സീസണിന്‍റെ ആദ്യഘട്ടത്തിൽ കാര്യമായ മുന്നേറ്റം നടത്താനാകാതെപോയ ലിവർപൂളിന്‍റെ തിരിച്ചുവരവിനാണ് സ്വന്തം തട്ടകമായ ആൻഫീൽഡ് സ്റ്റേഡിയം സാക്ഷിയായത്. മുഹമ്മദ് സലേ, കോഡി ഗാക്‌പോ, ഡാർവിൻ ന്യൂനെസ് എന്നിവർ ഇരട്ടഗോളടിച്ചപ്പോൾ റോബർട്ടോ ഫിർമിനോയുടെ വകയായിരുന്നു ഒരു ഗോൾ. രണ്ടാം പകുതിയിലായിരുന്നു ആറു ഗോളുകൾ പിറന്നത്.
ദിവസങ്ങൾക്ക് മുമ്പ് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റതിന്റെ ക്ഷീണം മാറ്റുന്ന പ്രകടനമാണ് യുണൈറ്റഡിനെതിരെ യുർഗൻ ക്ലോപ്പും സംഘവും പുറത്തെടുത്തത്. ഈ ജയത്തോടെ പ്രീമിയർ ലീഗ് പട്ടികയിൽ ന്യൂകാസിൽ യുണൈറ്റഡിനെ മറികടന്ന് അഞ്ചാമതെത്താനും ലിവർപൂളിന് കഴിഞ്ഞു. നാലാമതുള്ള ടോട്ടനം ഹോട്‌സ്‌പറിനെക്കാൾ മൂന്ന് പോയിന്റ്‌മാത്രം പിന്നിലാണ് ഇപ്പോൾ ലിവർപൂൾ. എന്നാൽ ഒരു മത്സരം കുറച്ച് കളിച്ച ലിവർപൂളിന് ടോട്ടനത്തെ മറികടക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
advertisement
കരുത്തരായ താരനിര അടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു ആദ്യ പകുതിയിൽ മേധാവിത്വം. ബ്രൂണോ ഫെർണാണ്ടസിനും മാർകസ് റാഷ്‌ഫഡിനും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. . ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗാക്‌പോയുടെ തകർപ്പൻ ഗോളിലൂടെ ലിവർപൂൾ മുന്നിലെത്തി.
Also Read- പ്ലേഓഫ് വീണ്ടും നടത്തില്ല; ബംഗളൂരു വിജയി തന്നെ; കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം AIFF തള്ളി
രണ്ടാം പകുതിയിൽ തിരിച്ചടിക്കാമെന്ന പ്രതീക്ഷയിൽ ഇറങ്ങിയ യുണൈറ്റഡിനെ കാത്തിരുന്ന ദുരന്തസമാനമായ അനുഭവമായിരുന്നു. കരുത്തനായ റാഫേൽ വരാനെയുടെ നേതൃത്വത്തിലുള്ള പ്രതിരോധനിരയെ മൊഹമ്മദ് സലായും കൂട്ടരും നിരന്തരം പരീക്ഷിച്ചുകൊണ്ടേയിരുന്നു. ഗാക്പോയും സലായെും ന്യൂനെസും മാറിമാറി ലക്ഷ്യം കണ്ടതോടെ ലിവർപൂൾ 6-0ന് മുന്നിലെത്തി. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഫിർമിനോ ലിവർപൂളിന്റെ ഏഴാം ഗോൾ നേടി പട്ടിക തികച്ചു.