണ അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തു. റസ്സലിന് പകരമെത്തിയ ദിനേഷ് കാര്‍ത്തിക്കും നന്നായി കളിച്ചതോടെ കൊല്‍ക്കത്ത സ്‌കോര്‍ 150 കടന്നു. സാം കറന്‍ എറിഞ്ഞ 19-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് 19 റണ്‍സാണ് അടിച്ചെടുത്തത്. അതില്‍ ഭൂരിഭാഗവും സ്‌കോര്‍ ചെയ്തത് കാര്‍ത്തിക്കാണ്. എന്നാല്‍ അവസാന ഓവറില്‍ താരം ഹെയ്‌സല്‍വുഡിന്. വിക്കറ്റ് നല്‍കി മടങ്ങി. 10 പന്തുകളില്‍ നിന്ന് 26 റണ്‍സടിച്ചാണ് കാര്‍ത്തിക്ക് ക്രീസ് വിട്ടത്. റാണ 27 പന്തുകളില്‍ നിന്ന് 37 റണ്‍സ് നേടി പുറത്താവാതെ നിന്നു.
ചെന്നൈയ്ക്ക് വേണ്ടി നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും 20 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്ത ശാര്‍ദുല്‍ ഠാക്കൂര്‍ ബൗളിങ്ങിൽ തിളങ്ങി. ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീഴ്ത്തി. ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.
