നിലവിൽ അമേരിക്കയും ഇസ്രായേലും ഒരു വശത്തും ഇറാൻ മറുവശത്തുമായി തുടരുന്ന സംഘർഷം ഫെബ്രുവരി 28-നാണ് ആരംഭിച്ചത്. കഴിഞ്ഞ എട്ടു മാസത്തിനിടെ രണ്ട് യുദ്ധങ്ങളാണ് ഇറാനുമേൽ അടിച്ചേൽപ്പിക്കപ്പെട്ടതെന്നും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും ദോന്യമാലി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ ഇറാനിയൻ താരങ്ങൾ സുരക്ഷിതരല്ലെന്നും ലോകകപ്പിൽ പങ്കെടുക്കാനുള്ള അനുകൂല സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം ലോസ് ഏഞ്ചൽസ്, സിയാറ്റിൽ തുടങ്ങിയ അമേരിക്കൻ നഗരങ്ങളിലായിരുന്നു നിശ്ചയിച്ചിരുന്നത്. ഇറാനിയൻ ടീമിനെ സ്വാഗതം ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്നദ്ധനാണെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ കടുത്ത പ്രതികരണം വന്നത്.
advertisement
ഇറാൻ ഫുട്ബോൾ ഫെഡറേഷൻ (FFIRI) പ്രസിഡന്റ് മെഹ്ദി താജും സമാനമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യം ഇത്രയും വലിയ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ ഒരു ദേശീയ ടീമിനെ ഇത്തരം സാഹചര്യത്തിലേക്ക് അയക്കാൻ ബോധമുള്ള ആർക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 11-ന് മെക്സിക്കോ സിറ്റിയിൽ ആരംഭിച്ച് ജൂലൈ 19-ന് ന്യൂയോർക്കിൽ അവസാനിക്കുന്ന ലോകകപ്പിൽ ഇതോടെ ഇറാന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് ഉറപ്പായി.
