തുടക്കം മുതൽ തകർത്തടിച്ചു മുന്നേറിയ താരം 42 പന്തുകളിൽ രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 59 റൺസ് നേടിയിരുന്നു. നേരത്തെ ടി20 അരങ്ങേറ്റത്തിലും അർധസെഞ്ചുറി നേടി വരവറിയിച്ച താരം തന്റെ ഏകദിനത്തിലെ അരങ്ങേറ്റവും മോശമാക്കിയില്ല. ഇരു ഫോർമാറ്റിലും അരങ്ങേറ്റത്തിൽ തന്നെ അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരം എന്ന റെക്കോർഡ് ഇഷാൻ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ റാസി വാൻഡർ ദസ്സൻ ആണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം.
ഇതിനുപുറമെ രണ്ടു റെക്കോർഡുകൾ കൂടി താരത്തെ തേടിയെത്തി. ഏകദിനത്തിൽ അരങ്ങേറ്റത്തിൽ തന്നെ അർധസെഞ്ചുറി തികക്കുന്ന 16-ാമത്തെ ഇന്ത്യന്‍ താരവും ഒപ്പം തന്നെ ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി കൂടിയാണ് താരം കുറിച്ചത്. 33 പന്തിലാണ് ഇഷാൻ തന്റെ അർധസെഞ്ചുറി കുറിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ 26 പന്തിൽ അർധസെഞ്ചുറി നേടിയ കൃണാൽ പാണ്ഡ്യയുടെ പേരിലാണ് ഈ റെക്കോർഡ്.
advertisement
ഏതായാലും ഇഷാൻ കിഷൻ അരങ്ങേറ്റത്തിൽ കസറിയതോടെ ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സഞ്ജുവിന്റെ സാധ്യതകൾക്ക് മങ്ങലേറ്റു എന്ന് വേണമെങ്കിൽ പറയാം. സഞ്ജു തന്നെയായിരുന്നു ഇന്നലത്തെ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കാക്കേണ്ടിയിരുന്നത്. പക്ഷെ കാൽമുട്ടിനേറ്റ പരുക്കാണ് സഞ്ജുവിന് വിനയായത്. ഇതോടെയാണ് സഞ്ജുവിന് പകരം ഇഷാൻ കിഷന് നറുക്ക് വീണത്. തനിക്ക് വീണുകിട്ടിയ അവസരം താരം ഭംഗിയായി ഉപയോഗിക്കുകയും ചെയ്തു. അടുത്ത മത്സരത്തിന് മുന്നേ പരുക്ക് മാറിയെത്തിയാലും ടീം മാനേജ്‌മെന്റ് സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. മികച്ച പ്രകടനം നടത്തിയ ഇഷാനെ നിലനിർത്താൻ തന്നെയാകും ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
ഇന്നലത്തെ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ആധികാരികവും അനായാസവുമായിരുന്നു ഇന്ത്യൻ ജയം. മത്സരത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യൻ സംഘം തകർത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് കുറിച്ചപ്പോൾ, മറുപടിയിൽ ഇന്ത്യ 80 പന്തുകൾ ബാക്കിനിർത്തിയാണ് വിജയം സ്വന്തമാക്കിയത്. ഇഷാൻ കിഷന് പുറമെ ക്യാപ്റ്റൻ ശിഖർ ധവാനും മത്സരത്തിൽ അർധസെഞ്ചുറി നേടി. 95 പന്തില്‍ നിന്നും ആറ് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 86 റൺസുമായി പുറത്താകാതെ നിന്നു. ഇതിനുപുറമെ യുവതാരം പൃഥ്വി ഷായുടെ തുടക്കത്തിലെ വെടിക്കെട്ട് പ്രകടനവും ഇന്ത്യൻ ജയത്തിൽ നിർണായകമായി. 24 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികള്‍ സഹിതം 43 റണ്‍സെടുത്ത പൃഥ്വി ആദ്യ വിക്കറ്റിൽ ധവാനുമായി അർധസെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് പുറത്തായത്. ശ്രീലങ്കയ്ക്കായി ധനജ്ഞയ ഡീ സില്‍വ രണ്ട് വിക്കറ്റുകള്‍ നേടി